Friday, October 31, 2008

ദൌര്‍ഭാഗ്യങ്ങളുടെ പട്ടിക.

ദൌര്‍ഭാഗ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം, അച്ഛന്‍റെ സ്നേഹ വാത്സല്യങ്ങള്‍ ലഭിച്ചില്ല എന്നതാണ്.എട്ടോ പത്തോ ദിവസമാണ്, എന്‍റെ ജീവിതത്തില്‍ ഞാന്‍ അച്ഛനോടൊപ്പം കഴിഞ്ഞിട്ടുള്ളത്. ഇടക്കെങ്ങാനും വരുന്ന എഴുത്തിലും, എന്‍റെ കുട്ടിക്കാലത്ത് വല്ലപ്പോഴും അമ്മക്ക് വരാറുള്ള അമ്പതോ നൂറോ രൂപയുടെ മണി ഓര്‍ഡറിലും ഒതുങ്ങിയിരുന്ന ബന്ധം. ഈ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ലജ്ജ അനുഭവിച്ച സന്ദര്‍ഭം അച്ഛന്‍റെ സാന്നിദ്ധ്യത്തിലാണ്. അതും ഞാന്‍ മുതിര്‍ന്ന ആണായതിന്ന് ശേഷം.

ഒരു ശസ്ത്രക്രിയ കഴിഞ്ഞു ആസ്പത്രിയില്‍ കീടക്കുകയാണെന്നും, അടുത്ത് ആരും ഇല്ലെന്നും അറിയിച്ച അച്ഛന്‍റെ എഴുത്തു കിട്ടിയപ്പോള്‍ ഞാന്‍ ഒന്ന് പോയി കാണണമെന്ന് അമ്മ ശഠിച്ചു.മദിരാശി സ്റ്റാന്‍ലീ ഹോസ്പിറ്റലിലാണെന്നാണ്,വിവരം.എനിക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലം.

താത്ത കൂടെ വരാമെന്ന് ഏറ്റു. പരിചയം സ്നേഹത്തിലേക്കും ക്രമേണ ബന്ധുത്വത്തിന്‍റെ തലത്തിലും എത്തി മാതുലതുല്യനായി തീര്‍ന്ന വൃദ്ധന്‍." രക്തബന്ധം എന്ന് പറഞ്ഞാല്‍ ഇങ്ങിനെയാണ്. നല്ല കാലത്ത് ഓര്‍ത്തില്ലെങ്കിലും കഷ്ടപ്പാട് വന്നപ്പോള്‍ മകനെ ഓര്‍മ്മ വന്നല്ലോ.ഉണ്ണി തീര്‍ച്ചയായുംചെന്ന് കാണണം. ചിലപ്പോള്‍ ഇനിയുള്ള ജീവിതകാലം അച്ഛന്‍ ഈ മകന്‍റെ കൂടെആവും." എന്നൊക്കെ താത്ത എന്നോട് പറഞ്ഞു. എനിക്ക് അത്രക്ക് വിശ്വാസം വന്നില്ല.അമ്മ നായര്‍ തറവാട്ടിലെ അംഗമാണ്, അച്ഛന്‍ ബ്രാഹ്മണനും. പഴയ കാലത്തെ നാട്ടു നടപ്പ് അനുസരിച്ഛു നടന്ന വിവാഹം. അമ്മയെ കൂടാതെ അച്ഛന്ന് സ്വജാതിയില്‍ ഭാര്യയും മക്കളും ഉള്ളതാണ്. കല്യാണം കഴിഞ്ഞു പതിന്നാലു കൊല്ലത്തിനു ശേഷം അമ്മ പ്രസവിച്ച ഏക പുത്രനായ ഞാനായിരുന്നു ഏറ്റവും ഇളയത്. ഞങ്ങളേക്കാള്‍ ഉയര്‍ന്ന സ്ഥിതിയിലുള്ള അവരോടൊപ്പം ഇത്രകാലം കഴിഞ്ഞ അച്ഛന്‍,ആ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം ജീവിക്കുമെന്ന് കരുതാന്‍ എനിക്ക് പ്രയാസം തോന്നി.

താത്തയുടെ മരുമകന്‍ കൃഷ്ണന്‍കുട്ടി മച്ചാന്‍ ഞങ്ങളെ കാത്തു നിന്നിരുന്നു. സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ അച്ഛന്‍ ഇല്ല. ചികിത്സ കഴിഞ്ഞു മടങ്ങിയതായി അറിഞ്ഞു. മച്ചാന്‍റെ താമസ സ്ഥലത്ത് ചെന്ന് കുളിച്ചൊരുങ്ങി അച്ഛനെ തേടി പുറപ്പെട്ടു. ശരിയായ മേല്‍വിലാസം പോലും അറിയാതെ,പലസ്ഥലത്ത് ചെന്ന് പലരോടും ചോദിച്ചറിഞ്ഞ് നട്ടപ്പൊരിവെയിലത്ത് വിയര്‍ത്തു കുളിച്ച് ഒരു യാത്ര.

