Sunday, December 27, 2009

ദര്‍ശനം പുണ്യ ദര്‍ശനം - 6.

ഇന്നത്തെ കാലഘട്ടത്തിലുള്ള തിരക്ക് നോക്കിയാല്‍ പഴയ കാലത്ത് മകര വിളക്കിന്ന് ആളും മനുഷ്യനും ഇല്ല എന്നു തന്നെ പറയാം.
പരമാവധി ഇലക്ട്രിസിറ്റി ബോര്‍ഡ് വക ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് വരെ മാത്രമേ ഭക്തന്മാര്‍ വിരി വെച്ച് കൂടാറുള്ളു. ദര്‍ശനത്തിന്നുള്ള ക്യൂ വല്ലപ്പോഴുമേ തിരുമുറ്റം കഴിഞ്ഞ് താഴേക്ക് ഇറങ്ങു. അന്ന് ഫ്ലൈ ഓവര്‍ ഇല്ല എന്നുകൂടി ഓര്‍ക്കണം.

അന്നും മകര വിളക്കിന്‍ നാള്‍ ഉച്ചയോടു കൂടി പതിനെട്ടാം പടിക്ക് മുകളിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. മകര വിളക്ക്
ദര്‍ശിക്കാനായി ഭക്തന്മാര്‍ മറവില്ലാത്ത ഇടങ്ങള്‍ നേരത്തെ നോക്കി വെക്കും. തിരുവാഭരണം എത്തി കഴിഞ്ഞാല്‍ ആ ഭാഗത്ത് പോയി നില്‍ക്കും.

അന്ന് ഒരു അസാധാരണമായ സംഭവം നടന്നു. വാവരു സ്വാമിയുടെ ആസ്ഥാനത്തിന്ന് തൊട്ട് അടുത്തുള്ള മരചുവട്ടില്‍ ദര്‍ശനത്തിന്ന് എത്തുന്ന തീര്‍ത്ഥാടകരെ നോക്കി ഈശ്വര കുമാരനും ഞാനും നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഊമയായ ഒരു കൊച്ചയ്യപ്പന്‍ 
സംസാരിക്കാന്‍ തുടങ്ങി എന്ന് പറയുന്നത് കേട്ടു. അപ്പോഴുണ്ടായ തിരക്കും ബഹളവും കാരണം ഞങ്ങള്‍ക്ക്അടുത്ത് ചെന്ന് കാണാനായില്ല.

അല്‍പ്പ സമയത്തിനകം ദേവസ്വം ബോര്‍ഡ് വക പരസ്യങ്ങള്‍ പ്രക്ഷേപണം നടത്തുന്ന ഇടത്തു നിന്നും ഈ വസ്തുത വെളിപ്പെടുത്തി. തുടര്‍ന്ന് ആ കൊച്ചയ്യപ്പന്‍റെ ശബ്ദവും  കേള്‍ക്കാനായി. നിരവധി ഭക്തന്മാരുടെ ശരണം വിളികള്‍ക്കൊപ്പിച്ച് ആ കുട്ടിയുടെ സ്വരവും 
ഉയര്‍ന്നുപൊങ്ങി. തുടക്കത്തില്‍ തീരെ അവ്യക്തമായി ( ആട് കരയുന്നത്പോലെയാണ് എനിക്ക് തോന്നിയത് ) വിറയലോടെ പുറത്ത് വന്ന ആ ശബ്ദം ക്രമേണ വ്യക്തമായി തുടങ്ങി. ഭക്തരോടുള്ള അയ്യപ്പ സ്വാമിയുടെ കാരുണ്യത്തെ പറ്റി മുതിര്‍ന്ന ഗുരുസ്വാമിമാര്‍ 
സ്തുതിക്കുന്നത് കേട്ട് ഞങ്ങള്‍ പരിസരം മറന്ന് അയ്യപ്പ സ്മരണയില്‍ ലയിച്ചു.

തിരുവാഭരണം എത്തുന്നതിനൊക്കെ കുറെ മുമ്പ് തന്നെ ഗരുഡന്‍ വട്ടം ചുറ്റി പറക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന്ന് അഭിമുഖമായി ആകാശത്ത് നക്ഷത്രം തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വരുന്നതും കാത്ത് ഞാനും അര്‍ജുനനും ഈശ്വരകുമാരനും വഴി വക്കത്ത് നിന്നു.

തിരുവാഭരണ പേടകങ്ങള്‍ ചുമക്കുന്നവര്‍ മാത്രമല്ല അകമ്പടിയായി വന്ന പൊലീസ് ഉദ്യോഗസ്ഥരും അനു യാത്ര ചെയ്യുന്നവരും ആയ എല്ലാവരും ഭക്തിയുടെ ലഹരിയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് വന്നു കൊണ്ടിരുന്നത്. ആ തിരക്കിനിടയില്‍ ആരോ എന്നെ തട്ടി തെറുപ്പിച്ചു. വഴിയിലേക്ക് വീണ എന്നെ ഒരു നിമിഷത്തിനകം കൂട്ടുകാര്‍ എടുത്തുപൊക്കി മാറ്റി. അല്ലെങ്കില്‍ ചവിട്ടേറ്റ് അപകടം 
സംഭവിച്ചേനെ.

പിറ്റേന്ന് തൊഴുത് ഞങ്ങള്‍ മലയിറങ്ങി. പമ്പയിലെത്തുമ്പോഴേക്കും തിരുമേനിയുടെ മട്ട് മാറി നിത്യവും ട്രാന്‍ക്വിലൈസര്‍ 
കഴിച്ചിരുന്ന അദ്ദേഹം യാത്രക്കിടെ അത് മുടക്കി. മല മുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യ കുറവോര്‍ത്ത് ഭക്ഷണം
കഴിക്കുന്നത് തീരെ കുറച്ചു. ഇതൊക്കെ കാരണം അദ്ദേഹം സ്വബോധം നഷ്ടപ്പെട്ടവനെ പോലെ പെരുമാറി തുടങ്ങി.

സര്‍വീസ് ബസ്സിലാണ് വരുമ്പോള്‍ എരുമേലി വരെ എത്തിയത്. മടക്ക യാത്രക്ക് പമ്പയില്‍ നിന്ന് ബസ്സ് കിട്ടാനുള്ള ലക്ഷണം 
കാണാനില്ല. ഞങ്ങള്‍ ചാലക്കയത്തേക്ക് നടന്നു. അവിടെ മലയില്‍ നിന്ന് തിരിച്ചെത്തുന്നവരെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കാറുകളുടെ
ഡ്രൈവര്‍മാരോട് തിരുമേനി കാറിന്ന് വില ചോദിച്ചു തുടങ്ങി. ' എത്ര്യാ വേണ്ടത്ച്ചാല്‍ പറഞ്ഞോളു, മനേല് എത്തിയാല്‍ എടുത്ത് തരാ 'മെന്നായി അദ്ദേഹം. ഒരു വിധത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൂട്ടി നടന്നു തുടങ്ങി.

വിശപ്പ് കത്തി കയറുന്നു. വഴി വക്കില്‍ കപ്പ പുഴുങ്ങിയത് വില്‍ക്കുന്നത് കണ്ടു. ഞങ്ങള്‍ അതും വാങ്ങി മുളകരച്ചതും കൂട്ടി തിന്നുമ്പോള്‍ ഈശ്വരകുമാരന്‍ തിരുമേനിയോട് ' കപ്പ എങ്ങിനെയുണ്ട്, തിരുമേനി ' എന്ന് അന്വേഷിച്ചു.' ഒന്നാന്തരം. ഹൈലി
നുട്രീഷ്യസ്. ഇത് അങ്ങന്നെ പ്രൊട്ടീനല്ലേ ' എന്ന് അദ്ദേഹം മറുപടി പറയുന്നത് കേട്ട് സങ്കടവും ചിരിയും ഒന്നിച്ച് ഉണ്ടായി.

ഏറെ നേരം ബുദ്ധിമുട്ടിയില്ല. ഒറ്റപ്പാലത്തു നിന്ന് വന്ന ഒരു സ്പെഷല്‍ ബസ്സ് ഞാന്‍ കണ്ടു. ഒരു പരീക്ഷണം എന്ന മട്ടില്‍ ഞാന്‍
കൈ നീട്ടി.' പാലക്കാട്ടേക്ക് അഞ്ചാളുണ്ട് ' എന്ന് ഉറക്കെ പറഞ്ഞത് കേട്ട് കിളി വിസിലടിച്ച് നിര്‍ത്തി. ' ഇരിക്കാനൊന്നും
സീറ്റ് ഇല്ല, നിന്നിട്ട് പോവാന്‍ വയ്ക്കുമെങ്കില്‍ കേറിക്കോളിന്‍' എന്ന് പറഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ ഞങ്ങള്‍ അതില്‍
കയറി കൂടി.

റാന്നിയില്‍ ഒരു ഹോട്ടലിന്ന് മുമ്പില്‍ ബസ്സ് നിര്‍ത്തി. ' ആഹാരം വല്ലതും കഴിച്ചോളിന്‍ ' എന്ന് കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് എല്ലാവരും ഇറങ്ങി. ഹോട്ടലില്‍ സീറ്റ്പിടിക്കാനായി ഞങ്ങള്‍ മറ്റ് അയ്യപ്പന്മാരോടൊപ്പം ഓടി കയറി. ഒരു മേശയില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ ഇടം കണ്ടെത്തി. ഞങ്ങള്‍ നോക്കുമ്പോള്‍ തിരുമേനി കൌണ്ടറിന്ന് മുമ്പില്‍ നിന്ന് കാഷ്യറോട് എന്തെല്ലാമോ കാര്യമായി സംസാരിക്കുകയാണ്.

അദ്ദേഹം എത്താത്തതിനാല്‍  ഭക്ഷണത്തിന്ന് ഓര്‍ഡര്‍ നല്‍കാതെ ഞങ്ങള്‍ കാത്തിരുന്നു. മറ്റ് അയ്യപ്പന്മാര്‍ കിട്ടിയ ആഹാരം കഴിച്ചു തുടങ്ങി. തിരുമേനി ഞങ്ങളെ കാഷ്യര്‍ക്ക് ചൂണ്ടിക്കാട്ടി കൊടുക്കുന്നത് ഞങ്ങള്‍ കണ്ടു. ഒരു വെയിറ്റര്‍ വന്ന് ആരെങ്കിലും 
കൌണ്ടര്‍ വരെ ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ എഴുന്നേറ്റു ചെന്നു.

' സ്വാമി, നിങ്ങള്‍ ഇയാളേയും കൂട്ടി വേഗം സ്ഥലം വിടിന്‍ ' എന്ന് കാഷ്യര്‍ പറഞ്ഞു. എന്താണ് കാര്യം എന്ന് എനിക്ക്
മനസ്സിലായില്ല. ഞാനത് ചോദിച്ചു. അയാള്‍ പറഞ്ഞ സംഗതികേട്ടതോടെ അവിടെ നിന്ന് ഭക്ഷണം കിട്ടില്ല എന്ന് ഉറപ്പായി.

' ഹോട്ടല്‍ ബ്രീസ് ' എന്നു പറഞ്ഞാല്‍ ലോകം മുഴുവനുമുള്ള ആളുകള്‍ അറിയുമെന്നും രണ്ട് വക പായസവും ഏഴെട്ടു വിധം
കറികളുമായി ഹോട്ടലില്‍ എത്തുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും ഭക്ഷണം കൊടുത്തോളൂ എന്നും പണം എത്രയാണെങ്കിലും മനക്കല്‍
ചെന്ന് വാങ്ങിച്ചോളൂ എന്നുമാണ് തിരുമേനി വെച്ച് കാച്ചിയത്. ഇത്തരത്തിലുള്ള വട്ട് കേസുകളേയും കൊണ്ട് ഒരു ദിക്കിലും 
മിനക്കെടുത്താന്‍ ചെല്ലരുത് എന്നൊരു ഉപദേശവും അയാള്‍ തന്നു. ഞാന്‍ കൂട്ടുകാരോട് വിവരം പറഞ്ഞു. വല്ലാത്ത നിരാശയോടെ
ഞങ്ങള്‍ പുറത്തിറങ്ങി. തിരുമേനിക്ക് കാര്യം മനസ്സിലായില്ല. ഈശ്വരകുമാരനോട് അദ്ദേഹം വിവരം അന്വേഷിച്ചു.

പൂണൂല്‍ ഇട്ട ആളുകളുടെ കണ്ണ് ഇവിടെയുള്ളവര്‍ കുത്തിപ്പൊട്ടിക്കുമെന്നും വീട്ടില്‍ മടങ്ങി എത്തുന്നത് വരെ ബ്രാഹ്മണര്‍ മൌനവൃതം
അനുഷ്ടിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം ശിക്ഷ നടപ്പാക്കുമെന്നും ഈശ്വരന്‍ തിരുമേനിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നെ തിരുമേനി യാത്ര കഴിയുന്നത് വരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.

രാത്രി ബസ്സില്‍ ഞങ്ങള്‍ മറ്റുള്ളവരുടെ കാല്‍ ചുവട്ടിലായി നട വഴിയില്‍ കിടന്നു. ഒരു ബഹളം കേട്ട് ഉറക്കം തെളിഞ്ഞു. സീറ്റില്‍
ഇരിക്കുന്ന ഒരാള്‍ ഈശ്വരകുമാരന്‍റെ തലയില്‍ ചവിട്ടി. ഒന്നും പറയാതെ ക്ഷമിച്ചിരുന്ന ഈശ്വരനോട് മറ്റെയാള്‍ കയര്‍ക്കുകയാണ്.
വിവരം അറിഞ്ഞതും ഞാന്‍ ഇടപെട്ടു.

' നിങ്ങളുടെ ചവിട്ട് കൊണ്ട ഇയാള്‍ പരാതി ഒന്നും പറയുന്നില്ല. എന്നിട്ട് നിങ്ങള്‍ക്കാണോ പരാതി ' എന്ന് ഞാന്‍ ചോദിച്ചു. താന്‍ ഇനിയും അയാളുടെ തലയില്‍ ചവിട്ടുമെന്നും എന്താ ചെയ്യുക എന്ന് കാണണമെന്നും അയാള്‍ ഭീഷണി മുഴക്കി. ശബരിമലയില്‍
നിന്ന് തിരിച്ചു വരികയാണെന്ന കാര്യം ഞാന്‍ വിസ്മരിച്ചു.

' ഇനി നിന്‍റെ കാല് ആരുടെയെങ്കിലും ദേഹത്ത് തട്ടിഎന്നറിഞ്ഞാല്‍ ബസ്സിന്ന് കട്ട വെക്കാനുള്ള മരമുട്ടിഎടുത്ത് ആ കാല് അടിച്ച് പൊട്ടിക്കു'മെന്ന് ഞാന്‍ വിരട്ടി. മറ്റുള്ള സ്വാമിമാര്‍ ഇടപെട്ടു. കുഴപ്പക്കാരനെ പുറകിലെ സീറ്റിലേക്ക് മാറ്റി. അതുവരെ ഇരുന്ന ചിലര്‍ എഴുന്നേറ്റ് ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഇടം തന്നു. മറക്കാനാവാത്ത കുറെയേറെ അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ട് ആ യാത്ര അവസാനിച്ചു.

( ഓര്‍മ്മത്തെറ്റ് പോലെ ' എന്ന നോവലിന്‍റെ അദ്ധ്യായം 34 പ്രസിദ്ധീകരിച്ചിരിക്കുന്നു )

Saturday, December 19, 2009

എന്‍റെ അമ്മ, എന്‍റെ മാത്രം അമ്മ.

വറുതി ഉള്ള കാലത്തായിരുന്നു എന്‍റെ ജനനം. നമ്മുടെ നാടിന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു കൊല്ലം പോലും തികഞ്ഞിട്ടില്ല. അരി, പഞ്ചസാര, മണ്ണെണ്ണ, തുണി എന്നിവയൊന്നും കിട്ടാനില്ല. റേഷന്‍ കടയില്‍ നിന്ന് മല്ല് മുണ്ട് വാങ്ങിക്കാന്‍ പെട്ട പാടും വീടാകെ കരി പടര്‍ത്തുന്ന ചുവന്ന മണ്ണെണ്ണ ഒഴിച്ച് വിളക്കുകള്‍ കത്തിച്ചിരുന്നതും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.

" അയ്യപ്പന്‍ പാട്ടില് വാവരുസ്വാമിടെ കുട്ടിക്കാലത്തെ പറ്റി ഗോതമ്പും തിനയും തിന്ന് വളര്‍ന്നുണ്ണി വാവര് എന്ന് പാടാറില്ലേ അതു പോലെയായിരുന്നു നീ ജനിച്ചപ്പോള്‍" എന്ന് മുത്തശ്ശി ആ കാലത്തെക്കുറിച്ച് പറയും

തറവാട് വക ഭൂസ്വത്തില്‍ മദിരാശി ഹൈക്കോടതിയില്‍ കേസ്സുണ്ടായിരുന്നു. അത് കാരണം നെല്ലും അരിയും ഒരു കുരുമണി കണി
കാണാനില്ല. എന്തിനധികം ഒന്നര വയസ്സ് തികയുന്നതിന്ന് മുമ്പ് തുടര്‍ച്ചയായി രണ്ട് ദിവസം എനിക്ക് പട്ടിണി കിടക്കേണ്ടി
വന്നതായിപില്‍ക്കാലത്ത് അമ്മ സങ്കടപ്പെട്ടിട്ടുണ്ട്.

ബുദ്ധി ഉറയ്ക്കുന്നതിന്ന് മുമ്പുള്ള കാലത്ത് നടന്ന സംഭവങ്ങള്‍ എന്നെ വേദനിപ്പിച്ചിട്ടില്ല. എന്നാല്‍ കുട്ടിക്കാലം കഴിയുന്നതിന്ന് മുമ്പ് , ഒറ്റയാന്‍ മനോഭാവം എന്നില്‍ സൃഷ്ടിച്ച പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സെക്കണ്ട് ഫോറത്തില്‍ പഠിക്കുമ്പോഴാണ് അരക്ഷിതാവസ്ഥ എന്നത് എന്താണെന്ന് ഞാന്‍ അറിയുന്നത്. പുതിയ വീട് ഉണ്ടാക്കി
കുട്ടിമാമയും അമ്മായിയും ചെറിയ കുട്ടിയേയും കൊണ്ട് അങ്ങോട്ട് താമസം മാറ്റി. അവരോടൊപ്പം കുടുംബത്തിലുള്ള മറ്റു രണ്ട് അംഗങ്ങളും പോയി. മുത്തശ്ശി മൂത്ത അമ്മാമന്‍റെ അടുത്തും.

വലിയൊരു പത്തായപ്പുരയാണ് ഞങ്ങളുടേത്. പഴക്കം ചെന്ന ഒരു കെട്ടിടം. മുകളില്‍ രണ്ട് മുറിയും കോണിത്തളവും. ചുവട്ടിലും
അതുപോലെ തന്നെ. കൂടാതെ സദാ ഇരുട്ട് നിറഞ്ഞ ഒരു കലവറ, വലിയൊരു അടുക്കള, ചുറ്റോടുചുറ്റും ഇടനാഴി, അതിന്‍റെ
പടിഞ്ഞാറ് വശം കെട്ടി തിരിച്ച് വേറെ രണ്ടു മുറികള്‍ , മുകളിലെ നിലയില്‍ നിന്നും കയറി ചെന്നാല്‍ വിശാലമായ തട്ടിന്‍ പുറം
എന്നിവയെല്ലാം അതില്‍ അടങ്ങിയിരുന്നു.

എല്ലാവരും പോയതോടെ വീട് കിളി പോയ കൂടുപോലെയായി. ആ വലിയ വീട്ടില്‍ ഞാനും അമ്മയും മാത്രം. അന്ന് വൈകുന്നേരം
ഒറ്റക്കിരുന്നപ്പോള്‍ എനിക്കും അമ്മക്കും ആരുമില്ലല്ലോ എന്നൊരു തോന്നല്‍ മനസ്സില്‍ ഉണ്ടായി.

സന്ധ്യക്ക് കയ്യും കാലും കഴുകി നാമം ജപിക്കാനിരിക്കുമ്പോഴും എനിക്ക് തീരെ ഉഷാര്‍ തോന്നിയില്ല. ' എന്താ കുട്ടിക്ക് വയ്യേ '
എന്ന് അമ്മ ചോദിച്ചു. എനിക്ക് ഒന്നുമില്ല എന്ന് ഞാന്‍ പറഞ്ഞുവെങ്കിലും ഒരു സങ്കട കടല്‍ മനസ്സില്‍ തിര തല്ലുന്നുണ്ടായിരുന്നു.
' കുട്ടി വേണച്ചാല്‍ പകലൂണ് കഴിച്ച് കിടന്നോ ' എന്ന് അമ്മ പറഞ്ഞതും ഞാന്‍ നിരസിച്ചു.

അത്താഴം കഴിക്കുന്നതിന്ന് മുമ്പ് അമ്മ എന്നെ അടുത്ത് വിളിച്ചിരുത്തി. ' നിനക്ക് പത്ത് പന്ത്രണ്ട് വയസ്സായി. ഇനി കുട്ടി വേണം
അമ്മയെ നോക്കാന്‍. നമുക്ക് ആരും ഇല്ല എന്ന് മോന് അറിയില്ലേ ' എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടി. ആ നിമിഷം ഞാന്‍
അമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

ആഹാരം കഴിച്ചു കഴിഞ്ഞ് ഞങ്ങള്‍ കിടന്നു. ' കുട്ടി പേടിക്കണ്ടാ കേട്ടോ, അമ്മ കെട്ടി പിടിക്കാം ' എന്നും പറഞ്ഞ് അമ്മ
എന്നെ ചേര്‍ത്ത് പിടിച്ചു. വാതില്‍ക്കല്‍ ഒരു മുട്ട വിളക്ക് തിരി താഴ്ത്തി വെക്കുകയും ചെയ്തു.

ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. മുറ്റത്ത് കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നത് പോലെ ഒരു തോന്നല്‍. ആരോ പുറത്തെ വരാന്തയില്‍ ഉണ്ടെന്ന് ഒരു സംശയം. ഞാന്‍ അമ്മയെ നോക്കി. പാവം. മനസ്സ് വിട്ട് ഉറങ്ങുകയാണ്. പെട്ടെന്ന് അമ്മ പറഞ്ഞ കാര്യം ഓര്‍മ്മയിലെത്തി. അമ്മയെ നോക്കി രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്.

ഞാന്‍ മെല്ലെ എഴുന്നേറ്റു. മുട്ട വിളക്കും കയ്യിലെടുത്ത് അടുക്കളയില്‍ ചെന്ന് കൊടുവാള്‍ എടുത്ത് തിരിച്ചു പോന്നു. കയ്യില്‍ ആ ആയുധവുമായി കട്ടിളപ്പടിയില്‍ തികഞ്ഞ ശ്രദ്ധയോടെ ഞാനിരുന്നു. നേരം കുറെയേറെ കഴിഞ്ഞപ്പോള്‍ അമ്മ ഉണര്‍ന്നു. അടുത്ത്
കിടക്കുന്ന എന്നെ തൊട്ടു നോക്കിയപ്പോള്‍ കാണാനില്ല. അമ്മ എഴുന്നേറ്റ് നോക്കുമ്പോള്‍ ഞാന്‍ കട്ടിളപ്പടിയില്‍ ഇരിക്കുകയാണ്.
' എന്താ കുട്ട്യേ ഇത് ' എന്ന് ചോദിച്ച് അമ്മ അടുത്തേക്ക് വന്നു. വിവരം ഞാന്‍ പറഞ്ഞതും അമ്മ എന്നെ മാറോടണച്ചു.
കൊടുവാള്‍ എന്‍റെ കയ്യില്‍ നിന്നും വാങ്ങി തലക്കല്‍ വെച്ച് അമ്മ എന്നെ കെട്ടി പിടിച്ചു കിടന്നു. ആ ചൂടേറ്റ് ഞാന്‍
ഉറക്കത്തിലേക്ക് മെല്ലെ വഴുതി വീണു.

ഒരു ദിവസം കാലത്ത് ദോശയും ചായയും അമ്മ എനിക്ക് വിളമ്പി. ചായ ഒരു കവിള്‍ കുടിച്ചു. കയ്ച്ചിട്ട് ഇറക്കാന്‍ വയ്യ.
' അമ്മേ ഇതില് മധുരം ഇടാന്‍ മറന്നിരിക്കുന്നു 'എന്ന് ഞാന്‍ പറഞ്ഞു.

' മറന്നതല്ല കുട്ടി, പഞ്ചാര കഴിഞ്ഞതാ ' എന്ന് അമ്മ പറഞ്ഞപ്പോള്‍ ' കാശ് തരൂ, ഒറ്റ ഓട്ടത്തിന് ഞാന്‍ വാങ്ങീട്ട് വരാ '
മെന്ന് അറിയിച്ചു. കുറച്ച് നേരത്തേക്ക് അമ്മ ഒന്നും പറഞ്ഞില്ല. പിന്നെ ' ഇവിടെ കാശൊന്നൂല്യാ. ഉള്ളത് എടുത്ത് നാണിയമ്മയുടെ കയ്യില്‍ നറുക്ക് പണം അടക്കാന്‍ കൊടുത്തു. ബാക്കി നീ പുസ്തകം വാങ്ങണംന്ന് പറഞ്ഞ് കൊണ്ടു പോയില്ലേ '
എന്ന മറുപടി കിട്ടി.

എന്താണ് വേണ്ടത് എന്ന ആലോചനയിലായി ഞാന്‍. കാശില്ലെങ്കില്‍ ഒന്നും വാങ്ങാന്‍ പറ്റില്ല. ഇപ്പോള്‍ പഞ്ചാര ഇല്ല. ഇനി ചായപ്പൊടിയും വെളിച്ചെണ്ണയും ഒക്കെ തീര്‍ന്നാലോ? എങ്ങന്യാ ഒന്നും ഇല്ലാതെ കഴിയുക. ' നമുക്ക് എപ്പൊഴാ കാശ് കിട്ടണത് ' എന്ന് ഞാന്‍ അമ്മയോട് അന്വേഷിച്ചു. അച്ഛന്‍റെ പണം മണി ഓര്‍ഡര്‍ ആയി പത്താം തിയ്യതിക്ക് മുമ്പ് വരുമെന്നും ഇവിടുത്തെ
അവസ്ഥ അച്ഛനെ എഴുതി അറിയിച്ചിട്ടുണ്ടെന്നും അമ്മ അറിയിച്ചു. ഞാന്‍ കലണ്ടര്‍ നോക്കി. മൂന്നാം തിയ്യതി ആയിട്ടേയുള്ളു.
ഇനിയും ഒരാഴ്ച കഴിയണം.