വൈകുന്നേരത്തോടെ അച്ഛന്‍റെ താവളത്തില്‍ എത്തി.വാതില്‍ക്കല്‍ മുട്ടി വിളിച്ചപ്പോള്‍ ആരോ വന്ന് കതക് തുറന്നു. ആഗമനോദ്ദേശം മച്ചാനാണ് അറിയിച്ചത്. ഞങ്ങളെ മുകളിലേക്ക് ആനയിച്ചു. അവിടെ സെറ്റിയില്‍ അച്ഛന്‍ ഇരിക്കുന്നു. എന്നെ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് മുഖഭാവത്തില്‍ നിന്നും എനിക്ക് മനസ്സിലായി. അടുത്ത് ഒരു കസേലയില്‍ ഇരുന്നത് അച്ഛന്‍റെ ഭാര്യയാണ്.ചുറ്റിലും അവിടുത്തെ മക്കള്‍.ഞാന്‍ ആരാണെന്ന് അവര്‍ക്കൊക്കെ മനസ്സിലായി. അത്രക്ക് രൂപ സാദൃശ്യം."ഈശ്വരന്‍റെ ഒരു കളി" എന്ന് ഇതിനെ കുറിച്ച് മരിക്കുന്നതു വരെ താത്ത പറയുമായിരുന്നു. വന്നത് അബദ്ധമായി എന്ന് എനിക്ക് തോന്നി.രോഗവിവരം അന്വേഷിച്ചു വന്ന പരിചയക്കാരോട് പെരുമാറുന്നതു പോലെയാണ്'അച്ഛന്‍ ഞങ്ങളോട് പെരുമാറിയത്. ആ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിച്ച നിസ്സഹായതയും അന്യഥാ ബോധവും വാക്കുകള്‍ക്ക് അതീതമാണ്.
കുറച്ചു നേരം ഞങ്ങള്‍ അവിടെ ചുറ്റിപറ്റി നിന്നു. സംഭാഷണത്തിന്ന് വേറെ വിഷയമൊന്നും ഇല്ലാത്തതിനാല്‍ "നാളെ കാണാ"മെന്ന് താത്ത അച്ഛനോട് പറഞ്ഞു. ഞങ്ങള്‍ ഇറങ്ങി."എല്ലാവരുടേയും മുമ്പില്‍ വെച്ച് അച്ഛന്ന് വിഷമതകള്‍ ഒന്നും പറയാന്‍ പറ്റാത്തതാണ്. നാളെ വിസ്തരിച്ച് സംസാരിക്കും" എന്ന് താത്ത എന്നെ ആശ്വസിപ്പിച്ചു.

പിറ്റേന്നത്തെ സമീപനത്തില്‍ എനിക്ക് വ്യത്യാസമൊന്നും തോന്നിയില്ല. അല്‍പ്പനേരം എന്തെല്ലാമോ സംസാരിച്ച് ഞങ്ങള്‍ ഇറങ്ങി.റോഡിലിറങ്ങിയ ശേഷം ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന്‍ ജനലിന്നടുത്ത് ഞങ്ങളെ നോക്കി നില്‍ക്കുന്നു. അതായിരുന്നു ഞാന്‍ അവസാനമായി അച്ഛനെ കാണുന്നത്.എന്നെങ്കിലും മക്കള്‍ ജനിച്ചാല്‍ എനിക്ക് ലഭിക്കാത്ത സ്നേഹവും വാത്സല്യവും ഞാന്‍ അവര്‍ക്ക് വാരി കോരി കൊടുക്കുമെന്ന് അന്ന് ഞാന്‍ മനസ്സില്‍ ഉറപ്പാക്കി.അതിന്നു ശേഷം ഞാന്‍ അച്ഛന്ന് മൂന്നു നാലു കത്തുകള്‍ അയച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. അതോടെ യാതൊരു വിധ സമ്പര്‍ക്കവും ഇല്ലാതായി.
വര്‍ഷങ്ങള്‍ നിരവധി കടന്നു പോയി.ഏതോ അവസരത്തില്‍ ഒരു ജോത്സ്യന്‍ അമ്മയോട് " ഭര്‍ത്താവ് മരിച്ചു പോയി,മകന്‍ ബലി ഇടാത്തതില്‍ അച്ഛന്ന് ഖേദമുള്ളതിനാല്‍,ആ കാര്യം ചെയ്യിക്കണ" മെന്ന് പറഞ്ഞു. തുടര്‍ന്ന് ആ ചടങ്ങ് കൂടി ഒരു നിയോഗമായി എന്നില്‍ എത്തി. ഞാനും ഭാര്യ സുന്ദരിയും തിരുനാവായയില്‍ ചെന്നു.ത്രിമൂര്‍ത്തികളെ മനസ്സില്‍ ധ്യാനിച്ചു. അറിയാതെ ആണെങ്കിലും ഇരിക്കപിണ്ഡം ആണ്'ഞാന്‍ ചെയ്യുന്നതെങ്കില്‍ ക്ഷമിക്കണേ എന്ന് അപേക്ഷിച്ചു. ആ കര്‍മ്മം നിറവേറ്റി, ഒരു ജന്‍മം നല്‍കിയതിന്‍റെ കടം ഞാന്‍ വീട്ടി.