അന്ന് ക്ലാസില്‍ ഇരിക്കുമ്പോഴും ഇതൊക്കെ തന്നെയായിരുന്നു മനസ്സ് മുഴുവന്‍. ' ക്ലാസില്‍ ശ്രദ്ധിക്കാതെ എന്താടാ ആലോചിച്ചു
കോണ്ടിരിക്കുന്നത് മരക്കഴുതേ ' എന്ന് കണക്കു ക്ലാസില്‍ വെച്ച് വേലായുധന്‍ മാസ്റ്റര്‍ ചോദിക്കുകയും ചെയ്തു.

തിരിച്ച് പോരാന്‍ നേരം ഒരു ആശയം ഉടലെടുത്തു. കടവത്ത് കുഞ്ഞുമോന്‍ എന്ന ഒരാളുടെ പീടികയുണ്ട്. വല്ലപ്പോഴും അവിടെ നിന്ന് മിഠായിയോ, വീട്ടിലേക്ക് ചില സാധനങ്ങളോ വാങ്ങി പരിചയമുണ്ട്. അവിടെ കടം ചോദിച്ചാലോ?

പെട്ടെന്ന് മനസ്സില്‍ ഒരു സംഭവം ഓര്‍മ്മ വന്നു. എന്തോ സാധനം വാങ്ങിക്കാന്‍ ചെന്ന സമയം. കടം വാങ്ങിയത് സമയത്തിന്ന് കൊടുത്ത് തീര്‍ക്കാത്ത ഒരാളോട് ' മാപ്ലാരുടെ തല്ല് കൊള്ളാന്‍ പൊന്നാനിയില്‍ പോണംന്ന് ഒന്നൂല്യാ. അത് ഇവിടുന്നന്നെ കിട്ടും '
എന്ന് പീടികക്കാരന്‍ പറയുന്ന രംഗം. ' അതിന് ഞാന്‍ വാങ്ങിച്ചാല്‍ കൊടുക്കാതിരുന്നിട്ട് വേണ്ടേ, അച്ഛന്‍റെ പണം എത്തിയാല്‍
അന്നു തന്നെ കൊടുക്കാലോ 'എന്ന് മനസ്സില്‍ കരുതുകയും ചെയ്തു.

ഭാഗ്യത്തിന് പീടികയില്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ കയറി ചെന്നു. ' ഇത്തിരി പഞ്ചസാര തര്വോ. ഇപ്പൊ എന്‍റേല് കാശില്ല ' ഞാന്‍ പറഞ്ഞൊപ്പിച്ചു. അയാള്‍ എന്നെ ഒന്ന് നോക്കി ' കുട്ടി എവിടുത്ത്യാ ' എന്ന് ചോദിക്കുകയും ചെയ്തു. ഞാന്‍
വീട്ടുപേര്‍ പറഞ്ഞു. എന്നാ പണം തരിക എന്ന ചോദ്യത്തിന്ന് , പത്താം തിയ്യതിക്ക് അച്ഛന്‍റെ പണം വരും അന്ന് വൈകുന്നേരം
തരാമെന്ന് ഉറപ്പും പറഞ്ഞു.

എത്ര പഞ്ചാര വേണം എന്ന ചോദ്യത്തിന്ന് ഒരു ഹോര്‍ലിക്സ് കുപ്പി നിറച്ച് വേണമെന്ന് അളവും പറഞ്ഞു കൊടുത്തു.

' ആട്ടേ, നിനക്കെന്താ വേണ്ടത് പറ, മിഠായോ, ചോക്ലേറ്റോ ' എന്ന് പീടികക്കാരന്‍ ചോദിച്ചു. അവയെല്ലാം നിറച്ച് വെച്ച കുപ്പികളിലേക്ക് ഞാന്‍ നോക്കിയതെയില്ല. എനിക്ക് അതൊന്നും വേണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. ' അതെന്താ അങ്ങിനെ.
പഞ്ചാരയുടെ പൈസ തരുമ്പോള്‍ ഒന്നിച്ച് തന്നാല്‍ മതി ' യെന്ന് അയാള്‍ ഒരു ഇളവ് നല്‍കി.

' ഒരുപാട് കടം വാങ്ങി കൂട്ടിയാല്‍ തന്ന് തീര്‍ക്കാന്‍ ബുദ്ധിമുട്ടാവും ' എന്ന എന്‍റെ മറുപടി പീടികക്കാരന് ബോധിച്ചു. അയാള്‍ ഉറക്കെ ചിരിച്ചു.

' നീ കാണുന്നപോലെയല്ല, ആള് മിടുക്കനാണ് ' എന്നൊരു സര്‍ട്ടിഫിക്കറ്റും തന്നു.പഞ്ചസാരപ്പൊതി തരുന്ന കൂട്ടത്തില്‍ അയാള്‍ രണ്ട് ചോക്ലേറ്റ് എടുത്തു നീട്ടി. ' ആരുടേന്നും ഒന്നും വാങ്ങരുത് ' എന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ആ സൌജന്യം
ഞാന്‍ ഒഴിവാക്കി.

അമ്മ ദേഷ്യപ്പെട്ടതൊന്നുമില്ല. കുട്ടീലേ കടം വാങ്ങി ശീലിക്കരുത് എന്ന് ഉപദേശിക്കുക മാത്രം ചെയ്തു. ചായ കുടിച്ച് ഞാന്‍
മുറ്റത്തീറങ്ങി. കിണറിന്നപ്പുറത്ത് നില്‍ക്കുന്ന വരിക്കപ്ലാവിലെ കുരുമുളക് ചെടികള്‍ തോക്കകള്‍ മുഴുവനും വലിച്ചെടുത്ത സങ്കടത്തിലാണ്. കീറിയ പുല്ലുപായയില്‍ മുറ്റത്ത് അതെല്ലാം കുറെ മുമ്പ് ഉണക്കാനിട്ടിരുന്നു.

അത്രയധികം കുരുമുളകൊന്നും വീട്ടില്‍ ആവശ്യമില്ല. പനി പിടിക്കുമ്പോള്‍ ചോറുണ്ണാന്‍ ഇത്തിരി കുരുമുളക് രസം ഉണ്ടാക്കും .
അതിന്ന് വളരെ കുറച്ച് മതി. അല്ലാതെ അതുകൊണ്ട് മറ്റൊരു ആവശ്യവുമില്ല. ബാക്കി പീടികക്കാരന്ന് വിറ്റാലോ? പഞ്ചാര
വാങ്ങിയ കടം തീരുമല്ലോ. ഞാന്‍ അമ്മയോട് അഭിപ്രായം ചോദിച്ചു. അമ്മ അതിന്എതിരൊന്നും പറഞ്ഞില്ല. രണ്ട് ദിവസം
വെയിലൊന്ന് കാണിച്ചോട്ടെ, എന്നിട്ട് കൊടുക്കാമെന്ന് പറഞ്ഞതേയുള്ളു.

പിറ്റേന്ന് ഉച്ചക്ക് പോസ്റ്റ്മാന്‍ ഗോപാലന്‍ നായര്‍ അച്ഛന്‍റെ പണവുമായി എത്തി. അന്ന് വൈകീട്ട് ഞാന്‍ പീടികയിലെത്തി പണം
കൊടുക്കുകയും ചെയ്തു.


( ' ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ ' അദ്ധ്യായം 33 പ്രസിദ്ധീകരിച്ചിരിക്കുന്നു. )

Saturday, December 12, 2009

ദര്‍ശനം പുണ്യദര്‍ശനം - ഭാഗം 5.

പിറ്റേന്ന് രാവിലെ മുതല്‍ കൂട്ടം തെറ്റിയ സംഘാങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പമ്പാ തീരത്തുള്ള വിരികള്‍ മുഴുവനും 
ഞങ്ങള്‍ തിരഞ്ഞു. എത്ര തവണ മൈക്കിലൂടെ വിളിച്ചു പറഞ്ഞു എന്ന് ഞങ്ങള്‍ക്കേ അറിയാതായി. എന്നിട്ടും ഫലം ഒന്നും
ഇല്ല.

പ്രഭാതം മദ്ധ്യാഹ്നത്തിന്ന് കുറെ ചൂട്സമ്മാനിച്ചുകൊണ്ട് കടന്നു പോയി. ഞാന്‍ തികച്ചും ക്ഷീണിതനായി തീര്‍ന്നു. കൂട്ടുകാരും
 തഥൈവ. അവരും കാലത്ത് മുതല്‍ ഒന്നും കഴിച്ചിട്ടില്ല.' ഒന്നും കൂടി ചെന്ന് നോക്കിന്‍, ഈ തവണ അവരെ കാണാതിരിക്കില്ല 'എന്ന് ഞാന്‍ അവരോട് പറഞ്ഞു.

അര്‍ജുനനും ഈശ്വരകുമാരനും ക്യൂ നിന്നു. മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ ഈശ്വര കുമാരന്‍ പറഞ്ഞു തുടങ്ങി ' പറളിയില്‍ നിന്നും വന്ന കനകപ്പന്‍സ്വാമി പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍... '. ആ സമയത്ത് തൊട്ട് പുറകില്‍ നിന്ന ആള്‍
അര്‍ജുനനെ കെട്ടി പിടിച്ചു. അത് വലിയണ്ണനായിരുന്നു.

കരച്ചിലോടു കൂടിയാണ് ആ സമാഗമം ഞങ്ങള്‍ ആഘോഷിച്ചത്. ഹോട്ടലില്‍ നിന്ന് എന്തോ വാങ്ങി തിന്ന് ഞങ്ങള്‍ അപ്പോഴത്തെ വിശപ്പടക്കി. പമ്പാസദ്യ ഒരുക്കണമെന്നായി വലിയണ്ണന്‍. എരുമേലിയില്‍ പേട്ട തുള്ളാന്‍ നേരം വാങ്ങിയ കിഴങ്ങുകളും മറ്റും പെട്ടെന്ന് നുറുക്കി. കല്ല് കൂട്ടിയ അടുപ്പുകളില്‍ പാത്രങ്ങള്‍ കയറ്റി. തിരുമേനിയെ കെട്ടുകള്‍ക്ക് കാവലിന്നിരുത്തി.

ചോറും കറികളും തയ്യാറായി. പായസത്തിന്‍റെ അരി വെന്ത് തുടങ്ങി. ' ഒരു കാര്യം മറന്നു ' വലിയണ്ണന്‍ 
പറഞ്ഞു ' പായസം ഉണ്ടാക്കാന്‍ കുറച്ച് നെയ്യ് കൊണ്ടുവരാമായിരുന്നു. പമ്പാസദ്യ ഭഗവാനും കൂടി ഉണ്ണുന്നതല്ലേ '. അത് ഒരു വലിയ കുറവായി എനിക്ക് തോന്നി ഞാന്‍ തിരുമേനിയുടെ അടുത്ത് ചെന്നു. എന്‍റെ പള്ളിക്കെട്ടിന്‍റെ മുന്‍കെട്ട് അഴിച്ചു. അഭിഷേകത്തിന്ന് കരുതിയ നെയ്ത്തേങ്ങ എടുത്ത് ഒരു പാത്രത്തില്‍ അത് പൊട്ടിച്ചൊഴിച്ചു. നാളികേരം തിരുമേനി ചെറിയ കഷ്ണങ്ങളായി നുറുക്കി.

അഭിഷേകത്തിന്ന് കൊണ്ടുപോയ നെയ്യ് എടുത്ത് പായസം ഉണ്ടാക്കിയത് അക്ഷന്തവ്യമായ അപരാധമായി പിന്നീട് ചിലരൊക്കെ
പറഞ്ഞു. ഭഗവാന് നിവേദ്യം ഉണ്ടാക്കുന്നതില്‍ കുറ്റവും കുറവും വരരുത് എന്ന തോന്നലായിരുന്നു എന്‍റെ മനസ്സില്‍ . ഞാന്‍ 
ചെയ്ത കാര്യം  തെറ്റോ ശരിയോ എന്ന് അറിയില്ല. എന്തായാലും ഭഗവാന് അത് ഇഷ്ടപ്പെട്ടു കാണണം. കാരണം അത്ര സ്വാദിഷ്ടമായ പായസം ഞാന്‍ ഈ ജീവിതത്തില്‍ കഴിച്ചിട്ടില്ല.

ശബരിമലയില്‍ വിരികളൊന്നും കിട്ടാനില്ല. കാട്ടില്‍ നിന്ന് നാല് കമ്പുകള്‍ മുറിച്ചുകൊണ്ടു വന്നു. മാളികപ്പുറത്തമ്മയുടെ
ക്ഷേത്രത്തിന്ന് പുറകിലായി കുറച്ച് സ്ഥലം വൃത്തിയാക്കി ആ കാലുകള്‍ നാട്ടി അതിന്ന് മുകളില്‍ കമ്പിളി മേഞ്ഞ് ഒരു ടെന്‍റ് ഉണ്ടാക്കി. മകരവിളക്കുവരെ നാല് ദിവസം അതില്‍ താമസമാക്കി. വെയില്‍ മൂത്താല്‍ കമ്പിളി ചൂടാവും. പിന്നെ അതിന്ന് ചുവട്ടില്‍ ഇരിക്കാനാവില്ല. അപ്പോള്‍ വല്ല മരത്തണലിലും ചെന്ന് ഇരിക്കും. രാത്രിയിലാണ് ഏറെ കഷ്ടം. ഒരു ഉറക്കം 
കഴിയുമ്പോഴേക്കും കമ്പിളി മഞ്ഞില്‍ നനഞ്ഞ് കുതിര്‍ന്ന് വെള്ളം ഇറ്റിറ്റ് വീഴാന്‍ തുടങ്ങും. ആ നനവും സഹിച്ച് കഴിയുകയേ
വഴിയുള്ളു.

വിരിയില്‍ നിന്ന് താഴോട്ട് ഇറങ്ങിയാല്‍ ഒരു കൊച്ചു തോടുണ്ട്. പാദങ്ങള്‍ നനയാനുള്ള വെള്ളമേ അതിലുള്ളു. പക്ഷെ അതില്‍ ഇറങ്ങി നിന്ന് കുളിക്കാവുന്ന കുഴികളുണ്ട്. ഐസു പോലെ തണുത്ത വെള്ളത്തിലെ കുളി മറക്കാനാവില്ല. പകലത്തെ
ചൂട്, രാത്രി നേരത്തെ മഞ്ഞ്, തണുത്ത വെള്ളത്തിലെ കുളി എല്ലാം ചേര്‍ന്ന് മകരവിളക്കിന്ന് തലേന്നാള്‍ എനിക്ക് കടുത്ത പനിയായി. അതും വെച്ച് വൈകുന്നേരം അരുവിയില്‍ ചെന്ന് കുളിച്ചു. കിടുകിടെ വിറച്ചുകൊണ്ടാണ് ഞാന്‍ വിരിയിലെത്തിയത്.

സന്ധ്യക്ക് ദീപാരാധന നടക്കുന്ന സമയമായി . അര്‍ദ്ധബോധാവസ്ഥയില്‍ ഞാന്‍ വിരിയില്‍ കിടക്കുകയാണ്. എനിക്ക് ചുറ്റും
സംഘാംഗങ്ങള്‍ ഇരുന്നു. അതിമനോഹരമായ ശബ്ദമാണ് ഈശ്വര കുമാരന്‍റേത്. അയാളുടെ നേതൃത്വത്തില്‍ കൂട്ടുകാര്‍ ഭജന
ചൊല്ലാനൊരുങ്ങി. ' ഉണ്ണി, സന്ധ്യനേരത്ത് കിടക്കണ്ടാ, എഴുന്നേറ്റിരിക്ക് ' എന്ന് വലിയണ്ണന്‍ പറഞ്ഞത് കേട്ടുവെങ്കിലും
എനിക്ക് എഴുന്നേല്‍ക്കാനാവുന്നില്ല. വലിയണ്ണന്‍ എന്‍റെ ദേഹം  തൊട്ടു നോക്കി ' തീ പോലെ പനിക്കുന്നുണ്ട് ' എന്ന് പറഞ്ഞു.

കുറച്ച് ഭസ്മം എടുത്ത് പ്രാര്‍ത്ഥിച്ച് അദ്ദേഹം എന്‍റെ നെറ്റിയില്‍ തൊട്ടു. നമ്മള്‍ ഭഗവാന്‍റെ സന്നിധാനത്തിലാണ്.
മാളികപ്പുറത്തമ്മയുടെ അരികിലാണ് നമ്മള്‍ ഇരിക്കുന്നത്. അമ്മ തന്നെ കാത്തു കൊള്ളട്ടെ എന്ന് പറയുന്നത് അവ്യക്തമായി ഞാന്‍ കേട്ടു. ഈശ്വര കുമാരന്‍ ചൊല്ലിയ കീര്‍ത്തനങ്ങള്‍ താരാട്ടായി. ഞാന്‍ അമ്മയുടെ മടിത്തട്ടില്‍ കിടക്കുകയാണ്. അമ്മയുടെ വലത്ത് കൈ എന്‍റെ ശിരസ്സിലൂടെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ആ സ്നേഹം ആവോളം നുകര്‍ന്ന് ഞാന്‍ മയങ്ങിപ്പോയി.

ഭജന കഴിഞ്ഞ് കല്‍പ്പൂരം കത്തിച്ചപ്പോള്‍ അണ്ണന്‍ എന്നെ കുലുക്കി വിളിച്ചു. കണ്ണും തിരുമ്മി ഞാന്‍ എഴുന്നേറ്റിരുന്നു. അണ്ണന്‍ ഒന്നു കൂടി എന്നെ തൊട്ടു നോക്കി. പനിയുടെ നേരിയ ഒരു ലാഞ്ചന പോലും അപ്പോള്‍ ഉണ്ടായിരുന്നില്ല.

' എടോ, ഉണ്ണിക്കുട്ടാ, തന്‍റെ പനിയെല്ലാം മാറി. തനിക്ക് ആവശ്യമായ മരുന്ന് അമ്മ തന്നെ തന്നിട്ടുണ്ടാവും ' വലിയണ്ണന്‍
അത് പറഞ്ഞ് നിറുത്തിയതും കൂട്ടുകാരില്‍ നിന്നും ഉച്ചത്തില്‍ ഒരു ശരണം വിളി ഉയര്‍ന്നു.

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 32 പ്രസിദ്ധീകരിച്ചിരിക്കുന്നു )

Tuesday, December 1, 2009

ദര്‍ശനം പുണ്യദര്‍ശനം - ഭാഗം 4.

അഞ്ചാമത്തെ തവണ ശബരിമലക്ക് പുറപ്പെടുമ്പോള്‍ ആകസ്മികമായി ഗുരുസ്വാമി പദവി എന്നെ തേടി എത്തി. മുമ്പ് നാല് പ്രാവശ്യം ഞാന്‍ മലക്ക് പോയിരുന്നെങ്കിലും എനിക്ക് കെട്ടു നിറക്കുന്ന രീതിയോ മറ്റ് ചിട്ടവട്ടകളോ ഒന്നും അറിയില്ലായിരുന്നു.
' അതൊന്നും സാരമില്ലടൊ, ഞാന്‍ ഏതോ കാലത്ത് ഒരു പ്രാവശ്യം പോയതേ ഉള്ളു, തനിക്കല്ലേ കൂടുതല്‍ പരിചയം ' എന്നും 
പറഞ്ഞ് ഞാന്‍ വലിയണ്ണന്‍ എന്ന് വിളിക്കുന്ന കനകപ്പന്‍സ്വാമി ഗുരുസ്വാമിയെന്ന പട്ടം എന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

ധാരാളം അനുഭവ പരിജ്ഞാനവും നല്ല പക്വതയും ഒക്കെ ഉള്ള ആള്‍ക്കേ ഗുരുസ്വാമിയാവാന്‍ അര്‍ഹതയുള്ളു. ഇതൊന്നുമില്ലാതെ
ഇറങ്ങി തിരിച്ചതിന്‍റെ പോരായ്മ ആ യാത്രയില്‍ ഉടനീളം അനുഭവപ്പെട്ടു.

വലിയ ഒരു സംഘമായിരുന്നില്ല ഞങ്ങളുടേത്. ഞാനും വലിയണ്ണനും അദ്ദേഹത്തിന്‍റെ അനുജന്‍ അര്‍ജുനനും മറ്റൊരു സുഹൃത്ത് ഈശ്വരകുമാരനും അടങ്ങുന്ന സംഘത്തിലേക്ക് യാത്ര പുറപ്പെടുന്നതിന്ന് തൊട്ട് മുമ്പ് പേരും പെരുമയുമുള്ള സമ്പന്നമായ ഒരു നമ്പൂതിരി കുടുംബത്തിലെ വൃദ്ധനായ സ്വാമിയും അംഗമായി.

മകര വിളക്ക് തൊഴാനുള്ള ഉദ്ദേശം ഉള്ളതിനാല്‍ ഭക്ഷണത്തിന്ന് ആവശ്യമായ അരിയും മറ്റു പൂജാസാധനങ്ങളും നിറച്ച വലിയ
പള്ളിക്കെട്ടുകളും , വസ്ത്രങ്ങളും അത്യാവശ്യം കരുതേണ്ട സാധനങ്ങളും നിറച്ച തോള്‍ സഞ്ചികളും അലുമിനിയം പാത്രങ്ങളും
ഒക്കെ ആയിട്ടാണ് യാത്ര. വലിയണ്ണന്‍റെ മേല്‍നോട്ടത്തില്‍ കെട്ടുനിറ പിഴവില്ലാതെ നടത്തി.

എരുമേലി പേട്ട തുള്ളല്‍ കഴിഞ്ഞ് നടന്ന ഞങ്ങള്‍ പേരൂര്‍ തോടില്‍ വിശ്രമിച്ചു. വെയില്‍ കുറഞ്ഞതും അഴുതയിലേക്ക് നടന്നു.
അന്ന് അതൊരു മണ്‍പാതയായിരുന്നു. അയ്യപ്പന്മാര്‍ അധികമൊന്നുമില്ല. രാത്രി വിശ്രമം അഴുതയിലാക്കി. ഇട തൂര്‍ന്ന
വനത്തിനകത്ത് കുറച്ച് അയ്യപ്പന്മാര്‍ മാത്രം. പല വിധത്തിലുള്ള ശബ്ദങ്ങളും കേട്ട് ഞങ്ങള്‍ ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ ഇറങ്ങി
ചെന്നു.

പിറ്റേന്ന് കുളിച്ച് യാത്ര തുടര്‍ന്നു. സമയത്തിന്ന് എഴുന്നേല്‍ക്കാത്തതിനാല്‍ വലിയണ്ണന്‍ ഉദ്ദേശിച്ച നേരത്ത് പുറപ്പെടാനായില്ല.
കല്ലിടാം കുന്നില്‍ കല്ലിട്ട് വന്ദിച്ച് നടന്ന് തുടങ്ങിയതും ' നടക്കാന്‍ പറ്റുന്നവര്‍ വേഗം നടന്നോളിന്‍. ഞാന്‍ ഈ സ്വാമിയേയും 
കൂട്ടി മെല്ലെ വരാം ' എന്ന് വയസ്സന്‍ സ്വാമിയെ കണക്കാക്കി വലിയണ്ണന്‍ പറഞ്ഞു. വേഗം നടന്നാല്‍ ഇരുട്ട് ആവും മുമ്പ്
പമ്പയില്‍ എത്താമെന്ന് ആരോടോ അന്വേഷിച്ച് പറഞ്ഞു തരികയും ചെയ്തു.

പമ്പയില്‍ എത്തിയാല്‍ എങ്ങിനെ കണ്ടെത്താം എന്ന ഈശ്വരകുമാരന്‍റെ ചോദ്യത്തിന് ' വഴി വക്കത്ത് ഇരുന്നാല്‍ മതി, എളുപ്പം
കണ്ടെത്താം, പറ്റിയില്ലെങ്കിലോ മൈക്കില്‍ അനൌണ്‍സ് ചെയ്യാലോ ' എന്ന് അണ്ണന്‍ മറുപടി നല്‍കി. ആ നേരത്ത് എന്‍റെ ബുദ്ധിയില്‍ ഒരു വികടത്വം ഉദിച്ചു. ' അനൌണ്‍സ് ചെയ്യാന്‍ പൈസ ഒന്നും കൊടുക്കേണ്ടല്ലോ, എന്നാല്‍ പിന്നെ നമുക്ക്
ഇടക്കിടക്ക് ചെന്ന് വെറുതെ നമ്മള്‍ ഓരോരുത്തരുടേയും പേര് പറഞ്ഞ് വിളിക്കാം. അതും ഒരു രസം ആയിക്കോട്ടെ '.
വലിയണ്ണന്‍ എന്നെ ഒന്ന് തറപ്പിച്ച് നോക്കി.

അര്‍ജുനനും ഈശ്വരകുമാരനും ഞാനും നടപ്പിന്ന് വേഗത കൂട്ടി. മണ്ണിനെ മൂടി കിടന്ന മഞ്ഞു വീണ് തണുത്ത ഉണങ്ങിയ ഇലകള്‍ പാദങ്ങള്‍ക്ക് നല്ല സുഖമേകി, ക്രമേണ നടത്തം  ഓട്ടമായി പരിണമിച്ചു. ചെറുപ്പത്തിന്‍റെ കരുത്ത് ഒരാളുപോലും ഞങ്ങളെ മറി കടന്ന് പോകരുതെന്നൊരു വാശി ഞങ്ങളില്‍ ഉണ്ടാക്കി. കരിമല കയറിയതും ഇറങ്ങിയതും അറിഞ്ഞതേയില്ല.ഭക്ഷണം ഒന്നും
കഴിച്ചിട്ടില്ലെങ്കിലും ഒരു ക്ഷീണവും ഞങ്ങള്‍ക്ക് തോന്നിയില്ല.

പത്ത് മണിയോടെ ഞങ്ങള്‍ ഒരു പുഴ വക്കത്തെത്തി. അത് പമ്പയായിരുന്നു. ഇതാണോ ഇത്ര കഠിനം എന്ന് പറയുന്നത് എന്നൊരു തോന്നല്‍ ഉള്ളിലുണ്ടായി. വഴി അരികിലായി മെത്തപ്പായ നിവര്‍ത്തി ഞങ്ങളിരുന്നു. അപ്പോഴാണ്പാത്രങ്ങള്‍ കരിമല മുകളില്‍
വെച്ച് മറന്നിട്ടാണ് വന്നത് എന്നറിയുന്നത്. അര്‍ജുനന്‍ തിരിച്ച് ഓടി അത് എടുത്ത് വരുന്നത് വരെ അതിലെ കൂടി കടന്ന് പോകുന്ന അയ്യപ്പന്മാരേയും നോക്കി നേരം കളഞ്ഞു.

അധികം വൈകാതെ പാത്രങ്ങളുമായി അര്‍ജുനനെത്തി. ഞങ്ങള്‍ കാത്തിരിപ്പ് തുടര്‍ന്നു.നേരം ഏറെ കഴിഞ്ഞിട്ടും അണ്ണനും
തിരുമേനിയും എത്തിയില്ല. പാത്രങ്ങള്‍ ഞങ്ങളുടെ കൈവശം, മറ്റു സാധനങ്ങള്‍ അവരുടെ കയ്യിലും. തല്‍ക്കാലം ഒന്നും
ചെയ്യാനില്ലാത്ത അവസ്ഥ. ഞാന്‍ ഇത്തിരി ഉറങ്ങട്ടെ, നിങ്ങള്‍ കാവലിരിക്കിന്‍ എന്നും പറഞ്ഞ് ഞാന്‍ കിടന്നു. ഞാന്‍
ഉറക്കത്തിലായപ്പോള്‍ ' ഒരാള്‍ക്ക് എന്തിനാ രണ്ടുപേര്‍ കാവലിന്ന് ' എന്നും പറഞ്ഞ് ഈശ്വരകുമാരനും കിടന്നു. ഏറെ
വൈകാതെ അര്‍ജുനനും ഉറക്കമായി.

ഞങ്ങള്‍ ഉണരുമ്പോള്‍ കുറച്ച് അകലെയായി പമ്പാതടം ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്നു. ആരുടേയോ ഭാഗ്യത്തിന് ഞങ്ങളുടെ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കൂടെയുള്ള അണ്ണനും തിരുമേനിയും എത്തിയോ , അവര്‍ എവിടെയാണ്എന്നൊന്നും അറിയില്ല.
ഞങ്ങള്‍ പരിസരം മുഴുവന്‍ തിരച്ചില്‍ ആരംഭിച്ചു. അരണ്ട വെളിച്ചത്തില്‍ മിക്കവാറും വിരികളില്‍ ചെന്ന് നോക്കി.
ആയിരകണക്കിന് ഭക്തന്മാര്‍ക്കിടയില്‍ അവരെ എങ്ങിനെ കാണാനാണ്.

മൈക്ക് അനൌണ്‍സ്മെന്‍റ് ചെയ്യുകയേ ഇനി വഴിയുള്ളു എന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി. അര്‍ജുനനും ഈശ്വരകുമാരനും 
അതിന്നായി പുറപ്പെട്ടു. ഒറ്റക്ക് കെട്ടുകള്‍ക്കും സാധനങ്ങള്‍ക്കും കാവലിരിക്കുമ്പോള്‍ രാവിലെ പുറപ്പെടുമ്പോള്‍ ഞാന്‍ എഴുന്നെള്ളിച്ച
വിടുവായത്തം മനസ്സില്‍ എത്തി. ' ഒരു രസത്തിന്ന് മൈക്കില്‍ വിളിച്ചു പറയാം ' എന്ന് പറഞ്ഞതിന്ന് ഭഗവാന്‍ ഞങ്ങളെ
പരീക്ഷിക്കുകയാണോ എന്ന് എനിക്ക് തോന്നി. എന്‍റെ മനസ്സില്‍ പശ്ചാത്താപം നിറഞ്ഞു. ഞാന്‍ ഉള്ളുരുകി ഭഗവാനെ പ്രാര്‍ത്ഥിച്ചു.

പത്ത് മണിയോടെ കൂട്ടുകാര്‍ തിരിച്ചെത്തി. അവര്‍ ഇതിനകം നിരവധി തവണ അണ്ണനേയും തിരുമേനിയേയും മൈക്കിലൂടെ
വിളിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല. ഇനി ഈ രാത്രിയില്‍ ഒന്നും നടക്കില്ല. അര്‍ജുനന്‍ ഒരു പൊതി നീട്ടി. ' പൊറോട്ടയാണ്.
ഇത് കഴിച്ചോളൂ ' എന്ന് പറഞ്ഞു. ഞാന്‍ അത് വാങ്ങി കയ്യില്‍ വെച്ചു.

ഇരുപത്തിനാല് മണിക്കൂറിലേറെയായി വല്ലതും കഴിച്ചിട്ട്. വിശപ്പും ക്ഷീണവും അതിലേറെ കുറ്റബോധവും കൂടി എന്നെ തളര്‍ത്തിയിരുന്നു. ആ പൊതി തുറക്കുന്നതിന്ന് മുമ്പ് എനിക്ക് വലിയണ്ണനേയും തിരുമേനിയേയും ഓര്‍മ്മ വന്നു. പാവങ്ങള്‍. ഞങ്ങളെ കാണാതെ  രണ്ടുപേരും വിഷമിക്കുന്നുണ്ടാവും. അവര്‍ ആഹാരം വല്ലതും കഴിച്ചിട്ടുണ്ടാവുമോ ? എന്‍റെ പാഴ്വാക്ക്
മാത്രമാണ് ഇതിനൊക്കെ കാരണം എന്നൊരു തോന്നല്‍ പെട്ടെന്ന് ഉണ്ടായി.

എന്‍റെ തെറ്റിന്ന് പ്രായശ്ചിത്തം ചെയ്യണം എന്ന് ഞാന്‍ നിശ്ചയിച്ചു. സംഘത്തിലെ എല്ലാവരും ഒത്തു ചേര്‍ന്നതിന്ന് ശേഷമേ ഭക്ഷണം
കഴിക്കൂ എന്ന് ഞാന്‍ ഉറച്ചു. ആ ഭക്ഷണപ്പൊതിയുമായി മെല്ലെ എഴുന്നേറ്റ്നടന്നു. ഇരുളിലേക്ക് ആ പൊതി വലിച്ചെറിഞ്ഞു.

പുഴയിലിറങ്ങി കൈകലുകളും മുഖവും കഴുകി തിരിച്ചു വന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി വെറുതെ കിടന്നു. എത്ര നേരം ഞാന്‍ അങ്ങിനെ കിടന്നു എന്ന് എനിക്കറിയില്ല. ക്രമേണ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഒന്നൊന്നായി അരങ്ങൊഴിഞ്ഞു. തെളിഞ്ഞ നീലാകാശം ക്ഷേത്ര കവാടമായി പരിണമിക്കുകയാണ്. തുറന്ന വാതിലിന്നപ്പുറത്ത് അയ്യപ്പസ്വാമി വരദാഭയങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഇരിക്കുന്നു. കൂപ്പിയ കൈകളുമായി ഞാന്‍ പുറത്തും. ക്ഷേത്ര പരിസരത്ത് ആരുമില്ല. അഭിഷേകങ്ങളോ
അര്‍ച്ചനകളോ ഒന്നുംഇല്ല. തിരുമുമ്പില്‍ പ്രകാശം ചൊരിയുന്ന ഒരേയൊരു നെയ്ത്തിരി മാത്രം.

അത് എന്‍റെ മനസ്സായിരുന്നു.

( ഈ യാത്രയിലെ മറ്റ് അനുഭവങ്ങള്‍ തുടര്‍ന്ന് എഴുതുന്നതാണ്. )

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 31 പ്രസിദ്ധീകരിച്ചിരിക്കുന്നു. )

Sunday, November 8, 2009

ദര്‍ശനം പുണ്യ ദര്‍ശനം - ഭാഗം 3.

അയ്യപ്പസ്വാമിയുടെ ദര്‍ശനം എനിക്ക്ഏറ്റവും കൂടുതല്‍ ലഭിച്ചത് കുംഭമാസത്തില്‍ തൊഴാന്‍ ചെന്നപ്പോഴാണ്. ശരിക്ക് പറഞ്ഞാല്‍ എന്‍റെ മൂന്നാമത്തെ തീര്‍ത്ഥയാത്രയില്‍. അത് പോലൊരു ദര്‍ശന സുഖം ഇനി എനിക്കെന്നല്ല, ആര്‍ക്കും കിട്ടാന്‍
ഇടയുണ്ടെന്ന് തോന്നുന്നില്ല. അതോടൊപ്പം കൌമാരക്കാരനായ എനിക്ക്ആ യാത്രക്കിടെ പറ്റിയ അനുഭവങ്ങളും അബദ്ധങ്ങളും
ഇവിടെ കുറിച്ചിടാതെ വയ്യ.

ആ യാത്ര 1971ല്‍ ആയിരുന്നു . അന്നും വളരെ അപൂര്‍വ്വം ചിലര്‍ മലയാള മാസം ഒന്നാം തിയ്യതി തോറും ശബരിമലയില്‍
തൊഴാന്‍ എത്തിയിരുന്നു. അത്തരത്തില്‍ തിങ്ങള്‍ ഭജനം നടത്തി വന്ന ഒരു ഗുരുസ്വാമിയായിരുന്നു എലവഞ്ചേരി ചേരാപുരത്തെ കുണ്ടുമണിസ്വാമി. മകര വിളക്കിന്ന് അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായി നൂറിലേറെ പേര്‍ മലക്ക് ഉണ്ടാകും. ആ പ്രാവശ്യം ഞാന്‍
മലക്ക് പുറപ്പെട്ടത്ആ പുണ്യാത്മാവിന്‍റെ കൂടെയായിരുന്നു.

കോട്ടയത്തെ ഒരു ലോഡ്ജിലാണ്ഞങ്ങള്‍ രാത്രി കൂടിയത്. മാസം തോറും ശബരിമലയില്‍ തൊഴാന്‍ ചെന്നിരുന്നവരുടെ സംഘം താമസിച്ചിരുന്നതവിടെയാണ്. പി, എസ്. എന്‍. ബസ്സില്‍ ഡ്രൈവറായ തൃശൂരില്‍ നിന്നുള്ള ഒരു വാസുപ്പിള്ള സ്വാമി ഞങ്ങളെയും പ്രതീക്ഷിച്ച് അവിടെ ഉണ്ടായിരുന്നു. കുറെ കഴിഞ്ഞതും വേറെയും നാലഞ്ച് പേര്‍ എത്തി.

ഗുരുസ്വാമിമാര്‍ പിറ്റേന്നത്തെ യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ഞങ്ങള്‍ ചില ശിഷ്യന്മാര്‍ ഒന്ന് കറങ്ങാനിറങ്ങി. 'വല്ല ബീഡിയോ സിഗററ്റോ ആവശ്യമുള്ളവര്‍ വാങ്ങി വെച്ചോളിന്‍, അവിടെ ചെന്നാല്‍ ഒറ്റ സാധനം കിട്ടില്ല ' എന്ന് മുമ്പ് ഇതുപോലെയുള്ള അവസരങ്ങളില്‍ ചെന്ന് പരിചയമുള്ള ഗോപാലന്‍ സ്വാമി പറഞ്ഞു തന്നു.

ഞാന്‍ സുഖ നിദ്രയില്‍ ലയിച്ച് കിടക്കുമ്പോഴാണ് ഗുരുസ്വാമി തട്ടി വിളിക്കുന്നത്. വേഗം എഴുന്നേറ്റ് കുളിച്ചൊരുങ്ങി. പള്ളിക്കെട്ടും ബാഗുകളും ഏറ്റി സംഘം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡിലേക്ക് നടന്നു. മൂഴിയാറിലേക്ക്പോവുന്ന ബസ്സില്‍
എല്ലാവരും കയറി. വടശ്ശേരിക്കര വരെ അതിലായിരുന്നു യാത്ര. അവിടെ ഇറങ്ങി ഭക്ഷണം കഴിച്ച് ഇറങ്ങിയതും ഒരു ജീപ്പുകാരന്‍
ഞങ്ങളുടെ മുന്നില്‍ എത്തി.

'ബേബ്യേ, ഇക്കുറി നാലഞ്ചാള്കൂടുതലാണ്' എന്ന് ഗുരുസ്വാമി പറഞ്ഞു. ബേബിക്ക് അതിനൊന്നും വിരോധമില്ല, സൂക്ഷിച്ച് നിന്നാല്‍ മതി എന്ന് മാത്രമേ അയാള്‍ പറഞ്ഞുള്ളു. ഗുരുസ്വാമിമാരോടൊപ്പം ഞാനും ജീപ്പില്‍ ഇടം പിടിച്ചു. കുറച്ചു പേര്‍ വെളിയില്‍ തൂങ്ങി നിന്നു. പമ്പയില്‍ എത്തിയതും തിരിച്ച് പോരാനുള്ള ദിവസവും സമയവും പറഞ്ഞു കൊടുത്ത് ബേബിയെ തിരിച്ചയച്ചു.

പുഴയോരത്ത് അടുപ്പ് കൂട്ടി മുതിര്‍ന്ന സ്വാമിമാര്‍ കഞ്ഞി വെക്കാന്‍ തുടങ്ങി. ആ ഒഴുവില്‍ ഞാന്‍ പമ്പയില്‍ ഇറങ്ങി. വെള്ളം തീരെ കുറവായിരുന്നു. മകര വിളക്ക് കാലത്തെ തിരക്കിന്‍റെ അവശിഷ്ടമെന്നോണം ചപ്പ് ചവറുകള്‍ കൂടി കിടന്നിരുന്നു. കുളി കഴിഞ്ഞപ്പോള്‍ ആകെ ഒരു ഉഷാര്‍. കഞ്ഞികുടി കഴിഞ്ഞതോടെ സംഘം പമ്പാഗണപതിയുടെ സന്നിധാനത്തില്‍ ചെന്ന് വിശ്രമിച്ചു.

വെയിലാറുന്നതിന്ന് മുമ്പു തന്നെ മല കയറി തുടങ്ങി. എല്ലാവരും ഒന്നിച്ച് നീങ്ങണമെന്നും ആരും മുമ്പേ കയറി പോകരുതെന്നും
കര്‍ശനമായ നിര്‍ദ്ദേശം തന്നിരുന്നു. ഉറക്കെ ശരണം വിളിച്ചാണ് ഞങ്ങള്‍ നടന്നത്. കാട്ടില്‍ അവിടവിടെ നിന്ന് ഉയര്‍ന്നിരുന്ന പുക വെയിലിന്‍റെ കാഠിന്യം കൂട്ടി. വൈകുന്നേരം നട തുറക്കുന്നതിന്ന് മുമ്പ് ഞങ്ങള്‍ മുകളിലെത്തി. കടകളോ ഹോട്ടലുകളോ
ഒന്നും തന്നെ ഇല്ല. തികച്ചും ശാന്തമായ ചുറ്റുപാട്.

തിക്കും തിരക്കും, ക്യൂവും പൊലീസും ഒന്നും ഇല്ലാതെയുള്ള പതിനെട്ടാം പടി കയറ്റം. എത്ര നേരം വേണമെങ്കിലും
ആര്‍ക്കും ഭഗവാന്‍റെ മുന്നില്‍ നിന്ന് തൊഴാം. തിരക്കാനോ, തള്ളാനോ പിടിച്ച്മാറ്റാനോ ആരും ഇല്ല. മാളികപ്പുറത്ത് അമ്മയുടെ സന്നിധിയില്‍ സന്ധ്യക്ക് എല്ലാവരും ചെന്ന് തൊഴുതു. വാവരുടെ സന്നിധിയിലൊ തിരുമുറ്റത്തിന്ന്പുറത്തുള്ള മറ്റ് ഉപദേവന്മാരുടെ സന്നിധിയിലോ ആരേയും കണ്ടില്ല.

താഴെ അടുപ്പ് കൂട്ടി ഭക്ഷണം ഒരുക്കിയിരുന്നു. മുറ്റത്ത് പടിഞ്ഞിരുന്ന് ഞങ്ങള്‍ അമൃതേത്ത് (ആ ഭക്ഷണം അമൃതിന്ന് തുല്യമായിരുന്നു) കഴിച്ചു. വീണ്ടും ഭഗവാനെ തൊഴാനായി ഞങ്ങള്‍ എല്ലാവരും ചെന്നു. ഗുരുസ്വാമിമാര്‍ ശാന്തിക്കാരോട് എന്തൊക്കെയോ സംസാരിച്ചു നിന്നു. പിന്നീട് അരവണപ്പായസം കിട്ടില്ലെന്നും അപ്പം ഉണ്ടാക്കി കിട്ടുമെന്നും ഞങ്ങളുടെ ഗുരുസ്വാമി അറിയിച്ചു. ഒടുവില്‍ പൂജാദികള്‍ കഴിഞ്ഞ് നട അടക്കാറായി. ഹരിവരാസനം ചൊല്ലി ദേവനെ പള്ളിയുറക്കി തിരുമുറ്റത്ത് തന്നെ ഞങ്ങളും കിടന്നു.

പിറ്റേന്ന് കാലത്ത് ഭസ്മക്കുളത്തില്‍ (ഇന്നുള്ള സ്ഥലത്തല്ല അന്ന് കുളം ഉണ്ടായിരുന്നത്) കുളിച്ചു. കുറെ നേരം ഭഗവാനെ തൊഴുതു. നെയ്യ്, കളഭം, ഭസ്മം, പഞ്ചാമൃതം തുടങ്ങിയവ കൊണ്ടുള്ള അഭിഷേകങ്ങള്‍ കണ്ട് മനം കുളിര്‍ത്തു. താഴെ ഇറങ്ങി ( ആ കാലത്ത് ഫ്ലൈ ഓവര്‍ ഉണ്ടായിരുന്നില്ല )മാളികപ്പുറത്തമ്മയെ ചെന്നു വണങ്ങി. ഭക്ഷണം കഴിഞ്ഞതോടെ തല്‍ക്കാലം
ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഞാന്‍ പുറത്തിറങ്ങി. ഇന്നത്തെ നടപ്പന്തലിന്‍റെ ഭാഗത്ത് നിന്ന് കൂട്ടത്തിലുള്ള രണ്ട് സ്വാമിമാര്‍ ബീഡി വലിക്കുന്നു. ഒരു സിഗററ്റും കത്തിച്ച് അവരോടൊപ്പം ഞാനും ചേര്‍ന്നു.

തലേന്ന് രാത്രി താഴെ ആന എത്തിയിരുന്നതായി അവര്‍ പറഞ്ഞു. എന്തോ ഞാന്‍ അതൊന്നും അറിഞ്ഞിരുന്നില്ല. ആള്കമ്മിയായാല്‍
രാത്രി മൃഗങ്ങള്‍ വരുമെന്ന് വാസുസ്വാമി പറഞ്ഞുതന്നു. 'തെന്നെ, നമ്മള്പത്താളല്ലേ ആകെക്കൂടി ഉള്ളത്' എന്ന് മറ്റേ സ്വാമി അതിനെ പിന്താങ്ങി. വാസു സ്വാമിക്ക് ആ കണക്ക് ബോധിച്ചില്ല. ജീപ്പില്‍ വന്ന നമ്മള്തന്നെ പതിനൊന്ന് ആളുണ്ട്. ഇവിടെ വന്നപ്പോള്‍ നാലഞ്ചാള് വേറേം ഉണ്ട്. പിന്നെ എങ്ങിന്ന്യാ പത്താളാവുക എന്ന് മൂപ്പര് വാദിച്ചു. കൂട്ടുകാരന്ന് മൊഴി മുട്ടി.

നല്ല ഉണക്ക വിറക് പെറുക്കി കൊണ്ടു വന്നാല്‍ തീ കൂട്ടാന്‍ എളുപ്പമാണ് എന്നും പറഞ്ഞ് കൂട്ടുകാര്‍ വിറക് ഉണ്ടാക്കാന്‍
ഇറങ്ങി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ അവരോടൊന്നിച്ച് ചെന്നു. മല നടയില്‍ വെടി വഴിപാട് നടത്താറുള്ള ഇടത്തിലൂടെ ഞങ്ങള്‍ താഴോട്ട് ഇറങ്ങി. കുറച്ച് നടന്നപ്പോള്‍ ഒരു മരത്തില്‍ ചക്ക കാണുന്നു. കൂട്ടുകാര്‍ക്ക് ഞാനത് കാട്ടി കൊടുത്തു. കാട്ടിലെങ്ങിനേയാ ഈ സാധനം വന്നത് എന്ന എന്‍റെ ചോദ്യത്തിന്ന് പ്ലാവും മാവും ഒക്കെ കാട്ടിലും ഉണ്ട് എന്നും പറഞ്ഞ് പൊക്കം കുറഞ്ഞ സ്വാമി മരത്തില്‍ പൊത്തി പിടിച്ച് കയറി രണ്ടെണ്ണം താഴത്തിട്ടു.

ഒരു കെട്ട് വിറക് തലയിലേറ്റി വാസുസ്വാമിയും ചക്ക തലയിലേറ്റി മറ്റേ സ്വാമിയും അവരെ നയിച്ച് ഞാനും കൂട്ടത്തിലെത്തി. വലിയ ഒരു കാര്യം സാധിച്ച മട്ടില്‍ വാസു ഞങ്ങളുടെ നേട്ടം അവരോട് വര്‍ണ്ണിച്ചു. ഞാന്‍ തിരുമുറ്റത്ത് ഒരു ഓരത്തിരുന്ന്നായും
പുലിയും കളിക്കാനുള്ള കളം വരച്ചു കൊണ്ടിരുന്നു , അത്രനേരം ശാന്തിക്കാരോട് സംസാരിച്ചിരുന്ന ഗുരുസ്വാമി താഴെ
എത്തിയതും വിവരം അറിഞ്ഞു. അദ്ദേഹം എന്നെ വിളിക്കാനായി ഒരാളെ അയച്ചു.

ഞാന്‍ ചെല്ലുമ്പോള്‍ ഗുരു സ്വല്‍പ്പം ഗൌരവത്തിലാണ്. വാസുവും കൂട്ടുകാരനും തല കുനിച്ച് നില്‍ക്കുന്നു. ചെന്ന് കയറിയപാടെ 'നിങ്ങള്‍ ചെയ്തത് ഒട്ടും നന്നായില്ല' എന്ന് ഗുരു പറഞ്ഞു. അദ്ദേഹം എന്നെ ഒന്ന് നല്ലവണ്ണം നോക്കി. 'ഇവര് രണ്ടാള്‍ക്കും വിവരമോ വിദ്യാഭ്യാസമോ ഇല്ല. ഒരുത്തന്‍ കന്ന് പൂട്ടാന്‍ പോകുന്നവന്‍ , മറ്റേയാള്‍ മരം വെട്ടുകാരന്‍. ഉണ്ണി അങ്ങിനെ അല്ലല്ലൊ. പഠിപ്പും ഉദ്യോഗവും ഉള്ള ആളല്ലേ. കാട്ടില്‍ ഇറങ്ങി ചെന്ന് വല്ലതും പറ്റിയാല്‍ ആര് സമാധാനം
പറയും'. ശിക്ഷയും ഗുരു വിധിച്ചു. കൂട്ടാന്‍ വെക്കാന്‍ ആ ചക്ക ഞാന്‍ നുറുക്കി കൊടുക്കണം. തിരിച്ച് പോരുന്നത് വരെ ഭക്ഷണം മറ്റു രണ്ടുപേരും ചേര്‍ന്ന് ഉണ്ടാക്കണം.

ചെറിയ കുട്ടികളുടെ മുടിയില്‍ വെള്ളം നനച്ച് മൊട്ട അടിക്കുന്ന സ്റ്റൈലില്‍ ഞാന്‍ ചക്കയുടെ പുറം ചെത്തി ഒന്നിച്ച് വെട്ടി കൂട്ടി. ഇതിനകത്തെ പാടയും ചകിണിയും കളയാത്തതിന്ന് വല്ലതും കേള്‍ക്കും എന്ന മുന്നറിയിപ്പോടെ കൂട്ടുപ്രതികള്‍ കറി വെച്ചു. ഭാഗ്യത്തിന്ന് അത് ഉണ്ടായില്ല.

ഉച്ച തിരിഞ്ഞു. നട തുറക്കാന്‍ ഇനിയും സമയമുണ്ട്. ഞാന്‍ നോക്കുമ്പോള്‍ താഴെ കറുത്ത ഒരു കാളക്കൂറ്റന്‍ നില്‍ക്കുന്നു. മുറ്റത്തുള്ള മരത്തിന്‍റെ കായ അത് തിന്നുകയാണ്. ഞാന്‍ ഗോപാലന്‍ സ്വാമിയേയും വിളിച്ച് താഴെ ചെന്നു. നിലത്ത് നിന്നും കായകള്‍ പെറുക്കിയെടുത്ത് ഞങ്ങള്‍ അവനെ തീറ്റി. ഞാന്‍ കാളക്കൂറ്റന്‍റെ മുതുകില്‍ തലോടിയും താടയില്‍ തടവിയും ഓമനിച്ചു. ഒരു പൂച്ചക്കുട്ടിയെ പോലെ അത് ഞങ്ങളോട് ഇണങ്ങി നിന്നു.