കരച്ചില്‍ ദുഃഖത്തിനെ അകമ്പടി സേവിക്കും എന്നത് ഒരു ലോക നിയമമാണ്. അകത്ത് കുമിഞ്ഞു കൂടി തിങ്ങി നിറയുന്ന ദുഃഖ ഭാരത്തിന്ന് ഒഴുകിപോവാനുള്ള ഒരേ ഒരു വഴി കരയുക മാത്രമാണ്. ആ സൌകര്യം അനുഭവിക്കാന്‍ പറ്റാത്ത ഒരു ഖേദം ഇന്നും മനസ്സില്‍ ഒരു നൊമ്പരമാണ്.

ഞാന്‍ മുത്തശ്ശിയുടെ വാത്സല്യ ഭാജനമായിരുന്നു. "പതിന്നാലു കൊല്ലം കാത്തിരുന്നു കിട്ടിയ മുതലാണ്" എന്നാണ്' മുത്തശ്ശി എന്നെ കുറിച്ചു പറയാറ്. കുസൃതി കാട്ടിയതിന്ന് അമ്മ എന്നെ വഴക്ക് പറഞ്ഞാല്‍ മുത്തശ്ശി ഇടപെടും. അവനെ എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് സഹിക്കില്ല എന്നു പറഞ്ഞ് അമ്മയോട് തട്ടി കയറും.മുത്തശ്ശിയെ കെട്ടിപിടിച്ച് മേത്ത് കാലേറ്റി വെച്ചിട്ടാണ്' ഞാന്‍ ഉറങ്ങാറ്.മുത്തശ്ശിയുടെ ഇടത്തെ തോളിലായി കറുത്ത ഒരു അരിമ്പാറ ഉള്ളതില്‍ എന്‍റെ കുഞ്ഞു തള്ളവിരല്‍ വെച്ച് ഞാന്‍ ഇടക്ക് അമര്‍ത്തും. എനിക്ക് അതൊരു രസമാണ്. " ചെക്കാ, എനിക്ക് വേദനിക്കുന്നു" എന്ന് പറഞ്ഞ് മുത്തശ്ശി കൈ പിടിച്ചു മാറ്റും.

ഇങ്ങിനെയൊക്കെ ആണെങ്കിലും മുത്തശ്ശി ഏര്‍പ്പെടുത്തിയിട്ടുള്ള ചില നിയന്ത്രണങ്ങള്‍ എനിക്ക് സ്വീകാര്യമായിരുന്നില്ല.
വൈകുന്നേരങ്ങളില്‍ കൈകാല്‍ കഴുകിച്ച് മുത്തശ്ശി എന്നെ മടിയിലോ അടുത്തോ ഇരുത്തും. "നരനായിങ്ങിനെ ജനിച്ചു ഭൂമിയില്‍ നരക വാരിധി നടുവില്‍ ഞാന്‍" എന്ന് ഈണത്തില്‍ ചൊല്ലും. ഞാന്‍ കൈകൂപ്പിയിരിക്കണം. അതിനു ശേഷം " അച്യുത ബാലനാം പച്ച നിറം പൂണ്ട കൊച്ചു കുമാരനെ കൈ തൊഴുന്നേന്‍" എന്ന് എന്നെ കോണ്ട് ചൊല്ലിക്കും. എനിക്ക് എപ്പോഴും കളിച്ചു നടക്കാനായിരുന്നു താല്‍പ്പര്യം.അതിനാല്‍ ഈ ഏര്‍പ്പാട് ഒന്നും തീരെ ഇഷ്ടപ്പെടാറില്ല. ദേഷ്യം തോന്നുന്ന ദിവസാങ്ങളില്‍ മുത്തശ്ശി നാമം ജപിക്കാന്‍ വിളിച്ചാല്‍ " ഇന്ന് ഞാന്‍ കുച്ചൂതാ,ബാലനാം" എന്ന് ചൊല്ലില്ലാ എന്നു പറഞ്ഞു ശാഠ്യം പീടിക്കും. പക്ഷെ നാമം ജപിച്ചാലേ ചോറു തരൂ എന്ന നിബന്ധന ഉള്ളതിനാല്‍ ചെയ്യാതെ നിര്‍വാഹമില്ല.