'രണ്ടാളും ഒന്ന് ഇവിടം വരെ വരിന്‍' എന്ന് മുകളില്‍ നിന്ന് ഗുരു വിളിച്ചതോടെ കാളയെ ശുശ്രൂഷിക്കുന്നത് നിര്‍ത്തി മുകളിലെത്തി. 'ഇത് വരെ ചെയ്തത് എത്ര അപകടമാണെന്ന് അറിയ്വോ. ആ സാധനം ഒരാളെ കുത്തി കൊല്ലാറാക്കിയതാണ് ' എന്ന് ഗുരു പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ ഒന്ന് തൊഴുതു. 'കല്‍പ്പിച്ചുകൂട്ടി ഇങ്ങിനത്തെ ഓരോ ഏടാകൂടങ്ങള്‍ ചെയ്യാന്ന് പ്രാര്‍ത്ഥിച്ചിട്ടാണോ സ്വാമി കെട്ടും എടുത്ത് ഇറങ്ങിയത്' അദ്ദേഹം ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. 'എന്‍റെ കുട്ടി തിരിച്ച് പോകുന്നത് വരെ ഒന്നും ചെയ്യേണ്ടാ. സമയത്തിന്ന് വന്ന് ആഹാരം കഴിച്ചിട്ട് മുകളില്‍ ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരുന്നാല്‍ മതി. ഉണ്ണാന്‍ കാലത്ത് തിരഞ്ഞ് കൂട്ടിക്കൊണ്ട് വരാന്‍ ആളെ അയപ്പിക്കാതെ കഴിപ്പിക്കണം' എന്ന് പറയുകയും ചെയ്തു.

ഞാന്‍ വല്ലാതെ വിഷണ്ണനായി. എന്തെല്ലാമോ പ്രാരബ്ധങ്ങള്‍ക്കും വിഷമതകള്‍ക്കും ഇടയില്‍ നിന്നാണ് ഞാന്‍ വന്നത്. ഇരുപത്തി മൂന്ന് വയസ്സുകാരനായ ഞാന്‍ വയസ്സായ അമ്മയേയും, കാഴ്ചയില്ലാത്ത മുത്തശ്ശിയേയും കൂട്ടി കുടുംബക്കാരുടെ മുഷ്ക്കും
ഉപദ്രവവവും സഹിക്ക വയ്യാതെ വീട് വിട്ട് ഇറങ്ങിയ കാലം. അവരെല്ലാം പ്രബലര്‍, ഞാനോ ദുര്‍ബ്ബലന്‍. സഹായിക്കാന്‍
ആരുമില്ല. നല്ലൊരു വാക്ക് എന്നോട് പറയാന്‍ ഒരാളില്ല. എന്‍റെ സങ്കടങ്ങള്‍ മനസ്സില്‍കുഴുച്ച് മൂടി ഭഗവാന്‍ മാത്രം എനിക്ക്
തുണ എന്ന് വിചാരിച്ച് പോന്നതാണ്. എന്നിട്ട് മനസ്സറിഞ്ഞ് ഞാന്‍ പ്രാര്‍ത്ഥിച്ചോ. എനിക്ക് തന്നെ അറിയില്ല. ഞാന്‍ എന്‍റെ കൌമാര കുതൂഹലങ്ങള്‍ക്കും കുട്ടിത്തത്തിന്നും അതോടെ
ബ്രേക്ക് ഇട്ടു.

ഭസ്മക്കുളത്തില്‍ ഇറങ്ങി കുളിച്ച് ശുദ്ധമായി ഞാന്‍ മുകളിലേക്ക് കയറി.നട തുറന്നിരുന്നു. ദീപപ്രഭയില്‍ മുങ്ങിക്കുളിച്ച ഭഗവാന്‍റെ തിരുസ്വരൂപം നോക്കി ഞാന്‍ നിന്നു. എന്‍റെ സങ്കടങ്ങള്‍ ഞാന്‍ ഭഗവാനോട് ഉണര്‍ത്തിച്ചില്ല. ഒന്നും അപേക്ഷിച്ചതുമില്ല. ക്രമേണ ആ രൂപത്തില്‍ ഞാന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി. ഞാന്‍ എന്നെത്തന്നെ മറന്നു. സായൂജ്യം എന്താണെന്ന് ഞാന്‍
അറിഞ്ഞു.

മൂന്ന് ദിവസം ഭഗവാന്‍റെ സന്നിധാനത്ത് ചിലവഴിച്ച് ഞങ്ങള്‍ മടങ്ങി. പമ്പയില്‍ ബേബി കാത്ത് നിന്നിരുന്നു. വഴിയില്‍ ഒരു കൂറ്റന്‍ മരം റോഡില്‍ വിലങ്ങനെ വീണു കിടപ്പാണ്. അകലെ നിന്ന് അത് കണ്ടതും ഞങ്ങളുടെ മനസ്സ് ഇടിഞ്ഞു. ഭാഗ്യത്തിന്ന് പൊതിര്പിടിച്ച് പൊടിഞ്ഞ അത് മാറ്റാന്‍ ഒട്ടും പ്രയാസമുണ്ടായില്ല.

വടശ്ശേരിക്കരയില്‍ എത്തിയപ്പോള്‍, കൂടെ ഉള്ളവര്‍ക്കെല്ലാം പത്മനാഭസ്വാമിക്ഷേത്രത്തിലും കന്യാകുമാരിയിലും ഒക്കെ പോകണം. എനിക്കാണെങ്കില്‍ ലീവില്ല. അവിടെ നിന്ന് ഞാന്‍ കൂട്ട് പിരിഞ്ഞു.

ഏതെല്ലാമോ ബസ്സുകളില്‍ കയറി എറണാകുളം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവിടെ സമരമാണ്. സമയം
വൈകുന്നേരമായി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. സഹിക്കാന്‍ പറ്റാത്ത വിശപ്പും. ഞാന്‍ പുറത്തേക്ക് ഇറങ്ങാന്‍ നേരം സ്റ്റാന്‍ഡിന്‍റെ ഓരത്ത് ഒരു മറ്റഡോര്‍ കിടക്കുന്നു. 'മലപ്പുറം, മലപ്പുറം' എന്ന് വിളിക്കുന്നുമുണ്ട്.

ഞാന്‍ ചെന്ന് 'തൃശ്ശൂരിലേക്ക് പോരട്ടെ' എന്ന് ചോദിച്ചു. കൂടുതല്‍ പണം ചോദിച്ചതൊന്നും സാരമാക്കാതെ ഞാന്‍ അതില്‍
കയറി കൂടി. അതിനകത്ത് വേറേയും ആറേഴുപേര്‍ ഉണ്ട്. നേരം കുറെ ആയിട്ടും പുറപ്പെടാനുള്ള ലക്ഷണമില്ല. ഒടുവില്‍
മടുത്ത്ഞങ്ങള്‍ ഇറങ്ങി പോവാന്‍ ഒരുമ്പെടുമ്പോള്‍ വാഹനം പുറപ്പെടാന്‍ തയ്യാറായി. അപ്പോഴാണ് വേറൊരു പ്രശ്നം. ആളെ വിളിക്കാന്‍ നിന്ന ചുമട്ട് തൊഴിലാളികള്‍ വലിയൊരു തുക കൂലി ചോദിച്ചു. മുന്നിലിരുന്ന വണ്ടിയുടെ ആള്‍ക്കാര്‍ അത് കൊടുക്കാന്‍ തയ്യാറുമല്ല.

'ഞങ്ങള്‍ ചോദിച്ച പണം തരാതെ വണ്ടി കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും പോവില്ല' എന്ന ഭീഷണി ഉയര്‍ന്നു. വണ്ടിക്കാര്‍ക്ക് പരിഭ്രമം ഒന്നും ഇല്ല. ഡ്രൈവര്‍ മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു ചെറിയ പയ്യന്‍. ഇതൊന്നും തനിക്ക് ബാധകമല്ല എന്ന മട്ടില്‍ കക്ഷി ഇരുപ്പാണ്. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. പെട്ടെന്ന് രണ്ടുപേര്‍ വാതില്‍ തുറന്ന് ഡ്രൈവറെ വലിച്ച് പുറത്തിട്ടു.

എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ഡ്രൈവര്‍ എഴുന്നേറ്റ് പൊങ്ങിയത് കയ്യില്‍ നിവര്‍ത്തി പിടിച്ച കത്തിയുമായിട്ടാണ്. അവന്‍ അതൊന്ന് വീശിയതോടെ മറ്റുള്ളവര്‍ മാറി. മലപ്പുറത്തെ വണ്ടിയാണെങ്കില്‍ ഞാന്‍ അവിടെ എത്തിക്കും എന്നും പറഞ്ഞ് അകത്ത് കയറി അവന്‍ വണ്ടി വിട്ടു.

തൃശൂരില്‍ നിന്ന് ഷൊറണൂര്‍ വരെ ബസ്സിലും അവിടെ നിന്ന് പറളി വരെ ടി. വി. എസ്. പാര്‍സല്‍ ലോറിയിലുമായി യാത്ര ചെയ്ത് അര്‍ദ്ധരാത്രിയോടെ ഞാന്‍ വീടെത്തി. പിന്നീട് എത്രയോ ദിവസം കണ്ണടച്ചാല്‍ ഭഗവാന്‍റെ രൂപം കണ്ണില്‍ തെളിഞ്ഞ് വരാറുണ്ടായിരുന്നു.

==== ഈ കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല ====

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 30 പ്രസിദ്ധീകരിച്ചിരിക്കുന്നു )

Friday, October 30, 2009

ദര്‍ശനം, പുണ്യ ദര്‍ശനം - ഭാഗം 2.

നാല് പതിറ്റാണ്ടിനപ്പുറത്തേക്ക് എന്‍റെ മിഴികള്‍ ചെന്നെത്തുന്ന ഒരു പ്രഭാതം. തലേന്ന് വൈകീട്ട് തന്നെ കെട്ടു നിറ കഴിഞ്ഞിരുന്നു. രണ്ടാഴ്ചയിലേറെയായി ടൈഫൊയ്ഡ് ആയി കിടന്ന ശേഷം, ഡോക്ടറുടെ ഉപദേശം അവഗണിച്ച്, ഞാന്‍ കുളിച്ച് തീര്‍ത്ഥയാത്രക്ക് ഒരുങ്ങിയതാണ്.

ആലിന്‍ ചുവട്ടില്‍ KLP4066 നമ്പറുള്ള അംബാസഡര്‍ ടാക്സി അയ്യപ്പന്‍റെ ഫോട്ടൊ മുന്നില്‍ വെച്ച് ഞങ്ങളെ കാത്ത് കിടന്നിരുന്നു. കല്‍പ്പൂരം കത്തിച്ച് നാളികേരം ഉടച്ച് ഞാന്‍ എന്‍റെ കന്നിയാത്ര പുറപ്പെട്ടു. മുമ്പിലെ സീറ്റില്‍ ഡ്രൈവര്‍ മുത്തുവും, ഞാനും, ശശിയും മാത്രം. അവന് അന്ന് പത്ത് വയസ്സ് തികഞ്ഞിട്ടില്ല. പുറകിലെ സീറ്റില്‍ മൂന്ന് പേരുണ്ട്. കൂടെ വരാനുള്ള ഒരു സ്വാമി
2 കിലോമീറ്റര്‍ അകലെ തേനൂരില്‍ നിന്ന് സംഘത്തില്‍ ചേര്‍ന്നു.

ഗുരുവായൂരില്‍ തൊഴുത ശേഷം ചങ്ങാടത്തില്‍ കാറ് കയറ്റി കടവ് കടന്നതും, തൃപ്രയാര്‍ അമ്പലത്തിലും, കൂടല്‍മാണിക്യ ക്ഷേത്രത്തിലും തൊഴുതതും, വഴിയില്‍ ഈ സ്ഥലമാണ് മാള, ശ്രി.കരുണാകരന്‍റെ മണ്ഡലം എന്ന് കുട്ടിമാമ പറഞ്ഞു തന്നതും, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍ എന്നീ
മഹാദേവ ക്ഷേത്രങ്ങള്‍ തുടങ്ങിയവയെല്ലാം ആദ്യമായി ദര്‍ശിച്ചതുമൊക്കെ ഇന്നും ഒട്ടും ഒളി മങ്ങാതെ എന്‍റെ ഓര്‍മ്മയിലുണ്ട്.

എരുമേലിയിലെ പ്രശസ്തമായ പള്ളി അന്ന് വളരെ ചെറുതായിരുന്നു. ഒട്ടും തന്നെ തിരക്ക് ഉണ്ടായിരുന്നില്ല. ഏതോ കുറെ ഭക്തന്മാര്‍ പേട്ട തുള്ളുന്നുണ്ട്. അവരോടൊപ്പം ഞങ്ങളും നടന്നു. വടശ്ശേരിക്കര കഴിഞ്ഞതിന്ന് ശേഷം പല ഭാഗത്തും
റോഡരുകില്‍ കുട്ടികള്‍ ബക്കറ്റുമായി വാഹനങ്ങള്‍ കാത്ത് നില്‍പ്പുണ്ട്. കയറ്റം കയറി എന്‍ഞ്ചിന്‍ ചൂടായി വരുന്ന വാഹനങ്ങള്‍ക്ക് അവര്‍ വെള്ളം കോരി ഒഴിച്ചു തരും, പ്രതിഫലമായി നല്‍കുന്ന അമ്പത്പൈസ അവര്‍ വലിയ സന്തോഷത്തോടെ കൈ നീട്ടി വാങ്ങും.

നിലക്കല്‍ ഇന്നത്തെപ്പോലെ ഒരു ശ്രദ്ധാകേന്ദ്രം ആയിരുന്നില്ല. കാര്‍ എവിടേയും നിര്‍ത്താതെ ചാലക്കയത്ത് എത്തി. ഇപ്പോള്‍ ടോള്‍ പിരിക്കുന്ന ഇടത്ത് ഞങ്ങളുടെ കാര്‍ തടഞ്ഞ് നിര്‍ത്തി. ഇവിടുന്നങ്ങോട്ട് നടന്ന് പോണം. പമ്പയിലേക്ക് വാഹനമൊന്നും കടത്തി വിടില്ല.

എന്ത് വേണം എന്ന് ആലോചിക്കുമ്പോള്‍ വേറൊരു കാര്‍ അവിടെ എത്തി. കാവല്‍ക്കാരന്‍ ഭവ്യതയോടെ ആ കാറിനകത്തുള്ളവരോട് എന്തോ പറഞ്ഞ് അവരെ പോകാന്‍ അനുവദിച്ചു. അടുത്ത നിമിഷം കുട്ടിമാമ അയാളോട് 'ലഞ്ചം വാങ്ങി അവരെ കടത്തി വിട്ടു അല്ലേ' എന്നും പറഞ്ഞ് കയര്‍ത്തു. ഒന്നും വാങ്ങിച്ച് വിട്ടതല്ല, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടാണ് കാറില്‍
ഉണ്ടായിരുന്നത് എന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ ' പ്രാക്കുളം ഭാസി ഞാന്‍ അറിയാത്ത ആളൊന്നുമല്ല, ബാക്കി കാര്യം ഞാന്‍ അയാളെ കണ്ട് പറഞ്ഞോളാ 'മെന്ന് കുട്ടിമാമ പറഞ്ഞു. അതോടെ ഞങ്ങള്‍ക്ക്മുമ്പില്‍ സ്വര്‍ഗ്ഗകവാടം തുറന്നു.

കാര്‍ മുന്നോട്ട് നീങ്ങി. 'ഭീഷണി ഫലിച്ചു അല്ലേ' എന്ന് സംഘത്തിലുള്ള വാരിയര്‍ സ്വാമി കുട്ടിമാമയോട്ചോദിച്ചു.

'ഭീഷണിയൊന്നുമല്ല' കുട്ടിമാമ പറഞ്ഞു' അനീതി എവിടെ കണ്ടാലും അതിനെ ചോദ്യം ചെയ്യണം. എന്നാലേ സമൂഹത്തില്‍
എല്ലാവര്‍ക്കും തുല്യമായ പദവി കിട്ടൂ'.

'സംഗതി ശരിയാണ്, പക്ഷെ അത് നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കേ പറ്റു, സാധാരണക്കാരനായ ഒരാള്‍. പ്രതികരിക്കാന്‍ നിന്നാല്‍
വിവരം അറിയും' എന്നും പറഞ്ഞ് വാരിയര്‍ സ്വാമി വിഷയം അവസാനിപ്പിച്ചു.

പമ്പയിലെ ഒരു താല്‍ക്കാലിക ഹോട്ടലില്‍ അന്നത്തെ രാത്രി ഞങ്ങള്‍ കൂടി. പിറ്റേന്ന് കാലത്ത് പമ്പയില്‍ കുളിച്ച് മല കയറാന്‍ തുടങ്ങി. നീലിമലയും അപ്പാച്ചിമേടും എല്ലാം കഴിന്ന് ഞങ്ങള്‍ നീങ്ങുമ്പോള്‍ വീണു കിടന്ന ഒരു മരക്കൊമ്പിലും ചാരി കയറ്റം കയറി ക്ഷീണിച്ച നാലഞ്ച് പേര്‍ വിശ്രമിക്കുന്നു. അതിലൊരാള്‍ പ്രസിദ്ധ സിനിമ നടന്‍ മധുവായിരുന്നു. കൂടെ ഉണ്ടായിരുന്ന പ്രഭേട്ടന്‍ തന്‍റെ സൈഡ് ബാഗില്‍ സൂക്ഷിച്ച ക്യാമറ പുറത്തെടുത്തു. ശശിയെ അടുത്ത് നിര്‍ത്തി അദ്ദേഹത്തിന്‍റെ ഫോട്ടൊ (നിര്‍ഭാഗ്യ വശാല്‍ വെളിച്ച കുറവ് കാരണം ആ ഫോട്ടൊ കിട്ടിയില്ല) എടുത്തു.

ആ കാലത്ത് ശബരിമലക്ക് പോകുന്നവര്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുള്ള സാധനങ്ങളും മറ്റും കരുതി വലിയ കെട്ടുമായിട്ടാണ് പോകാറ്. കുട്ടിമാമ ഒന്നും എടുക്കാന്‍ സമ്മതിച്ചില്ല. എല്ലാം അവിടെ സുഭിക്ഷമായി കിട്ടും എന്ന് മുമ്പേക്കൂട്ടി പറഞ്ഞതു കാരണം പൂജക്ക് വേണ്ട സാധനങ്ങളൊഴികെ മറ്റൊന്നും ഞങ്ങളുടെ കയ്യില്‍ ഇല്ലായിരുന്നു. തിരക്ക് ഇല്ലാത്തതിനാല്‍,
ഇന്ന്പതിനെട്ടാം പടി കയറാന്‍ ക്യൂ നില്‍ക്കുന്ന സ്ഥലത്താണ് ഞങ്ങളുടെ വിശ്രമം. സമയം ഉച്ചയായി. തൊട്ടടുത്ത് വിശ്രമിക്കുന്ന സ്വാമിമാര്‍ ഉച്ച ഭക്ഷണത്തിന്നുള്ള തയ്യാറെടുക്കുന്നു. ഞങ്ങള്‍ ഭക്ഷണത്തിന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്താണ് ഉദ്ദേശിക്കുന്നത് എന്നു പോലും അറിയില്ല.

'കെട്ട് അഴിച്ചപ്പോള്‍ കിട്ടിയ അരി കൊണ്ടുപോയി കൊടുക്ക്, ഒരു ഉറുപ്പിക കൊടുത്താല്‍ നേദ്യച്ചോറ്കിട്ടും, അത് വാങ്ങീട്ട് വരിന്‍' കുട്ടിമാമ പറഞ്ഞു. രണ്ടുപേര്‍ അരിയും പണവും കൊടുത്ത്നേദ്യച്ചോറുമായി എത്തി. കൂടെ വന്ന സ്വാമിമാര്‍
രണ്ടുപേരുടെ കയ്യിലും പ്ലേറ്റ് ഉണ്ട്. കുട്ടിമാമ അത് വാങ്ങി, ചോറ് വിളമ്പി. അടുത്ത വിരിയിലേക്ക് നോക്കി. അവരുടെ കയ്യില്‍ അച്ചാറുണ്ട്. 'സ്വാമി, കുറച്ച് അച്ചാറ് വേണോലോ' കുട്ടിമാമ അവരോട്ചോദിച്ചു. ഒരു മടിയും കൂടാതെ അവര്‍
ഒരു ഇലച്ചീന്ത് നിറയെ അച്ചാര്‍ തന്നു. വേറൊരു കൂട്ടര്‍ ഉണ്ടാക്കിയതില്‍ അല്‍പ്പം കറിയും.

അച്ചാര്‍ തന്നവരോട് ഒരു പാത്രം കടം വാങ്ങി അതില്‍ നിറയെ വെള്ളം സംഘടിപ്പിച്ചു. കുറച്ച് വെള്ളം ചോറില്‍ ഒഴിച്ച് അച്ചാറും കറിയും കൂട്ടി രണ്ട് പേര്‍ വീതം മൂന്ന്പ്രാവശ്യമായി ഞങ്ങള്‍ എല്ലാവരും ഊണ് കഴിച്ചു. 'പ്ലേറ്റ് കഴികിയിട്ട് പോയി അരവണ വാങ്ങിച്ചോളിന്‍ 'കുട്ടിമാമ പറഞ്ഞു' അപ്പവും അവിടെ തന്നെ കിട്ടും'. പ്രസാദങ്ങള്‍ എത്തി.

ആ നേരത്ത് ഞങ്ങളുടെ സമീപം ഇരുന്നിരുന്ന സ്വാമിമാര്‍ അവര്‍ ഉണ്ടാക്കിയ പഞ്ചാമൃതം അയ്യപ്പന്മാര്‍ക്ക് വിതരണത്തിന്നായി എടുത്തു. പാത്രം കണ്ടതും 'ഇവിടെയുള്ള എല്ലാവര്‍ക്കും കൊടുത്താലും സാധനം ബാക്കി വരും' എന്ന് കുട്ടിമാമ കണ്ടെത്തി. 'വിളമ്പാന്‍ ഇവരെ കൂടി കൂട്ടിക്കോളിന്‍' എന്ന് അവരോട്പറയുകയും ചെയ്തു. ഞങ്ങളുടെ കൂടെ ഉള്ളവര്‍ പഞ്ചാമൃതം വിളമ്പുന്നത് ഞാനും ശശിയും കുട്ടിമാമയും മധുരം നുണഞ്ഞ് നോക്കിയിരുന്നു.

ഉച്ച തിരിഞ്ഞതും അയ്യപ്പന്മാര്‍ കൂടുതലായി വന്നു ചേര്‍ന്നു. 'ഇക്കണക്കിന്ന് ഭഗവാനെ കണി കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല' എന്ന് കൂട്ടത്തില്‍ ഒരു സ്വാമി പറഞ്ഞു. 'എന്നാല്‍ നമുക്ക് ഇപ്പോള്‍ തന്നെ ഇറങ്ങാം, കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ കണി കാണാം' എന്ന് കുട്ടിമാമ പറഞ്ഞതോടെ ഞങ്ങള്‍ പടിയിറങ്ങി.

അന്ന് തിരുനക്കരയില്‍ കൂടി. മൈതാനത്ത് ഫയര്‍ഫോഴ്സ്കാരുടെ അഭ്യാസപ്രകടനത്തിന്ന് ഉണ്ടാക്കിയ ഓലഷെഡ്ഡും നോക്കി ഞാന്‍ ആല്‍ത്തറയില്‍ കിടന്നു.

========= ഈ കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല =========

(ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 28 ഉം 29 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)


LINK TO THIS NOVEL:- http://palakkattettan.blogspot.com/

Tuesday, October 20, 2009

ദര്‍ശനം പുണ്യ ദര്‍ശനം - ഭാഗം 1.

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി, വൃശ്ചികം ഒന്ന് മുതല്‍ തുടങ്ങുന്ന മണ്ഡലപൂജക്കാലത്തും,
തുടര്‍ന്ന്ആരംഭിക്കുന്നതും മകരവിളക്കും കഴിഞ്ഞ് കുറച്ച് ദിവസം കൂടി നീളുന്നതുമായ പൂജാ
സമയത്തും, ഞാന്‍ ശബരിമല ദര്‍ശനം നടത്തിയിട്ട്. മോഹം ഇല്ലാഞ്ഞിട്ടല്ല, കൊല്ലം തോറും
വര്‍ദ്ധിച്ച് വരുന്ന ഭക്തജനത്തിരക്കും, മണിക്കൂറുകളോളം നീളുന്ന ക്യൂവിലെ കാത്ത് നില്‍പ്പും , അതും കഴിഞ്ഞ് ലഭിക്കുന്ന നിമിഷാര്‍ദ്ധത്തിലൊതുങ്ങുന്ന ദര്‍ശന സൌഭാഗ്യവും , താരതമ്യേന തിരക്ക് കുറഞ്ഞ മാസപൂജക്കാലം തീര്‍ത്ഥാടനത്തിന്ന് തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

1969 ലെ വിഷുവിനാണ് ഞാന്‍ ആദ്യമായി ശബരിമല ചവിട്ടുന്നത്. തുടര്‍ന്ന് ഈ പ്രാവശ്യം
വരെ നടന്ന തീര്‍ത്ഥാടനത്തിലൊക്കെയും പലപല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അരിഷ്ടിച്ച് ജീവിച്ച കാലത്തും തരക്കേടില്ലാത്ത ഇന്നത്തെ ചുറ്റുപാടിലും ഭഗവത്ദര്‍ശനം നല്‍കുന്ന സുഖം
ഒരുപോലെ ഹൃദ്യമായതാണ്. ഈശ്വരകടാക്ഷം ഒന്ന് മാത്രമാണ് അന്നത്തെ കഷ്ടപ്പാട് നിറഞ്ഞ അവസ്ഥയില്‍ നിന്നും , ഭാര്യയോടും മക്കളോടും ഒപ്പം സ്വന്തം വാഹനത്തില്‍ യാത്ര ചെയ്ത് ഭഗവാനെ തൊഴാന്‍ ചെല്ലുന്ന ഇന്നത്തെ നിലയില്‍ എത്തിച്ചത്.

ഇക്കൊല്ലം തുലാമാസം ഒന്നാം തിയ്യതി ശനിയാഴ്ചയാണ്(17.10.2009 ) ഞങ്ങള്‍ മലയിലേക്ക് യാത്ര പുറപ്പെട്ടത്. ഉച്ച തിരിഞ്ഞ നേരത്ത്പമ്പയില്‍ എത്തി. കുളി കഴിഞ്ഞ് മലകയറ്റം തുടങ്ങി.
തലക്ക് മുകളിലായി സൂര്യന്‍ ഞങ്ങള്‍ക്ക് തുണയായി പോന്നു. ചുട്ടു പൊള്ളുന്ന കോണ്‍ക്രീറ്റ്
നടപ്പാത, തീ ചൊരിയുന്ന പകല്‍, ഞാന്‍ ക്ഷീണിച്ച് അവശനാവാന്‍ അധിക നേരം വേണ്ടിവന്നില്ല. മൂത്ത മകന്‍ എന്‍റെ പള്ളികെട്ട് ഏറ്റുവാങ്ങി. കെട്ടിന്ന് മുകളിലിട്ട വിരിപ്പ് രണ്ടാമനും. ഞാന്‍
തളരുമ്പോഴൊക്കെ ഇളയവന്‍ ഒരു കൈത്താങ്ങ് നല്‍കി കൂടെ നിന്നു. ഞാന്‍ നോക്കുമ്പോള്‍ എന്നെ പോലെ തന്നെ സുന്ദരിയും വല്ലാത്ത അവശ നിലയിലായിരുന്നു. മക്കള്‍ ഓരോരുത്തരും
മാറിമാറി അമ്മയെ സഹായിക്കുന്നുണ്ട്.

ഇടക്ക് കാണുന്ന മരത്തണലുകളില്‍ ഞങ്ങള്‍ വിശ്രമിച്ചു. അപ്പോഴെല്ലാം എന്‍റെ മനസ്സില്‍
ഗത കാല സ്മരണകള്‍ കടന്നു വന്നു. പമ്പയില്‍ നിന്ന് പുറപ്പെട്ടാല്‍ ഒരിടത്തും ഇരിക്കാതെ നേരെ സന്നിധാനം വരെ ഒറ്റയടിക്ക് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഹോ, ഇത് അത്ര വലിയ ദൂരമൊന്നുമല്ലല്ലോ എന്നായിരുന്നു അന്നൊക്കെ മനസ്സില്‍.

ഞങ്ങള്‍ക്ക്താങ്ങായി കൂടെ ഉള്ള മക്കളെ കുട്ടിക്കാലത്ത്ശബരിമലക്ക് കൊണ്ടു പോയതും
ഓര്‍മ്മയില്‍ എത്തി. മൂത്തവന്‍ ബിജു രണ്ട് വയസ്സ് തികയുന്നതിന്ന് മുമ്പാണ്ആദ്യമായി ശബരിമലക്ക്മാലയിട്ടത്.എന്‍റെ കൂടെ അമ്മയും മേമയും പിന്നെ അവനും . ട്രെയിനിലും
ബസ്സിലും ആയി യാത്ര ചെയ്ത്പമ്പയില്‍ എത്തുമ്പോള്‍ നേരം ഇരുട്ടി. കുളി കഴിഞ്ഞ് കയറ്റം
ആരംഭിച്ചപ്പോള്‍ രാത്രിയായി. ഇടമുറിയാതെയുള്ള ജനക്കൂട്ടവും വെളിച്ചവും രാത്രിയാണെന്ന് തോന്നിച്ചില്ല.

നീലിമല കയറി തുടങ്ങി. എന്‍റേയും മകന്‍റേയും പള്ളിക്കെട്ടുകളും സൈഡ് ബാഗും ചുമന്ന് കുട്ടിയെ മാറിലടക്കി പിടിച്ച് ഞാന്‍ നടന്നു. അധികം കഴിഞ്ഞില്ല, ക്ഷീണിച്ച അമ്മയും മേമയും
അവരുടെ കെട്ടുകളും ബാഗുകളും എന്നെ ഏല്‍പ്പിച്ചു. ഒരു ചുമടുകാരനെ പോലെ ഭാരമെല്ലാം
ചുമന്ന് ഞാന്‍ കയറ്റം കയറുകയാണ്. മാറത്ത് ചേര്‍ത്ത് പിടിച്ച മകന്‍ കുസൃതി കാട്ടി തുടങ്ങി. അവന്‍റെ കുഞ്ഞി ക്കൈകള്‍ കൊണ്ട്എന്‍റെ മൂക്കിലും ചെവിയിലും പിടിച്ച് വലിക്കാനും, ആ
കുഞ്ഞരിപ്പല്ലുകള്‍കൊണ്ട് എന്‍റെ മുഖത്തും കാതിന്‍റെ തട്ടിലും കടിക്കാനും തുടങ്ങി. സ്വന്തം
കുസൃതികളില്‍ രസിച്ചിട്ടെന്ന മട്ടില്‍ അവന്‍ ഇടക്കിടക്ക് കുലുങ്ങി ചിരിച്ചു കൊണ്ടിരുന്നു.

ഇതേ രീതിയിലാണ് രണ്ടാമന്‍ ബിനുവും ആദ്യമായി ദര്‍ശനത്തിന്ന് എത്തുന്നത്. അവന്‍
കൃശഗാത്രനായിരുന്നു. അവനെ എടുക്കുന്ന ആളുടെ കഴുത്തില്‍ ഒരു വേതാളത്തിനെപ്പോലെ
അവന്‍ തൂങ്ങി കിടക്കും . നേരത്തെ പറഞ്ഞതില്‍ അധികമായി ഒരു പള്ളിക്കെട്ട് കൂടി അന്ന് എടുക്കേണ്ടി വന്നു. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇളയവനെ നടക്കാറായ ശേഷമാണ് മലയിലേക്ക് കൊണ്ടുപോവാന്‍ തുടങ്ങിയത്.

എത്ര വേഗത്തിലാണ് കാലം എന്‍റെ മുമ്പിലൂടെ ഓടി മറഞ്ഞത്. കൌമാരം യൌവനത്തിലൂടെ ശരീരത്തിന്ന് ക്ഷീണം സമ്മാനിച്ചു കൊണ്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്നു. മാറ്റങ്ങള്‍ പലപ്പോഴും
അത്ഭുതാവഹമാണ്. അത് മനുഷ്യനെ മാത്രം ബാധിക്കുന്നതല്ല. ഞാന്‍ ആദ്യമായി എത്തിയ ശബരിമലയല്ല ഇന്നത്തേത്. കരിങ്കല്ലില്‍ നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരം ഉടച്ചാണ്
അന്നൊക്കെ കയറുക. ഇന്ന് അതെല്ലാം മാറി. പടികള്‍ക്ക് ലോഹത്തിന്‍റെ ആവരണം ഉണ്ടായി.
ക്ഷേത്രത്തിന്ന് ചുറ്റും ഫ്ലൈഓവറും. ഓട ഉപയോഗിച്ച് കെട്ടിയിരുന്ന വിരികള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴി മാറി. വനത്തിലൂടെയുള്ള വഴി കോണ്‍ക്രീറ്റ് നടപ്പാതയായി.

സ്വാമി അയ്യപ്പന്‍ റോഡും ചന്ദ്രാനന്ദന്‍ റോഡും പിന്നീടാണ് ഉണ്ടായത്. അപ്പാച്ചി മേട് കയറി എത്തുന്ന അയ്യപ്പ ഭക്തന്മാര്‍ ശബരി പീഠം, ശരം കുത്തിയാല്‍ വഴിയാണ്സന്നിധാനത്തില്‍
എത്തിയിരുന്നത്. ആദ്യമൊക്കെ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ ചാലക്കയത്ത് പാര്‍ക്ക് ചെയ്യണം, അവിടുന്നങ്ങോട്ട് ദേവസ്വം വക ബസ്സുകളിലാണ് പമ്പയില്‍ എത്തുക. കുമളി, വണ്ടിപ്പെരിയാര്‍
വഴിയും ധാരാളം ഭക്തര്‍ എത്തിയിരുന്നു, അതില്‍ ഭൂരിഭാഗവും തമിഴ് നാട്ടുകാരായിരുന്നു.

മകര വിളക്ക് ദര്‍ശനത്തിന്ന് പോവാന്‍ ചില കൊല്ലം തുലാമാസം ഒന്നാം തിയ്യതി തന്നെ മാലയിടും. ഒരിക്കലും വൃശ്ചികം ഒന്ന് കടക്കാറില്ല. ആ കാലത്ത് വ്രതശുദ്ധി കര്‍ശനമായി പാലിക്കപ്പെട്ടിരുന്നു. ഇന്നോ? രാവിലെ കുളിച്ച് മാലയിടുന്നു. വൈകീട്ട് കെട്ട് നിറച്ച് യാത്ര തുടങ്ങുന്നു. അനുഷ്ഠാനങ്ങളെല്ലാം അത്ര മേല്‍ ലളിതവത്കരിച്ചിരിക്കുന്നു

ആദ്യ കാലത്ത് ഒരു പ്ലേറ്റും കൊണ്ട് ചെന്ന് രണ്ട് രൂപക്ക് നല്‍കിയാല്‍ വലിയൊരു തവി
അരവണ പ്ലേറ്റില്‍ ഒഴിച്ച്തരും. ഇന്ന് അരവണ ടിന്നിലാണ് വിതരണം ചെയ്യുന്നത്.തിരക്കുള്ള
സീസണില്‍ ആ പ്രസാദം കിട്ടാനും പ്രയാസമാണ്.

പാലക്കാട് നിന്ന് പത്ത് രൂപ ടിക്കറ്റ് എടുത്ത് പച്ച എക്സ്പ്രസ്സ് ബസ്സില്‍ കോട്ടയത്ത് എത്തുകയും അവീടെ നിന്നും വേറൊരു പത്ത് രൂപ കൊടുത്ത്പമ്പയിലേക്ക് ടിക്കറ്റ്വാങ്ങി ഞാനും കുട്ടിയേട്ടനും കൂടി ശബരിമലയില്‍ എത്തുകയും ഉണ്ടായിട്ടുണ്ട്. ശബരിമലക്കുള്ള
ഭക്തരെ ചൂഷണം ചെയ്യുകയാണ്എന്ന് കുട്ടിയേട്ടന്‍ പരാതി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

ശബരിമലയാത്ര നല്‍കിയ അനുഭൂതികളോടൊപ്പം നിരവധി അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നടക്കാന്‍ കഴിയുന്നേടത്തോളം കാലം ഭഗവാനെ ചെന്ന് ദര്‍ശിക്കാന്‍ അനുഗ്രഹിക്കണേ എന്ന് മാത്രമാണ്എന്‍റെ മോഹം.
( കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല.)

Thursday, October 8, 2009

ഈശ്വരാനുഗ്രഹത്താല്‍....

രണ്ടാം ശനിയാഴ്ച ഒഴിവ് ദിവസമാണ്. അന്ന് ടൌണില്‍ ചെന്ന് മാറ്റിനിയും കണ്ട് മടങ്ങുമ്പോള്‍ തലേന്ന് തപാലില്‍ എത്തിയ ' റീഡേഴ്സ് ഡൈജസ്റ്റ് ' ഓഫീസില്‍ മറന്നു വെച്ച കാര്യം ഓര്‍മ്മ വന്നു. പുസ്തകം എടുത്താല്‍ പിറ്റേന്ന് വായിക്കാനായി. ബസ്സ് ഓഫീസിനടുത്ത് നിറുത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി.

ഓഫീസില്‍ കേറി ചെല്ലുമ്പോള്‍ രാമേട്ടനും സുഹൃത്ത് സുന്ദരന്‍ നായരും സംസാരിച്ചിരിക്കുന്നു. ' തനിക്ക് തൃക്കങ്കോട്ട് അമ്പലം അറിയ്വോ ' എന്ന് സുന്ദരേട്ടന്‍ തിരക്കി. അറിയാമെന്ന് ഞാന്‍ പറഞ്ഞു.' എന്താ അവിടുത്തെ പ്രത്യേകത ' എന്ന് സുന്ദരേട്ടന്‍
ചോദിച്ചതിന്ന് ' അത് രണ്ട് മൂര്‍ത്തി അമ്പലമാണ് ' എന്ന് ഞാന്‍ പറഞ്ഞു.

ഇരുവരും എന്നെ നോക്കി. അവര്‍ക്ക് അത് മനസ്സിലായില്ലെന്ന് എനിക്ക് തോന്നി. ഒരു ശ്രീകോവിലില്‍ മഹേശ്വരനും വിഷ്ണുവും
ഒന്നിച്ചുള്ള അപൂര്‍വ്വ ക്ഷേത്രമാണ് അതെന്ന് ഞാന്‍ വിശദീകരിച്ചു. ' പിന്നെ ' എന്നും പറഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
സുന്ദരേട്ടന്‍ ഉത്സാഹം കാണിച്ചു. ക്ഷേത്രത്തിന്നടുത്ത് ഒരു മനയില്‍ കൈവിഷം പോവാന്‍ മരുന്ന് ചേര്‍ത്ത പാല് കുടിക്കാന്‍
കൊടുക്കാറുണ്ടെന്നും, അത് കഴിച്ചാല്‍ കൈവിഷം ഛര്‍ദ്ധിച്ച് പോകുമെന്നും, ധാരാളം പേര്‍ വയറ് വേദന മാറാന്‍ അത്
കഴിക്കാറുണ്ടെന്നും ഞാന്‍ പറഞ്ഞതും സുന്ദരേട്ടന്‍ രണ്ട് വിരലുകള്‍ നാവിന്നടിയില്‍ വെച്ച് ഉച്ചത്തില്‍ ചൂളം വിളിക്കുകയും
' തന്നെ പോലെ വിവരജ്ഞനായ ഒരാളെ ഞങ്ങള്‍ ഇത്ര നേരം കാത്തിരിക്കുകയാണ് ' എന്ന് പറഞ്ഞതും ഒന്നിച്ചായിരുന്നു.

ഞാന്‍ വിവരം തിരക്കി. രാമേട്ടന് ഇടക്കിടക്ക് വയറ് വേദന തോന്നാറുണ്ടെന്നും , ഏത് മരുന്ന് കഴിച്ചിട്ടും അത് മാറുന്നില്ലെന്നും, അവസാനത്തെ പോംവഴിയായി ഇത് കൂടി ഒന്ന് പരീക്ഷിക്കണമെന്ന് കരുതുന്നു എന്നും അവര്‍ എന്നോട് പറഞ്ഞു.പിറ്റേന്ന് തന്നെ
പോകാമെന്ന് തീരുമാനിച്ചു. അവര്‍ രണ്ടുപേരും കാലത്ത് ബസ്സില്‍ വരും. ആ നേരത്ത് ഞാന്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നാല്‍ മതി.
അവര്‍ വിളിക്കും എന്നൊക്കെ നിശ്ചയിച്ചു. പോവാനുള്ള സമയത്തെക്കുറിച്ചും ധാരണയായി.

പുസ്തകവുമെടുത്ത് ഞാന്‍ ഇറങ്ങുമ്പോള്‍ ചന്ദ്രേട്ടന്‍ പുറത്ത് കാത്ത് നില്‍ക്കുന്നു. ഞാന്‍ കൊണ്ടുപോയി വിടാം എന്നും പറഞ്ഞ് ചന്ദ്രേട്ടന്‍ സൈക്കിള്‍ എടുത്തു ചവിട്ടി തുടങ്ങി. ഞാന്‍ കാരിയറില്‍ ചാടി കയറി ഇരുന്നു. ആറാം മൈല്‍ തിരിവ് കഴിഞ്ഞതും
' ഒരു കാര്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് ' എന്ന മുഖവുരയോടെ രാമേട്ടന് വയറുവേദന വരുന്നത് കാലത്തിനും നേരത്തിനും
ആഹാരം കഴിക്കാഞ്ഞിട്ടാണെന്നും , ചീഫിന് ജോലി എന്ന് വെച്ചാല്‍ പിന്നെ ചോറോ ചായയോ ഒന്നും വേണ്ടാ എന്നും , അതാണ് അസുഖം വരാന്‍ കാരണമെന്നും ചന്ദ്രേട്ടന്‍ വിശദീകരിച്ചു. മൂപ്പര് ആ കാര്യത്തില്‍ എന്നെ കണ്ട് പഠിക്കട്ടെ ' ചന്ദ്രേട്ടന്‍ പറഞ്ഞു
' വയറിന്‍റെ കാര്യം കഴിഞ്ഞിട്ടേ നമുക്ക് ബാക്കി കാര്യമുള്ളു. ആത്മപൂജ കഴിഞ്ഞിട്ടേ ശിവപൂജ ചെയ്യാവു എന്നല്ലേ സ്വാമി
കുക്കുടാനന്ദ തിരുവടികള്‍ പറഞ്ഞിരിക്കുന്നത് '. ആരും ഒന്നും സംസാരിച്ചില്ല. 'ആരാ ഈ സ്വാമി എന്ന് അറിയാതെ നിങ്ങള് വിഷമിക്കേണ്ടാ ' ചന്ദ്രേട്ടന്‍ പറഞ്ഞു ' അത് ഞാന്‍ തന്ന്യാ. കഴിഞ്ഞ ജന്മം ഈ ഞാന്‍ കുക്കുടാനന്ദസ്വാമികളായിരുന്നു .

പിറ്റേന്ന് പറഞ്ഞ സമയത്ത് ഞാന്‍ കടവത്ത് ബസ്സ്റ്റോപ്പിലെത്തി. പാലം കടന്ന് ഓട്ടുകമ്പനിക്ക് മുന്നില്‍ ബസ്സ് എത്തിയപ്പോള്‍ സുന്ദരേട്ടന്‍ ചവിട്ട് പടിയില്‍ ഇറങ്ങി നിന്ന് എന്നെ വിളിച്ചു. മനിശ്ശിരിയില്‍ നിന്ന് മൂന്നംഗസംഘം വെട്ട് വഴിയിലൂടെ നടന്നു.
'താന്‍ വല്ലതും കഴിച്ചുവോ ' എന്ന് സുന്ദരേട്ടന്‍ എന്നോട് ചോദിച്ചു.' തൊഴുതിട്ടേ ഭക്ഷണം കഴിക്കൂ ' എന്ന് ഞാനും
പറഞ്ഞു.

ക്ഷേത്ര ദര്‍ശനം വേഗം കഴിച്ചു. മനയില്‍ ചെന്നപ്പോള്‍ പാല് കുടിക്കാന്‍ കുറച്ച് പേരുണ്ട്. ഒരു ചെറിയ ഗ്ലാസ്സ് പാല് രാമേട്ടന് കിട്ടി. അതും കുടിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ' ദുസ്വാദ് വല്ലതും തോന്നിയോ ' എന്ന് സുന്ദരേട്ടന്‍ ചോദിച്ചു. ഇല്ലെന്ന് രാമേട്ടന്‍ മറുപടി നല്‍കി. വരമ്പ് കഴിഞ്ഞ് ഞങ്ങള്‍ റെയില്‍പാളത്തിന്നരികിലൂടെ നടന്നു. കുറച്ചകലെ മുന്നിലായി ആരൊക്കെയോ ഛര്‍ദ്ദിച്ച് ഇരിക്കുന്നു. ' എന്താ വല്ലതും തോന്നുന്നുണ്ടോ ' എന്ന് ഞങ്ങള്‍ രാമേട്ടനോട് ചോദിച്ചു. ' ഏയ്, എനിക്ക് ഒന്നും
തോന്നുന്നില്ല ' എന്ന് മറുപടി പറഞ്ഞതിന്ന് അകമ്പടിയായി ഛര്‍ദ്ദിക്കല്‍ കടന്നു വന്നു. സുന്ദരേട്ടന്‍ അടുത്ത് ഇരുന്ന് മുതുക് തടവി. പിന്നീട് ഇടവിട്ട് ഈ പ്രക്രിയ ആവര്‍ത്തിച്ചു.

കുറെ കഴിഞ്ഞപ്പോള്‍ രാമേട്ടന് വായ കഴുകണം എന്ന തോന്നല്‍ ഉണ്ടായി. ' അതിനെന്താ പ്രയാസം, ഭാരതപുഴയല്ലേ ഈ ഒഴുകുന്നത് ' എന്ന് സുന്ദരേട്ടന്‍ പറഞ്ഞതോടെ ഞങ്ങള്‍ റെയില്‍ കടന്ന് പുഴയിലേക്ക് ഇറങ്ങി. മണലില്‍ വട്ടത്തില്‍ കുഴിയെടുത്ത് ഉണ്ടാക്കിയ ചേണികളില്‍ വെള്ളം നിറഞ്ഞ് നിന്നു. വീട്ടില്‍ കിണറില്ലാത്തവരും വേനല്‍ കാലത്ത് വെള്ളം വറ്റിപോവുന്ന കിണര്‍
ഉള്ളവരുമായ പുഴ വക്കത്ത് താമസിക്കുന്നവര്‍ ചേണിയിലെ വെള്ളമാണ് വീട്ടാവശ്യത്തിന്ന് എടുക്കാറ്. വെയിലത്ത് നടന്നിട്ട് എനിക്ക് ദാഹം സഹിക്ക വയ്യ. വയറാണെങ്കില്‍ കാലി. ഇത്തിരി വെള്ളം കുടിക്കാമെന്ന് കരുതിയപ്പോള്‍ ' അയ്യേ, കന്ന് മേക്കുന്ന പിള്ളേര്‍ പുറത്തേക്ക് പോയി വന്ന് ഇതില്‍ കഴുകിയിട്ടുണ്ടാവും, അത് കുടിക്ക്യാണോ ' എന്ന് സുന്ദരേട്ടന്‍ ചോദിച്ചതോടെ ഞാന്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങി.

വായ കഴുകലും തുപ്പലും സംഭാഷണവും കൂട്ടി കലര്‍ത്തി കൂട്ടുകാര്‍ നടന്നു. വെള്ളത്തിന്ന് അരികിലുള്ള മണല്‍ തിട്ട് ചവിട്ടി വെള്ളത്തിലേക്ക് വീഴ്ത്തി രസിച്ചും കൊണ്ട് ഞാനും നടന്നു. അകലെ റെയില്‍ പാളത്തില്‍ കരി തുപ്പി ഇരുഭാഗത്തേക്കും ഓരോ തീവണ്ടികള്‍ പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ രാമേട്ടന്‍ ഉഷാറായി. ഞങ്ങള്‍ വീണ്ടും റെയിലോരത്ത് എത്തി.' ഇനി ബസ്സ് കിട്ട്വോ നോക്കാം ' എന്നും പറഞ്ഞ് റെയിലും കടന്ന് പാടത്തേക്ക് ഇറങ്ങി. പിന്നീടുള്ള യാത്ര വരമ്പിലൂടെയായി. വഴി വക്കത്ത് പള്ളം ( പച്ചക്കറിത്തോട്ടം ) കണ്ടപ്പോള്‍ അതില്‍ നിന്നും ഒരു പിഞ്ച് വെള്ളരിക്ക പറിച്ച് തിന്നാലോ എന്ന് ഞാന്‍ ചോദിച്ചു .
' താന്‍ വെള്ളരിക്ക മാത്രമല്ല, മത്തനോ കുമ്പളങ്ങയോ എന്ത് വേനമെങ്കിലും തിന്നോ, പക്ഷെ ആരെങ്കിലും കണ്ടാല്‍ അടി പാര്‍സല്‍
ആയി വീട്ടില്‍ എത്തും ' എന്ന് സുന്ദരേട്ടന്‍ മുന്നറിയിപ്പ് തന്നു.

രാമേട്ടന്‍ ദാഹിച്ചിട്ട് വയ്യ എന്ന് പറഞ്ഞതും കണ്ടത് കള്ളുഷാപ്പാണ്. സുഹൃത്തുക്കള്‍ അകത്ത് കയറി ദാഹം തീര്‍ത്ത് വരുന്നതും
കാത്ത് ഞാന്‍ നിന്നു. ഇട വഴികള്‍ പിന്നിട്ട് റോഡിലെത്തിയതും ആല്‍ത്തറക്ക് പിന്നില്‍ ഒരു ചായപ്പീടിക. വല്ലതും കഴിച്ചിട്ടാകാം
ഇനിയുള്ള യാത്ര എന്നും നിശ്ചയിച്ച് ഞങ്ങള്‍ അങ്ങോട്ട് ചെന്നു. കയറി ചെല്ലുന്ന് ഇടത്ത് വെറും ഒരു ബെഞ്ച് മാത്രം .' അകത്ത് ഇരിക്കാം ' എന്നും പറഞ്ഞ് കട ഉടമ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു. വെളിച്ചക്കുറവുള്ള ആ ചെറിയ മുറിയില്‍ ഒരു ബെഞ്ചും
ഡസ്ക്കും ഉണ്ട്. എന്തോ ഒരു ചീഞ്ഞ മണം അവിടെ പരന്നിരുന്നു. ' എന്താ കഴിക്കാന്‍ ' എന്ന് ചോദിച്ചതിന്ന് ' ചായ മാത്രമേ ഉള്ളു ' എന്ന മറുപടി കിട്ടി. എന്തുകൊണ്ടോ എനിക്ക് ചായ വേണ്ടാ എന്ന് തോന്നി. ആ ചുറ്റുപാട് ആകെക്കൂടി മനസ്സില്‍ ഒരു അറപ്പ് തോന്നിച്ചിരുന്നു.

അങ്ങിനെ രണ്ട് ചായക്ക് ഓര്‍ഡര്‍ കൊടുത്ത് ഇരിക്കുമ്പോഴാണ് അത് സംഭവിച്ചത്. പാവാടയും ജാക്കറ്റും ധരിച്ച, ഇളം കറുപ്പ് നിറമുള്ള , മെലിഞ്ഞ് പൊക്കമുള്ള, ഏകദേശം ഇരുപത്തഞ്ച് മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ കയ്യില്‍ ചുരുട്ടി പിടിച്ച ഒരു പുല്ലുപായയുമായി ഞങ്ങളെ കടാക്ഷിച്ച് പുഞ്ചിരി തൂകി ഞങ്ങളുടെ മുന്നിലൂടെ തൊട്ടടുത്ത മുറിയിലേക്ക് പോയി.