നട്ടുച്ച നേരത്ത് വെളിയിലിറങ്ങി കളിക്കാന്‍ എന്നെ അനുവദിക്കാറില്ല. പലവിധ രോഗങ്ങളും ബാധകളും പിടികൂടുമെന്നാണ്, പറയാറ്.ഉച്ചയുണു കഴിഞ്ഞാല്‍ മുത്തശ്ശിക്ക് ഒരു മയക്കം പതിവാണ്. ഒന്നുകില്‍ ഞാന്‍ കൂടെ കിടക്കണം, അല്ലെങ്കില്‍ കട്ടില്‍ കാല്‍ ചാരി ഇരിക്കണം. ഞാന്‍ ഇരിക്കാമെന്ന് സമ്മതിക്കും. മുത്തശ്ശി ഉറങ്ങി എന്ന് ഉറപ്പായാല്‍ ഞാന്‍ എഴുന്നേറ്റ് നടക്കും.എന്‍റെ ഈ സൂത്രം മനസ്സിലായ ശേഷം മുത്തശ്ശി വാതിലിന്‍റെ മുകളിലെ കുറ്റി ഇടും.ഞാന്‍ ബന്ധനസ്ഥനാവും.

അതൊന്നും എന്നെ വെറുതെ ഇരുത്താറില്ല. മുത്തശ്ശി ഉറങ്ങിയാല്‍ ഞാന്‍ അവരൂടെ മുടി പിന്നിയിടും. ഞാന്നു കിടക്കുന്ന മുത്തശ്ശിയുടെ കാതുകള്‍ നൂലെടുത്ത് കെട്ടും.സ്ക്കൂളില്‍ നിന്നും സര്‍ക്കസ്സിന്നു പോയതിന്നു ശേഷം,ഒരു ദിവസം മുത്തശ്ശി ഉറങ്ങുമ്പോള്‍ ഞാന്‍ അവരുടെ മുഖത്ത് ഭസ്മം, കുങ്കുമം എന്നിവ എടുത്ത് ബഫൂണിന്‍റെ മേക്കപ്പ് വരച്ചു വെച്ചു.അന്ന് പൊതിരെ തല്ലും കിട്ടി.

ഞാന്‍ സ്ഥലത്തില്ലാത്ത സമയത്താണ്' മുത്തശ്ശി വീണത്. പരീക്ഷ എഴുതാനായി ധനുമാസത്തിലെ തിരുവാതിര ദിവസം ഉച്ചക്ക് മുത്തശ്ശിയോടൊപ്പം ഉച്ച ഭക്ഷണം കഴിച്ചു, മുത്തശ്ശിയെ നമസ്കരിച്ച് ഞാന്‍ ‍കോഴിക്കോട്ടേക്ക് പോയതായിരുന്നു. അന്നേ ദിവസം വൈകുന്നേരം മുത്തശ്ശി കട്ടിലില്‍ നിന്നു വീണു. മൂന്നു ദിവസത്തെ പരീക്ഷ കഴിഞ്ഞത നേരത്താണ് ലോഡ്ജിലേക്ക് ഫോണിലൂടെ വീട്ടില്‍ നിന്നും വിവരം അറിയിച്ചത്.

ഞാന്‍ എത്തുമ്പോള്‍ മുത്തശ്ശി വേദന സഹിച്ച് ഒന്നും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.പിറ്റേന്ന് ഞാന്‍ ഡോക്ടറെ സമീപിച്ച് വിവരം തിരക്കി. ഈ കിടപ്പില്‍ നിന്നും മുത്തശ്ശി എഴുന്നേല്‍ക്കില്ലെന്നും, ഇനി ഒരു പാട് ദിവസം ജീവിക്കില്ലാ എന്നും അദ്ദേഹം എന്നെ അറിയിച്ചു. അത് ശരിയായിരുന്നു. രാത്രി ഞാനും ഹരിയേട്ടനും കൂടി മുത്തശ്ശിയെ നോക്കി നില്ക്കുകയാണ്. മറ്റെല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ഹരിയേട്ടന്‍ എന്‍റെ സഹ പ്രവര്‍ത്തകനും സ്വന്തം ഏട്ടന്‍ എന്ന നിലക്ക് എന്നെ സ്നേഹിച്ച ആളുമാണ്.മുത്തശ്ശിയുടെ ശ്വാസഗതി ശ്രദ്ധിച്ച് വിവിധ രീതിയിലുള്ള അവസാന ശ്വാസപ്രക്രിയകളെ കുറിച്ച് ഹരിയേട്ടന്‍ എനിക്ക് പറഞ്ഞു തരുമ്പോള്‍, മുത്തശ്ശിയുടെ കണ്ണുകളടഞ്ഞുഎന്നെന്നേക്കുമായി.