ചായ ആറ്റുന്നത് നോക്കിയിരുന്ന എന്നെ സുന്ദരേട്ടന്‍ തൊട്ട് വിളിച്ച് കാണിക്കുമ്പോള്‍ അവര്‍ പായ വിരിച്ച് ഞങ്ങളെ തന്നെ നോക്കി
നില്‍ക്കുന്നു. ' ഇത് സംഗതി മറ്റേതാ ' എന്ന് സുന്ദരേട്ടന്‍ സ്വകാര്യം പറഞ്ഞു. ഇവിടെ അധിക നേരം ഇരുന്നാല്‍ ഉള്ള പേര്
പോയിക്കിട്ടും എന്നൊരു താക്കീതും. ആ നിമിഷം ഞാന്‍ പുറത്തേക്കിറങ്ങി, മറ്റൊരു ബോധിസത്വനായി ആല്‍ചുവട്ടില്‍ ഇരുന്നു.

ചായ കുടിച്ച് അവര്‍ പുറത്തിറങ്ങി. പിന്നെ കാത്തു നിന്നില്ല. കിട്ടിയ ബസ്സില്‍ കേറി സ്ഥലം വിട്ടു. ഞങ്ങള്‍ക്ക് പോവാനുള്ള ബസ്സ് ആയിരുന്നില്ല അത്. പാതി വഴിക്ക് അത് മറ്റൊരു വഴിക്ക് തിരിഞ്ഞ് കോങ്ങാടിലേക്ക് പോവുന്നതാണ്. ഞങ്ങള്‍ പത്തിരിപ്പാലയില്‍
ഇറങ്ങി. ' വാടൊ, വല്ലതും കഴിക്കാം ' എന്നും പറഞ്ഞ് സുന്ദരേട്ടന്‍ ' ഹോട്ടല്‍ താഷ്ക്കണ്ടി ' ലേക്ക് നടന്നു.

കഴിക്കാന്‍ ആകെയുള്ളത് പൊറോട്ട മാത്രം. അതിന്ന് കൂട്ടായി ബീഫും,മട്ടണ്‍ ചാപ്സും ഉണ്ട്. എനിക്കാണെങ്കില്‍ അതൊന്നും പറ്റില്ല.
പൊറോട്ടയില്‍ പാലും പഞ്ചസാരയും ഇട്ട് തരാമെന്ന് പറഞ്ഞത് വേണ്ടെന്ന് വെച്ച് ഞാന്‍ പുറത്തേക്കിറങ്ങി. ചെറിയൊരു
പീടികയുടെ മുന്നില്‍ ഉണങ്ങി കഴിഞ്ഞ തണ്ടില്‍ ആറേഴ് കരിവാളിച്ച ചെറുപഴം കണ്ടു. വേറൊന്നും കിട്ടാനില്ല. ഞാന്‍ രണ്ട്
കടല മിഠായിയും ഒരു തേന്‍ നിലാവും ( നെല്ലിക്ക വലുപ്പത്തില്‍ മൈദ കൊണ്ട് ഉണ്ടാക്കുന്ന ചുവപ്പ് നിറമുള്ളതും അകത്ത്
പഞ്ചസാര പാവ് നിറച്ചതുമായ മിഠായി )വാങ്ങി തിന്നു.

കാപ്പി കുടി കഴിഞ്ഞ് സുഹൃത്തുക്കള്‍ എത്തി. ' ഉണ്ണി എന്താ കഴിച്ചത് ' എന്ന് രാമേട്ടന്‍ ചോദിച്ചു. ഞാന്‍ ഉള്ള കാര്യം
പറഞ്ഞു.' എടൊ, താനൊരു ഉദ്യോഗസ്ഥനല്ലേ ' സുന്ദരേട്ടന്‍ ചോദിച്ചു ' കുട്ടികളെ പോലെ മിഠായിയും തിന്ന് നടക്ക്വാണോ '.
'അതിന് ഉണ്ണിക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല. ജോലിക്ക് ചേരുമ്പോള്‍ ആ കുട്ടിക്ക് വോട്ടവകാശം കൂടി കിട്ടിയിട്ടില്ല '(ആ കാലത്ത് ഇരുപത്തൊന്ന് വയസ്സിലാണ് വോട്ട് അവകാശം കിട്ടുക ) എന്നും പറഞ്ഞ് രാമേട്ടന്‍ എന്നെ ന്യായീകരിച്ചു.

ബസ്സ് വരാന്‍ കുറെ താമസമെടുത്തു. ഞാന്‍ ഓരോന്ന് ആലോചിച്ച് നിന്നു. ' എന്താടോ ഇത്ര വലിയ ആലോചന. നമ്മളെ ദൈവം
അനുഗ്രഹിച്ച്വോ എന്നാണോ ' എന്നായി സുന്ദരേട്ടന്‍ . എന്‍റെ നാവില്‍ വന്ന വാക്കുകള്‍ക്ക് മൂര്‍ച്ചയുള്ളതായി എനിക്ക് തന്നെ തോന്നി.
' ആരെ അനുഗ്രഹിച്ചില്ലെങ്കിലും ദൈവം നമ്മളെ അനുഗ്രഹിക്കും. അമ്മാതിരി പ്രവര്‍ത്തിയാണല്ലോ ചെയ്തത് ' ഞാന്‍ പറഞ്ഞു
' ആദ്യം ഷാപ്പില്‍ കയറി തീര്‍ത്ഥം സേവിച്ചു. പിന്നെ ചെന്നു കയറിയ സ്ഥലം അതിലും ഉത്തമം. അവസാനം മാംസാഹാരവും . ഇതിലും വലിയ പുണ്യ കര്‍മ്മം വേറെ എന്താണുള്ളത് '.

അവര്‍ക്ക് വിഷമം തോന്നിയോ എന്ന് എനിക്ക് സംശയമായി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സുന്ദരേട്ടന്‍ എന്നെ പതിയെ ' ഉണ്ണ്യേ ' എന്ന് വിളിച്ചു. ഞാനൊന്ന് നോക്കി. ' നിനക്ക് ചെറുപ്പമാണ്. ഞങ്ങളുടെ മുടിയൊക്കെ നരച്ചു. കുറെ കാലം കഴിഞ്ഞാല്‍ ഞങ്ങള്‍ ഇല്ലാതാവും. അന്ന് തനിക്ക് ഞങ്ങളുടെ പ്രായമാവും ' സുന്ദരേട്ടന്‍ പറഞ്ഞു ' അന്ന് ഒറ്റക്ക് ഇരിക്കുമ്പോള്‍ ആലോചിച്ച് രസിക്കാന്‍
ഇങ്ങിനെ വല്ലതും വേണ്ടേടോ. ഇല്ലെങ്കില്‍ എന്താ ഈ ജീവിതത്തിന്ന് ഒരര്‍ത്ഥം '.

ഇന്ന് നാല് പതിറ്റാണ്ടിന്ന് ശേഷം ആ വാക്കുകളുടെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കുന്നു.

( ഓര്‍മ്മത്തെറ്റ് എന്ന നോവലിന്‍റെ 22 ഉം 23 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )

Friday, September 25, 2009

നായാട്ട് .

ക്രൂരമായ ചൂഷണത്തിന്ന് വിധേയയാകുന്നത്തിന്ന് മുമ്പ് ഭാരതപ്പുഴ ഒരു സുന്ദരിയായിരുന്നു. ഇരു വശത്തും മണല്‍ കൂനകളും , തെളിഞ്ഞ വെള്ളവും ഒക്കെയായി ശാന്തമായി അത് അങ്ങിനെ ഒഴുകിയിരുന്നു. വേനല്‍ കാലത്ത് വൈകുന്നേരങ്ങളില്‍ കാറ്റേറ്റ് പലരും മണല്‍ തിട്ടയില്‍ തെളിഞ്ഞ ആകാശം നോക്കി കിടക്കും. കുളിക്കടവുകളിലെ പാറകളില്‍ ചിലപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ പ്രഭാത കൃത്യങ്ങള്‍ നടത്തി മലിനപ്പെടുത്തും എന്നതൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും അന്നൊന്നും പുഴയെ സംബന്ധിച്ച് ഉണ്ടായിരുന്നില്ല.

ആ കാലത്ത് മീന്‍ പിടിക്കാന്‍ ഒരു പോക്കുണ്ട്. വെളുത്ത പക്ഷത്തില്‍ പ്രത്യേകിച്ച് വാവ് അടുക്കുമ്പോള്‍ മീന്‍ പിടിക്കാക്കാന്‍
പോകാറില്ല.അല്ലാത്തപ്പോള്‍ പെട്രോമാക്സും , വാളുകളും , ഒറ്റലും ഒക്കെയായി സംഘങ്ങള്‍ പുറപ്പെടും. ബാബ്ജിക്കയായിരുന്നു
നേതാവ്. പണ്ട് എം. എസ്. പി ക്കാരനായിരുന്ന അദ്ദേഹം ഓട്ടുകമ്പിനിയില്‍ ഡ്രൈവറായിരുന്നു. സ്വാതന്ത്ര സമര സേനാനി കൂടിയായിരുന്നു അദ്ദേഹം. ബാബ്ജിക്കയുടെ മുതിര്‍ന്ന മക്കളായ ഹനീഫയും,അബ്ദുള്‍ റഹിമാനും എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഞാന്‍ മത്സ്യവും മാംസവും കഴിക്കാറില്ല. എങ്കിലും കൂട്ടത്തില്‍ ഞാനും ഉണ്ടാവണമെന്ന് അവര്‍ക്കൊക്കെ
താല്‍പ്പര്യം തോന്നിയിരുന്നതിനാല്‍ കൂടെ ചെല്ലും.

രാത്രി പത്ത് മണിക്ക് ശേഷമാണ് പുഴയില്‍ ഇറങ്ങാറ്. വാള് എന്‍റെ കയ്യില്‍ തരാറില്ല. വെള്ളത്തിലൂടെ മീനിനെ വെട്ടുമ്പോള്‍ അത് പാളി പോകാനിടയുണ്ട്. എന്നിട്ട് ആരുടേയെങ്കിലും ശരീരത്തില്‍ തട്ടിയാല്‍ ? ആ അപകടം ഒഴിവാക്കണമല്ലോ. ഹനീഫയോ തടിയന്‍ മുഹമ്മദോ വിളക്കുമായി മുന്നില്‍ നടക്കും. പുറകിലായി വാളുകാര്‍, അവര്‍ക്ക് പിന്നില്‍ ഒറ്റലുകാര്‍, ഏറ്റവും പുറകില്‍
ചാക്ക് സഞ്ചിയുമായോ കുട്ടിച്ചാക്കോ ആയി ഒരാളും. പിടിച്ച മീന്‍ അയാളാണ് സൂക്ഷിക്കേണ്ടത്. എനിക്ക് അങ്ങിനെ പ്രത്യേകിച്ച് ചുമതലകളൊന്നുമില്ല. മറ്റുള്ളവര്‍ ചെയ്യുന്ന പണികള്‍ ശ്രദ്ധിക്കുകയും ബീഡിയും സിഗററ്റും മാറി മാറി വലിക്കുകയും അവര്‍
നീങ്ങുന്നതിനോടൊപ്പം മണലിലൂടെ നടക്കുകയും ആയിരുന്നു ഞാന്‍ ചെയ്തിരുന്നത്.

മീന്‍ പിടിക്കുന്നതിന്ന് ചില സൂത്രങ്ങളൊക്കെയുണ്ട്. പൂഴാന്‍ എന്ന മീന്‍ വെള്ളത്തിന്നടിയിലെ മണലില്‍ പൂഴ്ന്ന് കിടക്കും. പാറപ്പുറത്തെങ്ങാനും പൂഴാനെ കണ്ടാല്‍ അബ്ദുള്‍ റഹിമാന്‍ രണ്ട് കയ്യും നിറച്ച് മണലെടുക്കും. ഒഴുക്കിനനുസരിച്ച് മീനിന്‍റെ മുമ്പിലായി നിന്ന് കുറേശയായി കയ്യിലെ മണല്‍ വെള്ളത്തില്‍ ഒഴുക്കും. അത് വന്ന് മീനിനെ മൂടും. പിന്നെ അതിനെ ഒറ്റ പിടുത്തമാണ്.

പുഴ വെള്ളത്തില്‍ നിന്ന് ചിലപ്പോള്‍ ചെമ്മീന്‍ കിട്ടുമെന്നും താറാവ് പുഴയില്‍ ഇറങ്ങിയ ദിവസം ചിലപ്പോള്‍ അതിന്‍റെ മുട്ട കിട്ടുമെന്നും ആ മുട്ടക്ക് തോടിന്ന് പകരം പാട പോലെ ഒരു തോല്‍ മാത്രമേ കാണു എന്നും ഞാന്‍ മനസ്സിലാക്കിയത് മീന്‍
പിടുത്തക്കാര്‍ക്ക് ശിങ്കിടിയായി പോയിട്ടാണ്.കരയില്‍ കൂടി നടക്കലാണ് എന്‍റെ പരിപാടി എങ്കിലും ഒരു ദിവസം തള്ള വിരലിനോളം വലുപ്പമുള്ള ഒരു മീനിനെ ഞാനും പിടിച്ചു. വലിയ സന്തോഷത്തില്‍ അത് കൂട്ടുകാര്‍ക്ക് കാണിച്ചപ്പോള്‍ ' ഇത് ചട്ടിക്കാടനല്ലേ, ഇത് നന്നല്ല, കളഞ്ഞോളു ' എന്ന അഭിനന്ദനമാണ് കിട്ടിയത്.

നായാട്ടിന്ന് പോകുമ്പോഴും എന്നെ കൂട്ടിന്ന് വിളിക്കും. തലയില്‍ ഹെഡ് ലൈറ്റ് വെച്ച് കയ്യില്‍ തോക്കുമായി ബാബ്ജിക്ക മുന്നില്‍
നടക്കും. പുറകില്‍ പരിവാരങ്ങളും. മീന്‍ പിടുത്തത്തില്‍ നിന്നുള്ള ഏക വ്യത്യാസം നായാട്ടിന്ന് പോകുമ്പോള്‍ സംസാരിക്കാന്‍
പാടില്ല എന്നതാണ്. വല്ലപ്പോഴും മുയലോ ഒന്നോ രണ്ടോ പ്രാവശ്യം പോക്കാന്‍ എന്ന് വിളിക്കുന്ന കാട്ടുപൂച്ചയോ ഒക്കെ കിട്ടിയിട്ടുമുണ്ട്.

പകല്‍ നേരത്ത് പ്രാവിനെ വെടിവെക്കാന്‍ പോകും. തോക്കിന്ന് പുറമേ എയര്‍ഗണ്ണും കയ്യിലുണ്ടാവും. ശിഷ്യന്മാരും കഴിവ് തെളിയിക്കണമെന്ന് ബാബ്ജിക്കാന് നിര്‍ബന്ധമുണ്ട്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എന്‍. സി. സി പരിശീലനം
നിര്‍ബന്ധമായിരുന്നു. അന്ന് തോക്ക് കൈകര്യം ചെയ്യാന്‍ പഠിപ്പിച്ചിരുന്നുവെങ്കിലും പക്ഷികളെ വെടി വെക്കാന്‍ ശ്രമിച്ച എല്ലാ പ്രാവശ്യവും ഞാന്‍ പരാജയപ്പെട്ടു. ഉണ്ണിയെ ഞാന്‍ ഉന്നം പഠിപ്പിച്ച് മിടുക്കനാക്കാം എന്ന് ബാബ്ജിക്ക ഏറ്റു.

ഒരു ദിവസം ബാബ്ജിക്ക എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ചെല്ലുമ്പോള്‍ വെടുപ്പായ സ്വീകരണം. നാക്കിലയില്‍ പത്തിരി വിളമ്പി. അതിന്ന് മീതെ ഒരു കൂട്ടാനും. നല്ല എരിവ്. കടിച്ചാല്‍ തട്ടുന്നില്ല. ' സാധനം എങ്ങിനെയുണ്ട് ' എന്ന് ബാബ്ജിക്ക ചോദിച്ചു.
' ബസ്സിന്‍റെ സീറ്റിലെ സ്പോഞ്ച് പുഴുങ്ങിയത് മാതിരി തോന്നുന്നു ' എന്ന് ഞാന്‍ പറഞ്ഞു. ഒരു പൊട്ടിച്ചിരി ഉയര്‍ന്നു.
' ഉണ്ണി ഇറച്ചി കൂട്ടാറില്ലേ ' എന്ന് ബാബ്ജിക്കയുടെ ഭാര്യ ചോദിച്ചു. ഇല്ല എന്ന് ഞാന്‍ പറഞ്ഞതോടെ എന്‍റെ മുന്നിലെ പ്ലേറ്റ് അവര്‍ എടുത്ത് മാറ്റി.

തോക്ക് ഉപയോഗിക്കുന്ന വിധം ബാബ്ജിക്ക എനിക്ക് പറഞ്ഞു തന്നു. എന്‍. സി. സി യിലെ മുന്‍ പരിചയം കാരണം സംഗതി വേഗം പഠിഞ്ഞു. ഇനി പ്രായോഗിക പരിശീലനം വേണം. പോയന്‍റ് ടൂ. ടൂ. തോക്ക് എന്‍റെ കയ്യില്‍ തന്നു. ഭാഗ്യത്തിന് ഉമ്മറത്തെ മാവില്‍ ഒരു കാക്ക ഇരിപ്പുണ്ട്. മറഞ്ഞ് നിന്ന് അതിനെ വെടി വെച്ചിടാന്‍ ഗുരു പറഞ്ഞു. വീണ്ടും എനിക്ക് ഒരു പരിഭ്രമം. അപ്പോള്‍ ബാബ്ജിക്ക ദ്രോണാചാര്യരായി, ഞാന്‍ അര്‍ജ്ജുനനും. എല്ലാ ശ്രദ്ധയും ലക്ഷ്യത്തില്‍ മാത്രമാക്കി ഞാന്‍
കാഞ്ചി വലിച്ചു.

എത്ര കിറു കൃത്യം. ഉണ്ട മാവില്‍ നിന്നും പത്തടി അകലെയുള്ള തൈത്തെങ്ങിന്‍റെ ചുവട്ടില്‍ വെള്ളം നിറച്ചു വെച്ച തൊട്ടിയില്‍ തന്നെ കൊണ്ടു. അതില്‍ വീണ സുക്ഷിരത്തിലൂടെ വെള്ളം തെറിച്ച് മുറ്റത്ത് വീണു.




------- എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍.---------

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 18 ഉം 19 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )

Saturday, September 19, 2009

സേതു ബന്ധനം .

സേതു ഒരിക്കലും എന്‍റെ ഒരു സുഹൃത്ത് ആയിരുന്നില്ല. കുട്ടിമാമയുടെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബത്തിലെ മൂത്ത സന്താനമായിരുന്നു അവന്‍. എന്നെക്കാള്‍ ഒന്നോ രണ്ടൊ വയസ്സിന്‍റെ കുറവേ അവന്ന് ഉണ്ടായിരുന്നുള്ളു. പക്ഷെ ബിരുദം നേടി ഞാന്‍ ജോലിക്കാരനായിരുന്നു ആ കാലത്ത്. സേതുവാകട്ടെ പത്താം ക്ലാസ്സിന്‍റെ പടി തുറന്ന് വെളിയില്‍ കടക്കാനുള്ള യത്നത്തിലും.

സേതു ഞങ്ങളുടെ ഒക്കെ ഒരു ശിങ്കിടി ആയിരുന്നു. വൈകീട്ട് എല്ലാവരും കയ്യില്‍ ഓരോ ബാറ്റുമായി സുജായികളായി കോര്‍ട്ടിലേക്ക് കളിക്കാന്‍ പോവുമ്പോള്‍ നെറ്റും തൂക്കി അവന്‍ കൂടെ വരും. ആര്‍ക്കെങ്കിലും ബീഡിയോ സിഗററ്റോ വേണമെന്ന് തോന്നിയാല്‍ അത് വാങ്ങി വരാനുള്ള ദൌത്യം സേതുവിന്‍റേതാണ്. എന്നിരുന്നാലും ആരും അവനെ പറ്റി നല്ലൊരു അഭിപ്രായം പറയാറില്ല.

സേതുവിന്ന് എന്നെ വലിയ കാര്യമായിരുന്നു. ഞാന്‍ ഇടക്ക് അവന്ന് സിഗററ്റ് കൊടുക്കും. വല്ലപ്പോഴും രണ്ടോ മൂന്നോ രൂപയും. പറഞ്ഞാല്‍ കേള്‍ക്കുന്നതിന്നുള്ള പ്രതിഫലമായിരുന്നു അത്. ക്രമേണ അവന്‍ ഒരു സന്തത സഹചാരിയായി മാറി.

' എന്തിനാ അവനെ കൂടെ നടത്തുന്നത്, മുകളില്‍ കൂടി പോവുന്ന കിണുക്ക് ( ചൊട്ട് ) ഏണി വെച്ച് കേറി തലയില്‍ വാങ്ങിക്കുന്ന സൈസാണ് അവന്‍ ' എന്നും 'അടി പാര്‍സലായി വരുത്തിക്കുന്നവാണ് സേതു ' എന്നും മറ്റു കൂട്ടുകാര്‍ പറയും. ഞാന്‍
അതൊന്നും ശ്രദ്ധിച്ചില്ല. എന്‍റെ നോട്ടത്തില്‍ ഒരു സാധു പയ്യനാണ് സേതു. കുറ്റം പറയുന്നവര്‍ക്ക് കൂടി തന്നാല്‍ കഴിയുന്ന സഹായം ചെയ്യുന്നവന്‍.

കാലവര്‍ഷം തുടങ്ങിയ സമയം. വൈകീട്ട് കനത്ത കാറ്റും മഴയും. പരിസര പ്രദേശത്തൊക്കെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കേട്ടു. പിറ്റേന്ന് ഞായറാഴ്ച. മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട് ഭാഗത്തൊക്കെ കാറ്റ് വളരെ കെടുതികള്‍ സൃഷ്ടിച്ച വാര്‍ത്ത കാലത്ത് കടവത്ത് അങ്ങാടിയില്‍ ചെന്നപ്പോള്‍ അറിഞ്ഞു. ഏതായാലും പ്രത്യേകിച്ച് പണിയൊന്നുമില്ല. ഒന്ന് പോയി കാണാം. മുപ്പതോളം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടണമെന്നേയുള്ളു.

വിവരം അറിഞ്ഞപ്പോള്‍ സേതുവും കൂടെ പുറപ്പെട്ടു. വാടകക്ക് ഒരു സൈക്കിള്‍ അവനെടുത്തു. ഞാന്‍ എന്‍റെ സൈക്കിളിലും. വഴി നീളെ വര്‍ത്തമാനം പറഞ്ഞ് ഞങ്ങള്‍ സൈക്കിള്‍ ഓടിച്ചു. മരങ്ങള്‍ കട പുഴങ്ങി വീണതും , വീടുകളുടെ ഓടുകള്‍ പറന്ന് പോയതും , വാഴത്തോട്ടങ്ങള്‍ നശിച്ചതും ഒക്കെ നോക്കി ഞങ്ങളങ്ങിനെ നീങ്ങി. ഓരോന്ന് കാണുമ്പോഴും' വല്ലാത്ത കഷ്ടമായി 'എന്ന് സേതു പറയും.

വഴി വക്കിലെ ഒരു വീടിന്ന് മുകളില്‍ നിറയെ കായ്ചിട്ടുള്ള പ്ലാവ് വീണ് വീടാകെ തകര്‍ന്ന് കിടക്കുന്നത് കണ്ടു. ആ വീടിന്‍റെ മുറ്റത്ത് ഒരു ബെഞ്ചിട്ട് രണ്ടു മൂന്ന് പേര്‍ അതില്‍ ഇരിപ്പുണ്ട്. രംഗം കാണാനെത്തിയ പത്തോളം പേര്‍ എല്ലാം നോക്കി നില്‍ക്കുന്നു. വസ്തുതകള്‍ നോക്കി മനസ്സിലാക്കാമെന്ന് കരുതി ഞങ്ങളും ആ പുരയിടത്തിലേക്ക് കയറി. വികട സരസ്വതി നാവില്‍ എപ്പോഴാണ് വിളയാടുക എന്ന് പറയാനാവില്ലല്ലോ. ആ സമയത്ത് സേതു വായ തുറന്നു. 'ഏട്ടാ, നോക്കൂ ആ വീട്ടുകാരുടെ ഒരു ഭാഗ്യം. ചക്ക
ഇടാന്‍ അവര്‍ക്ക് പ്ലാവില്‍ കയറാതെ കഴിഞ്ഞു ' എന്ന് ഉറക്കെ തിരുവായ് മൊഴി ഉണ്ടായി. പിന്നെ തെറിയുടെ ഒരു അയ്യരു
കളിയായിരുന്നു. എന്‍റെ ദൈന്യത കണ്ടിട്ടാവണം ആരും കൈ വെക്കാതെ വിട്ടത്.

പിന്നെ ഒന്നും മിണ്ടാതെ ഞാന്‍ സൈക്കിള്‍ വിട്ടു. എനിക്ക് ദേഷ്യം വന്നു എന്ന് സേതുവിന്ന് മനസ്സിലായി. മുണ്ടൂര് കഴിഞ്ഞ് റബ്ബര്‍ തോട്ടത്തിന്ന് അടുത്ത് എത്തിയപ്പോള്‍ തോട്ടം പണി കഴിഞ്ഞ് കുറെ സ്ത്രീകള്‍ പാതയില്‍ ഇറങ്ങി നില്‍പ്പുണ്ട്. അതേ വരെ കൂച്ച് വിലങ്ങ് ഇട്ട നാവ് വീണ്ടും ചലിച്ചു. കൂട്ടത്തില്‍ ചിലരുടെ അംഗ ലാവണ്യത്തെ പറ്റി അശ്ലീല ചുവയുള്ള ഒരു പരാമര്‍ശമാണ്
ഇത്തവണ പുറപ്പെട്ടത്. തേച്ചാലും കുളിച്ചാലും പോകാത്ത ഏതാനും വാക്കുകള്‍ ആ സ്ത്രീകളില്‍ നിന്നും ഉയര്‍ന്നു. ' കിട്ടിയത് നീ തന്നെ എടുത്തോ ' എന്ന മട്ടില്‍ ഞാന്‍ ശ്രദ്ധിക്കാതെ നീങ്ങി.