തുടക്കത്തിലുള്ള കരച്ചിലും ബഹളവും അവസാനിച്ച്, അത്യാവശ്യം വന്ന ആളുകള്‍ പിരിഞ്ഞു പോയപ്പോള്‍, ഞാന്‍ മുത്തശ്ശിയുടെ ശരീരത്തിന്നരികെ ചെന്നിരുന്നു. ഞാന്നു കിടക്കുന്ന കാതുകളിലേക്കും കറുത്ത അരിമ്പാറയിലേക്കും എന്‍റെ കണ്ണുകള്‍ ചെന്നു. നാളെ ഈ നേരം ആവുമ്പോഴേക്കും ഇതെല്ലാം കാണാന്‍ പറ്റാത്തവിധം എരിഞ്ഞടങ്ങി ഇല്ലാതായി കഴിഞ്ഞിരിക്കും.അത് ഓര്‍ത്തപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. നെഞ്ഞത്ത് എന്തോ ഭാരം കയറ്റി വെച്ചതു പോലെ. ഞാന്‍ കരച്ചിലിലേക്ക് വഴുതി വീഴുകയായിരുന്നു.

ആ സമയത്ത് പുറത്ത് പിറ്റേന്നത്തെ ശവസംസ്ക്കാര ചടങ്ങുകളെ കുറിച്ച് ആരൊക്കയോ സംസരിക്കുന്നത് എന്‍റെ ചെവിയിലെത്തി.എന്‍റെ കയ്യില്‍ പണമില്ലെന്ന വസ്തുത അപ്പോള്‍ എന്‍റെ ഓര്‍മ്മയിലേക്ക് കടന്നു വന്നു. ലീവിലായിരുന്നതിനാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം വാങ്ങാന്‍ എനിക്കായില്ല. ലൂസ് അക്വിറ്റന്‍സ് കൊടുത്ത് കൂട്ടുകാരന്‍ കുട്ടി കൃഷ്ണന്‍ അത് വാങ്ങിയിരിക്കണം. രാവിലെ നേരം വെളുക്കുന്നതോടെ ആളുകള്‍ വന്നു തുടങ്ങും. അതിനു മുമ്പ് പണം കൈ പറ്റണം.കൂട്ടുകാരന്‍റെ വീട് ആറു കിലോമീറ്റര്‍ അകലെയാണ്. ദുഃഖങ്ങളെ ഞാന്‍ എടുത്തെറിഞ്ഞു. ആരോടും ഒന്നും പറയാന്‍ നില്ക്കാതെ സൈക്കിള്‍ എടുത്ത് പുറത്തിറങ്ങി. പിന്‍ നിലാവിന്‍റെ വെളിച്ചത്തില്‍ സൈക്കിള്‍ മുന്നോട്ട് നീങ്ങി.

റെയില്‍വേ ഗേറ്റിന്നടുത്തു വെച്ച് ഉണ്ണിയെ കണ്ടു. അയാള്‍ വീട്ടിലേക്ക് വരികയാണ്.കാര്യം അറിഞ്ഞ ഉടനെ " ഞാന്‍ പോയി പണം വാങ്ങി വരാ"മെന്നു പറഞ്ഞ് അയാള്‍ സൈക്കിള്‍ ഏറ്റു വാങ്ങി.അയാള്‍ പോകുന്നതും നോക്കി ഗേറ്റിന്നടുത്തുള്ള പുളിമരചോട്ടില്‍ ഞാന്‍ നിന്നു. മനസ്സ് ശാന്തമാകുന്നതു വരെ ഞാന്‍ അവിടെ തന്നെ ആയിരുന്നു.അപ്പോള്‍ മഞ്ഞ് പെയ്ത് ഇറങ്ങുകയായിരുന്നു.

Friday, October 17, 2008

തിരിഞ്ഞു നോക്കുമ്പോള്‍.

ഈ കഴിഞ്ഞ മിഥുന മാസത്തിലെ മൂലം നക്ഷത്രം. ജീവിത യാത്രയില്‍ ഒരു നാഴിക കല്ലു കൂടി പിന്നിട്ട് അന്ന് ഞാന്‍ അറുപതുകളിലേക്ക് കടക്കുകയായിരുന്നു. സത്യത്തില്‍ അറിയപ്പെടാതെ കടന്നു പോകാന്‍ ഇടയാകുമായിരുന്ന ഒരു ദിവസം. തലേന്ന് വൈകുന്നേരം ചില അത്യാവശ്യ കാര്യങ്ങളുമായി ഞാന്‍ പട്ടാമ്പിയിലായിരുന്നു. ഇരുട്ടു പരന്നു കഴിഞ്ഞിരുന്ന നേരം. പോക്കറ്റിലിരുന്ന ചൈനീസ് മൊബൈല്‍ ഫോണ്‍ യേശുദാസിന്‍റേ സ്വരത്തില്‍ "ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ " എന്ന് ഭഗവാനെ സ്തുതിച്ചു. മൂത്ത മകന്‍ മനു. "നാളെ അച്ഛന്‍റെ അറുപതാം പിറന്നാളാണ്. എങ്ങിനെ ആഘോഷിക്കണം"എന്ന് അന്വേഷിക്കാനാണ്. ഒരു ആഘോഷം ഏര്‍പ്പാടാക്കാനും മറ്റും സമയമില്ല. എന്‍റെ നക്ഷത്ര പ്രകാരം മുരുകനേയാണ്' ഭജിക്കേണ്‍ടത്. അതിനാല്‍ മറ്റൊന്നും ആലോചിക്കാതെ പഴനിയിലേക്ക് ഒരു യാത്ര മതിയെന്ന്' തീരുമാനിച്ചു. സദ്യയോ, ആചാരാനുഷ്ഠാനങ്ങളോ ഒന്നും ഇല്ലാതെ ആ ദിവസം കടന്നു പോയി.
ഓര്‍മ്മയിലുള്ള ഒന്നാമത്തെ അറുപതാം പിറന്നാള്‍ ആഘോഷം വലിയമ്മാമയുടേതാണ്. അന്നു തന്നെയാണ്' എന്‍റെ ആറാം പിറന്നാളും. തലേന്നു ഉച്ചക്ക് ഞാനും മുത്തശ്ശിയും അമ്മാമന്‍മാരും വലിയമ്മാമയും വലിയമ്മായിയും കൂടി യാത്ര പുറപ്പെട്ടു. എന്‍റെ ആദ്യത്തെ ദൂര യാത്ര. വൈകീട്ട് എടക്കുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇന്നത്തെ തിരുനാവായ. പിന്നെ കാല്‍നട. തിരുനാവായിലെ ഗാന്ധി പ്രതിമയെ കാണിച്ച് മുത്തശ്ശിയോട് വലിയമ്മാമ " അമ്മൂ,ഈ മഹാനും ഒരു ദൈവം തന്നെ, ഇവിടെ കൂടി ഒന്ന് തൊഴുതോളൂ" എന്നു പറഞ്ഞതും, എല്ലാവരും കൈ കൂപ്പിയതും,തൃപ്രങ്ങോട് മഹാദേവ ക്ഷേത്രത്തിന്നു മുമ്പിലെ, മാര്‍ക്കണ്ഡേയനു രക്ഷപെടാനായി നടുവെ പിളര്‍ന്ന ആലും അവ്യക്തമായ ഓര്‍മ്മകളായി നിലനില്‍ക്കുന്നു.
ഹൈസ്കൂള്‍ ക്ളാസില്‍ പഠിക്കുമ്പോഴാണ്,ഞാന്‍ പങ്കെടുത്ത അടുത്ത അറുപതാം പിറന്നാള്‍ ആഘോഷം. കുടുംബത്തിലെ ഒരു വലിയമ്മയുടെ ഭര്‍ത്താവിന്‍റെ. കുട്ടിമാമയുടെ കൂടെയാണ്' ഞാന്‍ ചടങ്ങിന്ന് പോയത്. ഹോമകുണ്ഡത്തിനു മുമ്പില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ ഇരുത്തി അഭിഷേകം നടത്തി, പല വിധ ദാനങ്ങള്‍ ചെയ്യിച്ചു. വെറ്റില, കളി അടക്ക പണം എന്നിവ അടങ്ങിയ ദാനം നിരവധി പേര്‍ക്ക് നല്‍കി. പുറമെ കുട, വടി, വസ്ത്രങ്ങള്‍ എന്നിവയും. കൊമ്പിലും കുളമ്പിലും സ്വര്‍ണ്ണ തകിടു പൊതിഞ്ഞ പശുവിനേയും കുട്ടിയേയും ഒരു സാധു ബ്രാഹ്മണനു കൊടുത്തു. എല്ലാറ്റിനും പുറമെ ധാരാളം പേര്‍ക്ക് ഗംഭീര സദ്യയും.