പിന്നീട് കുറെ കാലത്തേക്ക് എവിടേക്കും അവനെ കൂടെ കൂട്ടാതായി. കൂട്ടുകാര്‍ എല്ലാവരും ഒറ്റക്കും കൂട്ടമായും അവനെ കുറ്റപ്പെടുത്തിയതിനാല്‍ സേതു അതിന്ന് ശേഷം ഒരു വിക്രസ്സും ഒപ്പിച്ചില്ല. ക്രമേണ അവന്‍ ഞങ്ങളുടെ ദൃഷ്ടിയില്‍ നല്ലപുള്ളയായി.
ഒരു ദിവസം പാലക്കാട്ടേക്ക് സെക്കന്‍ഡ് ഷോ സിനിമക്ക് എല്ലാവരും കൂടി പോകാനൊരുങ്ങി. സൈക്കിളില്‍ ആണ് യാത്ര. ടിക്കറ്റ് വാങ്ങി കാത്ത് നില്‍ക്കാമെന്നും പറഞ്ഞ് ഞാന്‍ മുന്നില്‍ വിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ സേതു ഒപ്പം എത്തി. ' എന്ത് മരണ ചവിട്ടാണ് ഇത്. ഞാന്‍ പെടാപ്പാട് പെട്ടു ഒപ്പം എത്താന്‍. ഏട്ടന്‍റെ സൈക്കിളിന്‍റെ വെളിച്ചത്തില്‍ എനിക്കും വരാമല്ലോ എന്ന് കരുതിയിട്ടാണ് ' എന്ന് അവന്‍ പറഞ്ഞു. കാര്യം ശരിയാണ്. അവന്‍ വാടകക്ക് എടുത്ത സൈക്കിളില്‍ വിളക്കില്ല.

കല്ലേക്കാട് ബാരക്സിന്ന് മുമ്പിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ സേതുവിനോട് നില്‍ക്കാന്‍ പറഞ്ഞു. അവന്‍ നിന്നില്ല എന്ന് മാത്രമല്ല ഒരു മുട്ടന്‍ തെറിയും പാസ്സാക്കി. ഈ വീര സാഹസികത വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ ക്യാമ്പിന്‍റെ മുന്നില്‍ നിന്ന് വീണ്ടും
പൊലീസിന്‍റെ നില്‍ക്കാനാവശ്യപ്പെടല്‍. കാര്യങ്ങള്‍ പഴയ പടി തുടര്‍ന്നു. കുറെ അകലെയുള്ള കുന്ന് കയറുമ്പോള്‍ സേതു തിരിഞ്ഞ് നോക്കി. എ. ആര്‍. ക്യാമ്പില്‍ നിന്ന് ഒരു വാഹനം മെയിന്‍ റോഡിലേക്കിറങ്ങി കിഴക്കോട്ട് തിരിച്ചു. 'ഏട്ടോ, ചതിച്ചു. ക്യാമ്പില്‍ നിന്ന് വണ്ടി വരുന്നുണ്ട്. പിടിച്ചാല്‍ അവര് എന്നെ പൊശുക്കും ' എന്ന് അവന്‍ സങ്കടപ്പെട്ടു.

പിന്നെ സൈക്കിളുകള്‍ അന്താരാഷ്ട്ര മത്സരത്തിന്ന് ഓടിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് പറന്നത്. രണ്ടാം മൈലില്‍ എത്തിയപ്പോള്‍ സേതു സൈക്കിള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. രണ്ട് സൈക്കിളുകളും അവന്‍ കലുങ്കിന്‍റെ ചുവട്ടിലേക്ക് ഇട്ടു. പുറകെ അവനും
കുഴിയിലേക്ക് ചാടി. ഒന്നും അറിയാത്തത് പോലെ ഞാന്‍ റോഡിന്നരികിലൂടെ നടന്നു. പുറകിലെ പ്രകാശം അടുത്തെത്തി.
പൊലീസ് ക്യാമ്പിലേക്ക് വെള്ളം കടത്തുന്ന ലോറിയായിരുന്നു അത്. എന്നില്‍ നിന്ന് ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു.

സേതു രണ്ട് സൈക്കിളുകളും നിമിഷ നേരം കൊണ്ട് മുകളിലെത്തിച്ചു. ഇതിനകം കൂട്ടുകാരൊക്കെ അടുത്ത് എത്തി കഴിഞ്ഞു.
അന്നത്തെ യാത്രക്ക് ശേഷം സേതുവിനോടൊപ്പം ഞാന്‍ ഒരു സ്ഥലത്തേക്കും പോയിട്ടില്ല. ഏറെ താമസിയാതെ സേതുവിന്‍റെ കുടുംബം സ്ഥലം മാറിപ്പോയി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ഞാന്‍ ടൌണില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയാണ്. 'ഏട്ടോ, സുഖം തന്നെയല്ലേ'
എന്ന കുശലം കേട്ട് നോക്കിയപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ സേതു. അച്ഛന്‍ മരിച്ചുപോയെന്നും ഇതാണ് ഇപ്പോഴത്തെ തൊഴില്‍
എന്നും അവന്‍ പറഞ്ഞു. പഴയ കൂട്ടുകാരുടെ വിവരങ്ങള്‍ അവന്‍ ചോദിച്ചറിഞ്ഞു.

ഇറങ്ങാന്‍ നേരം ഞാന്‍ പൈസ കൊടുത്തപ്പോള്‍ അവന്‍ നിരസിച്ചു. 'എത്രയോ പൈസ നിങ്ങള് എനിക്ക് വെറുതെ തന്നിട്ടുണ്ട്. എന്നിട്ട് ഞാന്‍ നിങ്ങളുടെ കയ്യില്‍ നിന്നും പണം വാങ്ങ്വേ 'എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അവന്‍ വണ്ടി ഓടിച്ച് പോയി.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ 16 ഉം 17 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. )

Friday, September 11, 2009

മാതൃ സ്മരണയില്‍.

അമ്മയുടെ ഏക മകനായതിനാലാവാം അമ്മയും ഞാനും വളരെ സ്നേഹത്തിലായിരുന്നു. ഏത് കാര്യത്തിലായാലും അമ്മയുടെ തീരുമാനം അന്തിമമായിരുന്നു. ആദ്യമായി പെണ്ണ് കണ്ടിട്ട് വരികയാണ്. തിരിച്ച് പോരുമ്പോള്‍ ഡ്രൈവര്‍ 'എങ്ങിനെ, കുട്ടിയെ ഇഷ്ടമായോ 'എന്ന് എന്നോട് ചോദിച്ചു. മറുപടി പറയും മുമ്പ് ' എനിക്ക് ഇഷ്ടപ്പെട്ടില്ല 'എന്ന് അമ്മ പറഞ്ഞു. സുന്ദരിയെ തിരഞ്ഞെടുത്തതും അമ്മയാണ്.

അമ്പത് കൊല്ലത്തെ ഒരുമിച്ചുള്ള ഞങ്ങളുടെ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസം എന്നൊന്ന് തീര്‍ത്തും ഇല്ലായിരുന്നു. എങ്കിലും അവസാന ഘട്ടത്തില്‍ അമ്മയുടെ പെരുമാറ്റത്തില്‍ എന്തോ ചില താളപ്പിഴകള്‍ തോന്നിച്ചിരുന്നു. കല്‍പ്പിച്ച് കൂട്ടി ഓരോന്ന് കാട്ടി
ക്കൂട്ടുന്നതാണോ അതല്ല, പ്രായം ചെല്ലുമ്പോള്‍ ബുദ്ധിക്ക് സംഭവിക്കുന്ന കുറവാണോ എന്ന് ശങ്ക തോന്നിപ്പിക്കുന്ന പ്രവര്‍ത്തികള്‍
അമ്മ ചെയ്തു വന്നു.

സന്ധ്യക്ക് ദീപം തെളിയിച്ച് നാമം ചൊല്ലണം എന്നത് അമ്മക്ക് നിര്‍ബന്ധമായിരുന്നു. അതിനാല്‍ ഞാനും മക്കളും ഒന്നിച്ച് നാമം
ചൊല്ലും. സഹസ്രനാമം ജപിക്കും. അമ്മ അതെല്ലാം കേട്ട് അരികത്ത് ഇരിക്കും. ടേപ്പ് റിക്കോര്‍ഡര്‍ വാങ്ങിച്ചതോടെ വൈകീട്ട് അഞ്ചര ആയാല്‍ അതില്‍ ഭക്തി ഗാനങ്ങള്‍ വെപ്പിച്ച് അമ്മ അത് ആസ്വദിച്ച് കേള്‍ക്കും.

പതിവ് പോലെ ഒരു സന്ധ്യ നേരത്ത് ഭക്തി ഗാനം വെച്ചതും അമ്മ ഇടപെട്ടു. ' ഇത് വേണ്ടാ, മോഹന്‍ലാല്‍ പാടുന്ന പാട്ട് മതീ ' എന്നായി അമ്മ.' തേന്മാവിന്‍ കൊമ്പത്ത് ' എന്ന പടത്തില്‍ ലാല്‍ അഭിനയിച്ച ഒരു ഗാനരംഗമുണ്ട്. കറുത്തപെണ്ണേ എന്ന പാട്ട്. അമ്മക്ക് അത് ഇഷ്ടമാണ്. ടി.വി.യില്‍ ആ രംഗം നോക്കി ഇരിക്കും. ആ പാട്ടാണ് ആവശ്യപ്പെടുന്നത്. എന്തിനധികം അയ്യപ്പ
സ്തോത്രം ആ ഗാനത്തിന്ന് വഴി മാറി.

മക്കള്‍ ടി.വി.യില്‍ ക്രിക്കറ്റ് കാണുകയാണ്. ' ആ കളിക്കുന്ന കുട്ടികള് എന്താ കുടിക്കുന്നത് ' അമ്മ ചോദിച്ചു. അത് ' പെപ്സിയാണ് അമ്മമ്മേ ' എന്ന് മന്നു പറഞ്ഞതും 'എന്നാല്‍ എനിക്ക് ഇപ്പൊ അത് വേണം ' എന്ന് അമ്മ ആവശ്യപ്പെട്ടു. മകന്‍ സൈക്കിളില്‍ ചെന്ന് അഞ്ച് മിനുട്ടിനകം സാധനവുമായി എത്തി. കുപ്പി കയ്യില്‍ കൊടുത്തു.' ഇതെന്താ ' എന്ന് അമ്മ ചോദിച്ചു. ഇതാണ് അമ്മമ്മ ചോദിച്ച പെപ്സി എന്ന് പറഞ്ഞതും ' അയ്യേ, ഞാന്‍ ഇതൊന്നും കുടിക്കാറില്ല. നിങ്ങള് തന്നെ കുടിച്ചോളിന്‍ ' എന്ന് പറഞ്ഞ് അമ്മ അത് നിരസിച്ചു. അമ്മ അത് വേണമെന്ന് പറഞ്ഞതാണല്ലോ എന്ന് പറഞ്ഞെങ്കിലും ഞാന്‍
അത് ചോദിച്ചീട്ടേയില്ല എന്ന് അമ്മ തറപ്പിച്ച് പറഞ്ഞു.

ഇതേ പോലെ ഒരു ദിവസം പച്ച മുന്തിരിങ്ങ വേണം എന്ന് ആവശ്യപ്പെടുകയും വാങ്ങി കൊടുത്തപ്പോള്‍ ' എനിക്ക് ഇതൊന്നും
വേണ്ടാ, കുട്ട്യോള് തിന്നോട്ടെ ' എന്ന് പറയുകയും ചെയ്തു. അന്നും അമ്മ പറഞ്ഞിട്ടാണ് വാങ്ങിയത് എന്ന കാര്യം അമ്മ സമ്മതിച്ചില്ല.ചില ദിവസങ്ങളില്‍ ഭക്ഷണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞാല്‍ ' എനിക്ക് ഒന്നും കിട്ടിയില്ല, ഞാന്‍ ഒന്നും കഴിച്ചില്ല ' എന്നൊക്കെ പറയുമായിരുന്നു.

രാവിലെ ഞാന്‍ ജോലിക്ക് പോവാനിറങ്ങുമ്പോള്‍ അമ്മയെ നമസ്കരിക്കും. അപ്പോള്‍ സന്തോഷത്തോടെ ചിരിച്ച് യാത്ര അയക്കും. ചില ദിവസങ്ങളില്‍ വൈകീട്ട് വീട്ടിലെത്തുമ്പോള്‍ തികച്ചും അപരിചിതനെ നോക്കുന്നത് പോലെ പകച്ച് ഒരു നോട്ടം നോക്കും. എനിക്ക് ഒന്നും മനസ്സിലാവില്ല. ഈ ശീലങ്ങള്‍ കാരണം ഞാന്‍ അനുഭവിച്ച മനസ്സംഘര്‍ഷങ്ങള്‍ക്ക് അതിരില്ല. കൂടപ്പിറപ്പുകള്‍ ഇല്ലാത്ത ഒറ്റയാനായതിനാല്‍ എന്‍റെ സങ്കടങ്ങള്‍ പങ്കുവെക്കാനും ആരുമുണ്ടായിരുന്നില്ല. പകല്‍ മുഴുവന്‍ ഇതൊക്കെ സഹിക്കുന്ന ഭാര്യയെ എന്‍റെ വിഷമങ്ങള്‍ പറഞ്ഞ് വീണ്ടും ദുഃഖിപ്പിക്കുന്നത് ശരിയല്ലല്ലോ.

ഒരു ഒഴിവ് ദിവസം അമ്മ എന്നെ വിളിച്ച് അടുത്തിരുത്തി. ' ഈ വീട് ആരുടെ പേരിലാണ് ' എന്ന് ചോദിച്ചു.' അമ്മയുടെ പേരില്. പടിക്കല്‍ അത് എഴുതി വെച്ചിട്ടുണ്ടല്ലോ ' എന്ന് ഞാന്‍ പറഞ്ഞു. ' അത് വെറുതെ . നികുതിപ്പണം അടക്കുന്നത്
നിന്‍റെ പേരിലാണ് എന്ന് കേട്ടല്ലോ ' എന്നായി അമ്മ. വീട് പണിക്ക് ലോണ്‍ എടുക്കാനുള്ള സൌകര്യത്തിന്ന് കടലാസ്സുകള്‍ എന്‍റെ പേരിലാക്കി എന്നേയുള്ളു എന്നും പേര് അമ്മയുടെ ആണെന്നും നമ്മളില്‍ ആരുടെ പേരിലായാലും ഒരു പോലെ തന്നെയല്ലേ എന്നൊക്കെയുള്ള എന്‍റെ വാദങ്ങള്‍ അമ്മക്ക് സ്വീകാര്യമായില്ല.

എനിക്ക് വീട് ഇല്ല എന്ന പരാതി അന്ന് തുടങ്ങി. ഒടുവില്‍ ഒരു ദിവസം ' വീട് അമ്മയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് കൊടുക്കൂ ' എന്ന് സുന്ദരി നിര്‍ദ്ദേശിച്ചു. ആധാരം എഴുത്തുകാരന്‍ കുമാരന്‍ നായരെ ഞാന്‍ ചെന്നു കണ്ടു. ആവശ്യം അറിയിച്ചതും
' കുട്ടിയുടെ പേരിലായാലും അമ്മയുടെ പേരിലായാലും എന്താ വ്യത്യാസം. പിന്നെ വയസ്സ് കാലത്ത് എന്തിനാ അവരുടെ പേരിലാക്കുന്നത്. ഇതൊക്കെ പണചിലവുള്ള കാര്യമല്ലേ ' എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ഉള്ള സത്യം പറയാന്‍ കഴിയില്ല. റെയില്‍വെ സ്റ്റേഷന്ന് മുമ്പിലുള്ള എന്‍റെ സ്ഥലത്ത് വേറൊരു വീട് കെട്ടണമെന്നുണ്ടെന്നും കെ. എല്‍. യു. കിട്ടാന്‍ എന്‍റെ പേരില്‍
വീട് ഉണ്ടാവാന്‍ പാടില്ലാത്തത് കാരണം അമ്മയുടെ പേരില്‍ മാറ്റുകയാണെന്നും ഞാന്‍ ഒരു കാരണം പറഞ്ഞു.

അങ്ങിനെയാണെങ്കില്‍ നമുക്ക് ഒരു സെറ്റില്‍മെന്‍റ് ആധാരം റജിസ്റ്റര്‍ ചെയ്യാമെന്നും അതാണെങ്കില്‍ കുറച്ച് പണം മതി എന്നും
കുമാരേട്ടന്‍ പറഞ്ഞു തന്നു. അപ്രകാരം ആധാരം റജിസ്റ്റര്‍ ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുമാരേട്ടന്‍റെ സഹായി മുഹമ്മദ് ആധാരം കൊണ്ടുവന്ന് തന്നു. ഞാന്‍ അത് അമ്മയെ ഏല്‍പ്പിച്ചു. ' എന്താ ഇത് ' അമ്മ ചോദിച്ചു. വീട് അമ്മയുടെ പേരില്‍
മാറ്റിയ ആധാരമാണ് എന്ന് ഞാന്‍ പറഞ്ഞു. അമ്മ അത് കൈ നീട്ടി വാങ്ങി. ആ കവര്‍ അന്ന് മുഴുവന്‍ അമ്മ കയ്യില്‍ നിന്നും
താഴെ വെച്ചില്ല.

പിറ്റേന്ന് രാവിലെ അമ്മ എന്നെ വിളിച്ചു.' കുമാരേട്ടനെ ഒന്ന് വരാന്‍ പറയണം ' എന്ന് ആവശ്യപ്പെട്ടു. ഇനി എന്താണ് മനസ്സിലിരുപ്പ് എന്ന് ഞാന്‍ അമ്പരന്നു. ' അത് എന്തിനാ അമ്മേ ' എന്ന് ഞാന്‍ തിരക്കി. ' അതേയ്, ഈ വീട് കുട്ടിയുടെ പേരില്‍ മാറ്റി തരാനാണ് 'എന്ന് അമ്മ പറഞ്ഞു. അത്ഭുതമോ, സങ്കടമോ എന്താണ് എനിക്ക് തോന്നിയത് എന്ന് പറയാനാവില്ല. ഇതിന് വേണ്ടിയാണെങ്കില്‍ ഇല്ലാത്ത കാശുണ്ടാക്കി ആധാരം റജിസ്റ്റര്‍ ചെയ്യിക്കുന്നത് വരെ എന്തിന് എല്ലാ ദിവസവും അമ്മ പരാതിപ്പെട്ടു.

' ശരി ചെയ്യാട്ടോ ' എന്നും പറഞ്ഞ് ഞാന്‍ പിന്മാറി. അത് കഴിഞ്ഞ് ഏറെ കാലം ആവും മുമ്പ് അമ്മ മരിച്ചു. ആ സ്ഥലം
പിന്‍തുടര്‍ച്ചാവകാശത്തില്‍ എന്‍റെ കയ്യില്‍ വന്നെങ്കിലും ആധാരം എന്‍റെ അമ്മയുടെ മോഹം സാധിപ്പിച്ചതിന്‍റെ സ്മരണക്കായി ഇന്നും ഞാന്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നു .

( ഓര്‍മ്മത്തെറ്റ് പോലെ എന്ന നോവലിന്‍റെ 14 ഉം 15 ഉം അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. )

Thursday, August 20, 2009

സ്നേഹമെന്ന പാശം 

ചിങ്ങമാസത്തിലെ അത്തം ദിവസമായിരുന്നു അന്ന്. കൃത്യം പത്ത് കൊല്ലം ആയിട്ടും അന്നത്തെ മഴയുടേയും കുളിരിന്‍റേയും ഓര്‍മ്മ ഇന്നും മറന്നിട്ടില്ല.

സാധാരണ വൈകീട്ട് ചീട്ട് കളിക്കാന്‍ ക്ലബ്ബിലേക്ക് നടന്നാണ് ചെല്ലുക. പകല്‍ മുഴുവന്‍ കുത്തിയിരുന്ന് ജോലി ചെയ്ത മുഷിവ് മാറും എന്ന് മത്രമല്ല, ശരീരത്തിന്ന് ഒരു വ്യായാമം കിട്ടുകയും ചെയ്യും. പക്ഷെ തിരിച്ച് വരുന്നത് അജിത കൃഷ്ണന്‍റെ സ്കൂട്ടറിന്‍റെ പുറകില്‍ ഇരുന്നായിരിക്കും. ചില ദിവസങ്ങളില്‍ പറളി റെയില്‍വേ സ്റ്റേഷന്നോട് ചേര്‍ന്നുള്ള ഫുട്ട് ഓവര്‍ ബ്രിഡ്ജിന്നരികെ സ്കൂട്ടറുമായി ചങ്ങാതി കാത്ത് നില്‍ക്കും. പിന്നെ ഒന്നിച്ചാണ് യത്ര. വളരെ അപൂര്‍വ്വമായിട്ടേ അജി സ്കൂട്ടര്‍ എടുക്കാതിരിക്കൂ. ആ ദിവസങ്ങളില്‍ ഞാന്‍ ബൈക്കുമായി ചെന്ന് കൂട്ടുകാരനെ ക്ലബ്ബിലേക്കും തിരിച്ചും എത്തിക്കണം.

അന്ന് വൈകുന്നേരം അജി എന്നെ ഫോണില്‍ വിളിച്ചു.' എന്‍റെ സ്കൂട്ടറില്‍ ഒരു തുള്ളി പെട്രോള്‍ ഇല്ല. നീ ബൈക്കുമായി വാ, ഞാന്‍ ചെമ്മിനി പറമ്പില്‍ കാത്ത് നില്‍ക്കാം'. അന്ന് ഞാന്‍ കൂട്ടുകാരന്ന് സാരഥി ആയി. എട്ടേ കാലിന്ന് കളി നിര്‍ത്തി. ക്ലബ്ബില്‍
നിന്നും താഴെ ഇറങ്ങി വന്നതും ' നല്ല മഴ വരുന്നുണ്ട്, വേഗം വിട്ടോളിന്‍ ' എന്ന് മൊയ്തു പറഞ്ഞു.' സൂക്ഷിച്ച് ചെല്ലിന്‍ , രാത്രി നേരമാണ് ' എന്ന് ചന്ദ്രന്‍ മാസ്റ്ററും പറഞ്ഞു.

ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കൂട്ടുകാരന്‍ പുറകില്‍ കയറി. ഹീറോ ഹോണ്ട പടിഞ്ഞാറ് ഭാഗത്തേക്ക് പാഞ്ഞു. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോള്‍ മഴയുടെ ആരവം കേട്ടു.' ഇതെന്താ തിരുവാതിര ഞാറ്റുവേല പോലെ ' എന്ന് സുഹൃത്ത് മഴയെ പറ്റി പറഞ്ഞു. മഴ എത്താറായി. ഫുട്ട് ഓവര്‍ബ്രിഡ്ജിനടുത്ത് നിന്ന് നൂറ്റമ്പത് മീറ്ററെ എന്‍റെ വീട്ടിലേക്ക് ദൂരമുള്ളു. കൂട്ടുകാരന്ന് ഒരു കിലോ മീറ്ററിലേറെ പോണം. അവിടെ എത്തുമ്പോഴേക്ക് നനയും. തിരിച്ച് എത്തുന്നത് മഴ കഴിഞ്ഞേ പറ്റു. അത് മനസ്സിലാക്കി ഞാന്‍ കൂട്ടുകാരനോട് ' അജീ നീ വണ്ടിയും കൊണ്ട് നിന്‍റെ വീട്ടിലേക്ക് പൊയ്ക്കോ, ഞാന്‍ ഫുട്ട് ഓവര്‍ബ്രിഡ്ജിന്നടുത്ത് ഇറങ്ങി ഓടിക്കോളാം ' എന്ന് പറഞ്ഞു.' അങ്ങിനെയാണെങ്കില്‍ നീ പൊയ്ക്കോ, ഞാന്‍ നടന്ന് പൊയ്ക്കൊള്ളാം ' എന്നായി അവന്‍ .

ഇനി നിവൃത്തിയില്ല. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന കക്ഷിയാണ്.അവനെ മഴയത്ത് ഇറക്കി വിട്ടിട്ട് ഞാന്‍ വീട്ടിലേക്ക് പോകുന്നത് ശരിയല്ലല്ലോ. നനയുകയാണെങ്കില്‍ നനയട്ടെ. ഞാന്‍ ബൈക്ക് അവന്‍റെ വീട്ടിലേക്ക് ഓടിച്ചു. തോട്ടു പാലം കടന്നതും
മഴ ചാറാന്‍ തുടങ്ങി. പത്ത് തുള്ളി മതി ഒരു പാത്രം നിറയാന്‍. ആ വിധത്തിലുള്ള ഉഗ്രന്‍ മഴ. ചെമ്മിനിക്കാവ് റോഡിലേക്ക് തിരിയുമ്പോഴേക്കും ഞങ്ങള്‍ നന്നായി നനഞ്ഞു കുളിച്ചു. കാവിന്ന് മുന്നില്‍ ഞങ്ങളെത്തി. ഇനി നൂറ് മീറ്റര്‍ കൂടി പോയാല്‍
അജിയുടെ വീടെത്തും.ഒരു തോര്‍ത്ത് വാങ്ങി തല തുടച്ച് അവിടെ നിന്നിട്ട് മഴ തോര്‍ന്ന ശേഷം വീട്ടിലേക്ക് പോവാമെന്ന് ഞാന്‍ കരുതി.

പക്ഷെ സംഭവിച്ചത് വേറൊന്നാണ്. അജി എന്നോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നനഞ്ഞ കോലത്തില്‍ രണ്ടാളും കൂടി കയറി ചെന്നാല്‍ വീട്ടുകാര്‍ എന്ത് കരുതും. അദ്ധ്വാനിച്ച് പത്ത് കാശ് ഉണ്ടാക്കാന്‍ പോയതാണെങ്കില്‍ സാരമില്ല. ഇത് തെമ്മാടിത്തരത്തിന്‍റെ ഊക്ക് കൊണ്ടാണ് എന്നല്ലേ വിചാരിക്കുക. വണ്ടി നിര്‍ത്തി ഞങ്ങളിറങ്ങി. ഭാഗ്യ വശാല്‍ കറണ്ട് പോയി. ഇരുട്ടത്ത് ഞങ്ങള്‍ മഴ നനഞ്ഞ് നില്‍ക്കുന്നത് ആരും കാണില്ല. പറമ്പിന്ന് അപ്പുറത്ത് കൂത്ത് മാടം ഉണ്ട്. അതല്ലാതെ അടുത്തെങ്ങും മഴ കൊള്ളാതെ നില്‍ക്കാന്‍ ഒരു ഇടവും ഇല്ല.' ഇത് ഇപ്പൊ മാറും , നീ ഇങ്ങോട്ട് വാ ' എന്നും പറഞ്ഞ് അജി ആല്ത്തറയില്‍ കയറി. ഞാന്‍ പുറകേയും.