അമ്മയുടെ അറുപതാം പിറന്നാള്‍ ചടങ്ങുകള്‍ നടത്തിയത് ഞാനാണ്. ചിലവു ചുരുക്കി, ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് പറഞ്ഞത് അമ്മയാണ്. ദാനത്തിന്ന് പ്രത്യക്ഷ പശുവിന്നു പകരം പ്രതീകമായി പണം കൊടുത്താല്‍ മതിയെന്ന് നിശ്ചയിച്ചതും അമ്മയാണ്. കുറച്ച് അതിഥികള്‍. ചെറിയൊരു സദ്യവട്ടം. വലിയ നിറപ്പകിട്ടില്ലാത്ത ഒരു ചടങ്ങ്.
അറുപത് തികയുന്ന വേളയില്‍ എന്തിനാണ്, ഒരു ലാഭ നഷ്ടകണക്കും ബാക്കി പത്രവും എന്ന് ആലോചിക്കാതിരുന്നില്ല. മുപ്പതു കൊല്ലത്തിലേറെ കണക്കുപിള്ളയായിരുന്ന ആള്‍, സ്വന്തം ജീവിതത്തെ പറ്റി ഒരു കൂട്ടി കിഴിക്കല്‍ ചെയ്താല്‍ എങ്ങിനെയിരിക്കും എന്ന് ഒരു തോന്നല്‍. എല്ലാ ഘടകങ്ങളും ഉള്‍പ്പെടാത്ത , ചിലത് മാത്രം ചേര്‍ത്ത ഒരു വരവു ചിലവ് കണക്ക്.
എന്നെ സംബന്ധിച്ച് ഈ ജീവിതം മുഴുവനും ലാഭത്തിന്‍റെ പട്ടികയിലാണ്. അറുപതു കൊല്ലം മുമ്പ് പ്രസവ സമയത്ത് ആവശ്യത്തിന്ന് വൈദ്യസഹായം ലഭിക്കാതെ അമ്മയും കുട്ടിയും നഷ്ടപ്പെടുമെന്ന് വിചാരിച്ചിരുന്ന സമയം. ഒടുവില്‍ എത്തിയ ഡോക്ടര്‍ രാമനുണ്ണി നായര്‍ കുട്ടിയെ ജീവനോടെ കിട്ടില്ല എന്ന് ഉറപ്പ് പറഞ്ഞതിനെ മറികടന്ന് ലഭിച്ച ആയുസ്. ലാഭത്തിന്‍റെ പട്ടികയിലെ ആദ്യത്തെ ഇനം.
ഇത്രയും കാലത്തെ ജീവിതത്തില്‍ കാണാനും പരിചയപ്പെടാനും ഇടയായ മിക്കവാറും എല്ലാവരും തന്നെ വളരെ നല്ലവരായിരുന്നു . തളര്‍ന്ന് വീഴും എന്ന് ഉറപ്പായ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പലരും നല്‍കിയ കൈത്താങ്ങിനെ അവലംബിച്ച് ഈ ജീവിതം മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞത് മറ്റൊരു ലാഭം.
കൊടുക്കലിലും വാങ്ങലിലുമുള്ള കിറുകൃത്യത, പറ്റിക്കപ്പെടാതെ സാധനങ്ങള്‍ വില പേശി വാങ്ങാനുള്ള കഴിവ്,കേവലം ഒരു മണി നെല്ലു പോലും നഷ്ടമാവാതെ സൂക്ഷിക്കാനുള്ള ജാഗ്രത തുടങ്ങി നിരവധി ഗുണങ്ങളാല്‍ എന്‍റെ കുറവുകളും കഴിവുകേടുകളും നികത്താന്‍ പ്രാപ്തിയുള്ള സ്നേഹമയിയായ സഹധര്‍മ്മിണിയെ ലഭിച്ചത് വലിയൊരു സൌഭാഗ്യം. അതുപോലെ ജീവനുതുല്യം എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട മക്കളും ദൈവത്തിന്‍റെ വരദാനങ്ങളാണ്.
എല്ലാറ്റിനേയും നിഷ്പ്രഭമാക്കുന്നതാണ്' അമ്മയോടൊത്തു കഴിഞ്ഞ ജീവിതം. ഞാന്‍ അമ്പതാം വയസ്സിലേക്ക് കടന്നപ്പോഴായിരുന്നു അമ്മ മരിച്ചത്. അന്നു വരെ ഞങ്ങള്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിട്ടില്ല. മരിക്കുന്നതിന്‍റെ തലേന്ന് വൈകുന്നേരം അമ്മ എന്നെ വിളിച്ചു. കട്ടിലിന്‍റെ ഓരത്ത് ഞാനിരുന്നു. "മകനേ, ഇന്ന് നാമം ജപിക്കുമ്പോള്‍ എന്‍റെ കുട്ടി , എത്രയും പെട്ടെന്ന് അമ്മ കഷ്ടപ്പെടാതെ മരിക്കാനായി പ്രാര്‍ത്ഥിക്കണം" എന്ന് മുഖവുര കൂടാതെ അമ്മ പറഞ്ഞപ്പോള്‍, " അമ്മക്ക് അത്രക്ക് ജീവിതം മതിയായി എന്ന് തോന്നുന്നുണ്ടോ?" എന്ന് ഞാന്‍ ചോദിച്ചു. അതിന്ന് അമ്മ പറഞ്ഞ മറുപടിയാണ്, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. "എനിക്ക് മരിക്കാറായി. ഒന്നിനും മോഹമില്ല. പക്ഷെ, എന്‍റെ മകന്‍റെ കൂടെ ജീവിച്ചിട്ട് എനിക്ക് കൊതി തീര്‍ന്നിട്ടില്ല. എന്‍റെ കുട്ടി അത്രക്ക് പാവമാണ്".
അമ്മ പറഞ്ഞത് ഞാന്‍ അനുസരിച്ചു. അമ്മയോടൊപ്പം കട്ടിലില്‍ ഇരുന്നു, അമ്മയുടെ ശിരസ്സില്‍ കൈവെച്ചു,അമ്മ ആഗ്രഹിച്ചപോലെ പ്രയാസം കൂടാതെ മരണം സംഭവിക്കണേ എന്നു പ്രാര്‍ത്ഥിച്ചു, ലളിത സഹസ്രനാമം ജപിച്ചു. അതിന്ന് ഇത്ര മാത്രം ഫലസിദ്ധി ലഭിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പിറ്റേന്ന് വൈകുന്നേരത്തിന്നു മുമ്പ് അമ്മ മരിച്ചു.
അന്ന് നേരിയ പനി കാരണം ഞാന്‍ ലീവായിരുന്നു. പത്തു മണിയോടെ അമ്മ എന്‍റെ അടുത്ത് വന്നിരുന്നു. വാത്സല്യത്തോടെ മുടിയിലൂടെ വിരലോടിച്ചു. എന്‍റെ കൈ എടുത്ത് അമ്മയുടെ മടിയില്‍ വെച്ചു. കുറെ കഴിഞ്ഞാണ്' അമ്മ പോയത്. ഉച്ചക്ക് ഭക്ഷണം കഴിച്ച പാത്രം അമ്മ തന്നെയാണ്' കഴുകിയത്. സമയം വൈകുന്നേരം മൂന്നാവാറായി കാണും. പണിക്കാരികള്‍ പാടത്ത് നടുന്നത് നോക്കാന്‍ ചെന്ന മരുമകളെ വിളിക്കാനായി അമ്മ പേരമക്കളെ അയച്ചു. പിറ്റേന്ന് അവളുടെ അമ്മയുടെ ശ്രാര്‍ദ്ധമാണ്, അതിന്ന് സാധനങ്ങള്‍ വാങ്ങിക്കണം, വേഗം വരാന്‍ പറയ്, എന്നായിരുന്നു അമ്മയുടെ അവസാന വാക്കുകള്‍. അവള്‍ എത്തുമ്പോഴേക്കും അമ്മ ബാത്ത് റൂമില്‍ പോയി വന്നു, കട്ടിലില്‍ ഇരുന്നതും ചെരിഞ്ഞു. അമ്മയുടെ കണ്‍മിഴികള്‍ മറിയുന്നതു കണ്ട എന്‍റെ ഭാര്യയാണ്'എന്നെ വിളിച്ചത്. എനിക്ക് കാര്യം മനസ്സിലായി. ശക്തി മുരുകന്‍ മോഹനന്‍ മുമ്പ് തന്ന ഗംഗാ ജലത്തിന്‍റെ പാത്രം തുറന്നു.തുളസിയില ചേര്‍ത്ത് ജലം വായില്‍ ഇറ്റിച്ചു."ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം" അമ്മയുടെ ശിരസ്സ് എന്‍റെ മടിയില്‍ വെച്ച് വിഷ്ണു സഹസ്രനാമത്തിന്‍റെ വരികള്‍ ഞാന്‍ മെല്ലെ ഉച്ചരിച്ചു. അമ്മ എന്നെന്നേക്കുമായി കണ്ണടച്ചു.
ഭാര്യയുടേയും മക്കളുടേയും കരച്ചില്‍ ഉയര്‍ന്നു. ഞാന്‍ സങ്കടപ്പെടുന്നത് അമ്മക്ക് കാണാനാവില്ല. യാതൊന്നും സംഭവിക്കാത്തതുപോലെ, പ്രത്യേകിച്ച് ഒരു ഭാവഭേദവും കൂടാതെ, തീര്‍ത്തും ശാന്തനായി ഞാന്‍ എഴുന്നേറ്റു, ഡയറി തുറന്ന് അന്നത്തെ പേജില്‍ "അമ്മ എന്ന യാഥാര്‍ത്ഥ്യം സങ്കല്‍പ്പമായി മാറി " എന്ന് കുറിച്ചിട്ടു.
( ഇത് ഇവിടെ അവസാനിക്കുന്നില്ല.)