മഴ മാറിയില്ല എന്ന് മത്രമല്ല ഒന്നുകൂടി കൊഴുക്കുകയാണ് ഉണ്ടായത്. സമയം കുറെ കടന്ന് പോയി. എനിക്ക് വീട്ടുകാരെ കുറിച്ച് വേവലാതിയായി. പാവങ്ങള്‍. എന്നേയും കാത്ത് ചോറ് ഉണ്ണാതെ കാത്തിരിക്കുന്നുണ്ടാവും. അകലെ ആയി ആകാശത്തില്‍ ഒരു മിന്നല്‍ കണ്ടു. ' ഇടി വെട്ടും എന്ന് തോന്നുന്നു ' എന്ന് ഞാന്‍ പറഞ്ഞു. ' എടാ, ഉണ്ണ്യേ ' അജി വിളിച്ചു ' ഇപ്പൊ ഒരു ഇടി പൊട്ടി നമ്മള് രണ്ടാളും ചത്തൂന്ന് വിചാരിക്ക്യാ '. ഞാന്‍ അത് മുഴുമിക്കാന്‍ സമ്മതിച്ചില്ല. എനിക്ക് എന്തെങ്കിലും
പറ്റിയാല്‍ കുടുംബം അനാഥമാവും. കുട്ടികള്‍ ഒന്നും ഒരു നിലക്ക് ആയിട്ടില്ല. ' കരി നാക്ക് കൊണ്ട് വേണ്ടാത്തതൊന്നും
പറയാതെ ' എന്ന് എന്‍റെ വിയോജിപ്പ് ഞാന്‍ പറഞ്ഞു.

നിനക്ക് അത് വെറുതെ തോന്നുകയാണെന്നും ഓരോ ജീവിക്കും ഈ ലോകത്ത് കഴിഞ്ഞുകൂടാനുള്ള വഴി ദൈവം തന്നെ
ഒരുക്കിയിട്ടുണ്ടെന്നും ഞാനാണ് എല്ലാം എന്ന തോന്നല്‍ വെറുതെയാണെന്നും കൂട്ടുകാരന്‍ പറഞ്ഞത് എനിക്ക് അംഗീകരിക്കാനായില്ല.
ഈ കാലത്തൊന്നും കനത്ത ഇടി വെട്ടില്ല എന്ന് ഞാന്‍ ആശ്വസിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ ' നിന്നെ ഞാന്‍ ചിറ്റിച്ചു അല്ലേ ' എന്ന് അജി സങ്കടത്തോടെ ചോദിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ, ഇങ്ങിനെ ഒരു യോഗം ഇന്നേ ദിവസം നമുക്ക് വെച്ചിട്ടുണ്ടാവും എന്ന് അവനോട് പറഞ്ഞു. നനഞ്ഞു കുളിച്ച എന്‍റെ താടി കൂട്ടിയടിച്ചു തുടങ്ങി. അകലെ കമ്പനിയില്‍ പത്ത് മണി അടിക്കുന്നത് കേട്ടു. മഴ തോരുന്നത് കാത്ത് നില്‍ക്കുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് മനസ്സിലായി. കൂട്ടുകാരനും അത് ബോധിച്ചതായി തോന്നി. ഞങ്ങള്‍ തറയില്‍ നിന്ന് താഴെ ഇറങ്ങി.ഞാന്‍
ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി. ലൈറ്റിന്‍റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ മുന്നില്‍ ചിതറി വീഴുന്നത് ഞാന്‍ കണ്ടു.

മുഖത്ത് ചരല്‍ വാരി വിതറുന്നത് പോലുള്ള മഴ കാഴ്ചക്ക് മങ്ങലേല്‍പ്പിച്ചു. അതൊന്നും കൂട്ടാക്കാതെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.
വീടെത്തുമ്പോള്‍ ഭാര്യയും കുട്ടികളും എന്നെ കാത്തിരിക്കുകയാണ്. വസ്ത്രം മാറി തല തുവര്‍ത്തുമ്പോഴേക്കും സുന്ദരി കുരുമുളകും
മഞ്ഞളും ചേര്‍ത്ത് പൊടിച്ചു വന്നു. അവള്‍ അത് നിറുകയില്‍ അമര്‍ത്തി തിരുമ്മി. മക്കള്‍ തവിട് കിഴി ചൂടാക്കി ശരീരം ചൂട് പിടിപ്പിച്ചു.

അപ്പോള്‍ ആല്‍ത്തറയില്‍ വെച്ച് ' ഇടി വെട്ടി മരിക്കുന്ന കാര്യം ' അജി പറഞ്ഞത് എന്‍റെ മനസ്സിലെത്തി. എനിക്ക് എങ്ങിനെ ഈ സ്നേഹം ഉപേക്ഷിച്ച് മരിച്ച് പോകാന്‍ കഴിയും എന്ന് ഞാനോര്‍ത്തു.

Saturday, August 15, 2009

ജേണല്‍ എന്‍ട്രി.

നേരം പുലരുന്നതിന്ന് മുമ്പ് തുടങ്ങുന്ന നടത്തം , തിരിച്ച് വന്നതിന്ന് ശേഷമുള്ള കുളി, ഒരു മണിക്കൂറോളം നീളുന്ന നാമ ജപം, അതിന് ശേഷമുള്ള പ്രാതല്‍ എന്നിവ കഴിഞ്ഞാല്‍ പിന്നെകുറെ നേരത്തേക്ക് വിശേഷിച്ച് യാതൊന്നും ചെയ്യാനില്ല. മക്കള്‍
രണ്ടുപേര്‍ ജോലിക്ക് പോവാന്‍ ഒരുങ്ങുന്നു. ഞാന്‍ പത്രം എടുത്ത് ഉമ്മറത്ത് ഒരു കസേലയിലിരുന്ന് വായിച്ച് തുടങ്ങിയതേ ഉള്ളു. അപ്പോള്‍ ഒരു അപരിചിതന്‍ പടി കടന്ന് വരുന്നു.

പ്രായം അറുപത്തഞ്ചിന്ന് മുകളിലാവും. മുടി കൊഴിഞ്ഞു പോയ തല. മെലിഞ്ഞ് അധികം പൊക്കമില്ലാത്ത ശരീരം. ക്ഷീണിച്ച
പ്രകൃതം. വെള്ള ഫുള്‍കൈ ഷര്‍ട്ടും, മുണ്ടും.വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന മാതിരി ഒരു പ്ലാസ്റ്റ്ക്ക് കാരി ബാഗ് മടക്കി
കയ്യില്‍ വെച്ചിട്ടുണ്ട്.

അയാള്‍ എന്തെങ്കിലും സഹായം ചോദിച്ച് വരുന്നതായിരിക്കുമെന്ന് ഞാന്‍ കരുതി. മുറ്റത്ത്എത്തും മുമ്പ് അയാള്‍ നിന്നു.'നായ
ഉണ്ടോ ' എന്ന് ചോദിക്കാനായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ അയാളുടെ ചോദ്യം ' ഇവിടെ പെണ്‍കുട്ടികള്‍ ഉണ്ടോ 'എന്നായിരുന്നു.ഇതെന്ത് കഥ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പുതുതായി ഒരുവീട്ടില്‍ കയറി ചെല്ലുമ്പോള്‍ ' നായ ഉണ്ടോ '
എന്ന് ചോദിക്കുന്നത് സ്വാഭാവികം. അതിന്ന് പകരം ' പെണ്‍കുട്ടിയുണ്ടോ ' എന്ന ചോദ്യം ആദ്യമായിട്ടാണ്' കേള്‍ക്കാന്‍
ഇടയാകുന്നത്.' ഇവിടെ ചെറിയ പെണ്‍കുട്ടികളൊ ന്നും ഇല്ല ' എന്ന്ഞാന്‍ പറഞ്ഞു.

അയാള്‍ ഉമ്മറത്തെത്തി. ' പത്തിരുപത്തി മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുണ്ടോ എന്നാണ് അറിയേണ്ടത് 'എന്ന് ഒന്നു
കൂടി തെളിച്ച് പറഞ്ഞു. എന്‍റെ മൂത്ത മകന്‍റെ ഭാര്യ ആ പ്രായ പരിധിയിലാണ്. ആ വസ്തുത ഞാന്‍ അറിയിച്ചു. ഒരു ചെറുക്കന് പറ്റിയ പെണ്‍കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയതാണെന്നും ദോഷജാതകം ഉള്ള വല്ല കുട്ടികളും പരിചയത്തിലുണ്ടോ എന്നും അയാള്‍ തിരക്കി.

മൂന്ന് കൊല്ലത്തെ തിരച്ചിലിന്ന് ശേഷമാണ് മൂത്ത മകന് ഒരു വധുവിനെ കണ്ടെത്തിയത്. ഒരു ഇടവേളക്ക് ശേഷം അടുത്ത
ആള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആ കാര്യം ഞാന്‍ അയാളോട് പറഞ്ഞു.

' ശുദ്ധ ജാതകം ചേരുമോ 'എന്ന് ആഗതതന്‍റെ ചോദ്യത്തിന്ന് .' ഉവ്വ് ' എന്ന് ഞാന്‍ മറുപടി നല്‍കി.

അയാള്‍ ഉമ്മറത്തെ തിണ്ടില്‍ ഇരുന്നു. പ്ലാസ്റ്റിക്ക് കവര്‍ തുറന്നു. അതില്‍ നിന്നും മൂന്ന് ഫോട്ടോകള്‍ എടുത്ത് നീട്ടി. ഒന്നിനൊന്ന് ഭംഗി കൂടുതല്‍ തോന്നിക്കുന്ന പെണ്‍കുട്ടികള്‍. ഞാന്‍ സുന്ദരിയെ വിളിച്ചു. ഫോട്ടോകള്‍ രണ്ടാള്‍ക്കും ബോധിച്ചു. കുട്ടികള്‍ മൂവരും വളരെ വേണ്ടപ്പെട്ടവരുടെ മക്കളാണെന്നും ജാതകം യോജിപ്പുണ്ടെങ്കില്‍ കാര്യം നടത്തി തരാമെന്നും അയാളേറ്റു.
പ്രതിഫലം എത്രയാണെന്ന് ഞാന്‍ തിരക്കി. പിന്നീട് അതൊരു തര്‍ക്കത്തിന്ന് ഇട വരുത്തരതല്ലോ.

കല്യാണം നടത്തിയാല്‍ അയ്യായിരം രൂപയും റജിസ്ട്രേഷന്ന് നാനൂറ്റി അമ്പതു രൂപയും ആണ് നിരക്ക് എന്ന് മറുപടി
കിട്ടി. അതൊട്ടും അധികമല്ല. പല ബ്യൂറോകള്‍ക്കും കുറിപ്പുകള്‍ കിട്ടാന്‍ പണം അടച്ച ഓര്‍മ്മയുണ്ട്. അങ്ങിനെ കിട്ടിയ കുറിപ്പില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടി പ്രസവിച്ച് കിടക്കുകയാണെന്ന് മറുപടി കിട്ടിയതും ഞാനോര്‍ത്തു. ഇടനിലക്കാരന്‍ ഉള്ളതിനാല്‍ അത്തരം നാണക്കേട് ഉണ്ടാവില്ലല്ലോ എന്ന ഒരു സമാധാനവും ഉണ്ട്.

ഒരു ജോത്സ്യനെ കണ്ടാലല്ലേ തീരുമാനിക്കാന്‍ പറ്റു എന്ന് ആലോചിക്കുമ്പോഴാണ് താന്‍ ജോത്സ്യനാണെന്നും പയ്യന്‍റെ ജാതക
കുറിപ്പ് കിട്ടിയാല്‍ പൊരുത്തം ഇപ്പോള്‍ തന്നെ നോക്കി തരാമെന്നും കക്ഷി പറഞ്ഞത്. ഈശ്വര കൃപ എന്ന് മനസ്സില്‍ ഓര്‍ത്തു. മകന്‍റെ ജാതക കുറിപ്പ്ഹാജരാക്കി. ലഗ്നാലും ചന്ദ്രാലും ശുക്രാലും രണ്ട്, അഞ്ച്, ഏഴ്, എട്ട്ഭാവങ്ങള്‍ അയാള്‍
പരിശോധിച്ചു.മകന്‍റെ ജാതകം മൂന്ന് പെണ്‍കുട്ടികളുടെ ജാതകങ്ങളുമായി നന്നായി ചേരുമെന്ന് വിധി കല്‍പ്പിച്ചു.

എന്താണ് അടുത്ത പരിപാടി എന്ന് ആലോചിച്ചു. അടുത്ത ഞായറാഴ്ച പോവ്വാന്‍ പറ്റുമോ എന്നായി അയാള്‍ . ' അതിലേ ആ നീല ചൂരീദാര്‍ ഇട്ട കുട്ടിയുടെ കേസ് നോക്കണ്ടാ ' അയാള്‍ പറഞ്ഞു ' അത് നിങ്ങളുടെ സ്ഥിതിക്ക് ഒട്ടും പോരാ '.അങ്ങിനെ ആരേയും ചെറുതാക്കി കാണരുതെന്നും അതും കൂടി നോക്കണമെന്നും വീട്ടുകാരി നിര്‍ബന്ധം പറഞ്ഞു. ഏതാണ് ശരിയാവുക എന്ന് പറയാനാവില്ലല്ലൊ.

ഞായറാഴ്ച കാലത്ത് ഒമ്പതര മണിക്ക്പട്ടാമ്പിയില്‍ ഗുരുവായൂര്‍ റോഡ് തിരിയുന്ന ഭാഗത്ത് അയാള്‍ നില്‍ക്കാമെന്നും, ഞങ്ങള്‍ കാര്‍ നിര്‍ത്തി അയാളെ കയറ്റിക്കൊള്ളാമെന്നും ധാരണയായി.സുന്ദരി അഞ്ഞൂറ് രൂപയുമായി എത്തി. ' എന്താ ഇത് '
അയാള്‍ ചോദിച്ചു. റജിസ്ട്രേഷന്‍ ഫീസ്സ് നല്‍കിയതാണെന്ന് പറഞ്ഞു. ' താന്‍ മുന്‍കൂറായി പണമൊന്നും വാങ്ങില്ലെന്നും പെണ്ണ് കാണല്‍ കഴിഞ്ഞ് ബോധിച്ചിട്ട് തന്നാല്‍ മതിയെന്നും പറഞ്ഞ് മൂപ്പര്‍ പണം കൈപ്പറ്റിയില്ല.

വല്ല ആവശ്യവും വന്നാല്‍ ബന്ധപ്പെടണമല്ലൊ. ഞാന്‍ അയാളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. വീട് വിറ്റ് പുതിയ വീട് ഉണ്ടാക്കുന്നതിനാല്‍ ഫോണില്ലെന്ന് മറുപടി കിട്ടി. ' മൊബൈലോ ' വീണ്ടും എന്‍റെ അന്വേഷണം . അതൊന്നും കയ്യില്‍
വെച്ചുകൊണ്ട് നടക്കാന്‍ പറ്റാത്തതിനാല്‍ വാങ്ങിയിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. പകരം തന്‍റെ മേല്‍വിലാസം കുറിച്ചെടുത്തു കൊള്ളാന്‍ പറഞ്ഞു.

ഞാന്‍ കടലാസും പേനയും എടുത്തു. ബാലകൃഷ്ണന്‍ നായര്‍ . ഞാനെഴുതി. വീട്ട് പേര് പറഞ്ഞതും എഴുതി ചേര്‍ത്തു. അയ്യപ്പന്‍ കാവിന്ന് സമീപം. ചെര്‍പ്ലശ്ശേരി പോസ്റ്റ്. പാലക്കാട് ജില്ല. ഈ ഘട്ടത്തില്‍ മകന്‍ ബിനു പുറത്തേക്ക് വന്നു. ' ഇതാരാ ' നായര്‍ ചോദിച്ചു. ഇയാള്‍ക്ക് വേണ്ടിയാണ് ആലോചന നടത്തുന്നത് എന്ന് ഞാന്‍ പറഞ്ഞു.

' ദൈവാധീനം ഉണ്ട് ' നായര്‍ ഉറക്കെ ആത്മഗതം ചെയ്തു ' എന്താ ചെയ്യാ എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു '. എനിക്ക് ഒന്നും മനസ്സിലായില്ല. മകന്ന് ജാതക പ്രകാരം ചില കുഴപ്പങ്ങളുണ്ടെന്നും ശരിയായ പരിഹാരം ചെയ്യാതിരുന്നാല്‍
വിവാഹം നടക്കില്ലെന്നും നായര്‍ വെളിപ്പെടുത്തി. മകന്‍റെ കയ്യ് നോക്കി സംഗതി ഉറപ്പ് വരുത്തി. വീടിന്‍റെ മുന്‍വശത്തുള്ള തുളസിയില്‍ നിന്നും ഒരു കതിര്‍ പൊട്ടിച്ച് വരാന്‍ മകനോട് ആവശ്യപ്പെട്ടു. അത് എണ്ണി നോക്കി. കൃത്യം ഇരുപത്തി ഒന്ന് ഇല. ' ഇരുപത്തൊന്ന് ദിവസത്തെ പൂജ വേണ്ടി വരും ' നായര്‍ പറഞ്ഞു.

നോട്ട് പുസ്തകത്തില്‍ നിന്നും കാല്‍പ്പായ കടലാസ്സ് മൂപ്പര്‍ ചോദിച്ച് വാങ്ങി, എന്തോ അതില്‍ കുത്തിക്കുറിച്ചു. ' ഒന്നിന്‍റേയും പത്തിന്‍റേയും ഇടക്ക് ഒരു സംഖ്യ പറയൂ ' മകനോട് അയാള്‍ പറഞ്ഞു. എട്ട് എന്ന് കുട്ടി മറുപടി നല്‍കി. ' ഇനി പതിനൊന്നിനും ഇരുപതിനും ഇടക്ക് ഒരു സംഖ്യ പറയൂ ' എന്നായിരുന്നു അടുത്ത ചോദ്യം. മറുപടി പത്തൊമ്പത് എന്നായിരുന്നു. നായര്‍ കടലാസ്സ് നിവര്‍ത്തി കാട്ടി. അതില്‍ ഒന്ന് മുതല്‍ ഇരുപത് വരെയുള്ള അക്കങ്ങള്‍ കുറിച്ചിരുന്നു. എട്ടും പത്തൊമ്പതും
മാത്രം അതില്‍ ഉണ്ടായിരുന്നില്ല.

മുമ്പിലിരിക്കുന്നത് ഒരു മഹാത്മാവാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. സുന്ദരി ചെന്ന് ചായ ഉണ്ടാക്കി ആതിത്ഥ്യ മര്യാദ കാട്ടി. തൃശ്ശൂരിനടുത്ത് ചേര്‍പ്പില്‍ ഒരു മനയില്‍ ഇതിന്ന് പ്രത്യേക പൂജ ചെയ്യിക്കണം എന്ന് പ്രതിവിധി പറഞ്ഞു. ചിലവ് എഴുന്നൂറ്റി എണ്‍പത് രൂപ വരുമെന്നും താന്‍ അന്ന് വൈകുന്നേരം അവിടേക്ക് പോകുന്നുണ്ടെന്നും പറഞ്ഞതോടെ പണം അദ്ദേഹത്തെ ഏല്‍പ്പിച്ചാലോ എന്ന് ആലോചിച്ചു.

എണ്ണൂറ് രൂപ ഞാന്‍ അയാളുടെ കയ്യിലേല്‍പ്പിച്ചു. ' എഴുന്നൂറ്റി എണ്‍പത് രൂപയാണ് ചിലവ് എന്ന് ഞാന്‍
പറഞ്ഞിരുന്നല്ലോ '. യാതൊരു കാരണ വശാലും അധികം ഒന്നും വാങ്ങില്ലെന്ന് അയാള്‍ക്ക് വാശി. സാരമില്ല, ബാക്കി കയ്യില്‍ വെച്ചേക്കൂ എന്ന എന്‍റെ വാക്കുകള്‍ സ്വീകരിച്ചില്ല. ഒടുവില്‍ ചില്ലറ മാറി പറഞ്ഞ തുക മാത്രം വാങ്ങി പട്ടാമ്പിയില്‍ വെച്ച് കാണാമെന്ന ഉറപ്പോടെ യാത്ര പറഞ്ഞു നായര്‍ തിരിച്ച് പോയി.

' നമുക്ക് വേറൊരു പണിക്കരെ കാണിച്ച് പൊരുത്തം ഒന്നു കൂടി നോക്കിച്ചാലെന്താ ' എന്ന ആശയം പിറ്റേന്നാണ് ഭാര്യ പറഞ്ഞത്. ഉടനെ തന്നെ ഫോണില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ നായര്‍ക്ക് കത്തെഴുതി. ഒരു വിവരവും കിട്ടാഞ്ഞതിനാല്‍
നേരിട്ട് ചെര്‍പ്ലശ്ശേരിയിലെത്തി അയാളെ കാണാമെന്ന് നിശ്ചയിച്ചു. ഞാനും മൂത്ത മകനും കൂടി അയ്യപ്പന്‍ കാവിന്നടുത്തുള്ള സകല പീടികകളിലും കയറി ഇറങ്ങി. ആ വീട്ടുപേരില്‍ ബാലകൃഷ്ണന്‍ നായര്‍ എന്ന ഒരാളെ ആര്‍ക്കും അറിയില്ല. അറ്റ കൈക്ക് പോസ്റ്റ് ഓഫീസില്‍ ചെന്ന് അന്വേഷിച്ചതോടെ പതിവ് പോലെ പറ്റിക്കപ്പെട്ടു എന്ന് ബോദ്ധ്യമായി. എന്നെ അത്ഭുതപ്പെടുത്തി ശനിയാഴ്ച സന്ധ്യക്ക് എനിക്ക് നായരുടെ ഫോണ്‍ വന്നു. ആ കുട്ടികളുടെ വിവാഹം ഉറപ്പിച്ചുവെന്നും വേറെ കുറച്ച് കുറുപ്പുകളുമായി ഇരുപത്തെട്ടാം തിയ്യതി എത്താമെന്നും , വഴിപാടിന്ന് കൊടുത്ത പണം തന്‍റെ കയ്യിലുണ്ടെന്നും അയാള്‍ പറഞ്ഞു.പിറ്റേന്ന് ഞങ്ങള്‍ ചെന്ന് മടങ്ങി പോരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വിവരം തന്നതാണത്രേ.

എനിക്ക് ഉണ്ടായ സന്തോഷത്തിന്ന് അതിരുണ്ടായിരുന്നില്ല. ഇത്ര നല്ല മാന്യനെ ഞാന്‍ വൃഥാ സംശയിച്ചല്ലോ എന്നൊരു കുറ്റബോധം എനിക്ക് തോന്നി. അതിന്ന് ശേഷം പല ഇരുപത്തെട്ടാം തിയ്യതികളും കടന്ന് പോയി. നായര്‍ വന്നില്ല എന്ന് മാത്രം.

അപ്പോഴാണ് വാഷിങ്ങ് മെഷീന്‍ പ്രവര്‍ത്തിക്കാതാവുന്നത്. ഡീലറെ വിവരം അറിയിച്ചു. ഒരു ദിവസം ടെക്നീഷ്യന്‍ ഹാജര്‍. വിദ്വാന്‍ കൈ വെച്ചതോടെ സാധനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിന്ന് കേടൊന്നും ഇല്ലല്ലോ എന്നും പറഞ്ഞ് 221.00 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കി.

അയാള്‍ പോയതോടെ സുന്ദരി എന്‍റെ അടുത്തെത്തി.' നോക്കൂ, നമ്മളുടെ ഒരു കഷ്ട കാലം. ആ നായര് എഴുന്നൂറ്റി എണ്‍പത് ഉറുപ്പിക പറ്റിച്ചു. ഇവന് ഇരുന്നൂറ്റി ഇരുപത്തൊന്ന് വേറേയും '. ആ നിമിഷം എന്‍റെ മനസ്സിലെ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥി ഉണര്‍ന്നു. 780.00+221.00 = 1001.00. നല്ല അന്തസ്സ് ഉള്ള സംഖ്യ. ഞാന്‍ ആ തുക സംഭാവനയായി കണക്കാക്കാന്‍
നിശ്ചയിച്ചു.ബാറ്റ്ലി ബോയ് എഴുതിയ അക്കൌണ്ടന്‍സിയുടെ ബാലപാഠങ്ങള്‍ അനുസ്മരിച്ച്

ഡൊണേഷന്‍ അക്കൌണ്ട് ഡെബ്റ്റര്‍ ...... 1001.00
ട്ടു ബാലകൃഷ്ണന്‍ നായര്‍ ............. 780.00
റിപ്പയര്‍ ചാര്‍ജ്ജ് ...................... 221.00

എന്നൊരു ജേണല്‍ മനസ്സില്‍ തയ്യാറാക്കി. അതോടെ ഞാന്‍ അതീവ സന്തുഷ്ടനായി, അനന്തരം എന്നാണ് ധൂമകേതുപോലെ ഒരു തട്ടിപ്പുകാരന്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചും കൊണ്ട്സെറ്റിയില്‍ ചാരി കിടന്നു.

( ' ഓര്‍മ്മതെറ്റ് പോലെ ' എന്ന നോവലിന്‍റെ 2ഉം,3ഉം അദ്ധ്യായങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. )

Monday, August 10, 2009

കല്ലു പറഞ്ഞ കാര്യം.

വളരെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍കാരെ പണിക്ക് കിട്ടിയത്. വീട്ടിലെ ചില ഭാഗങ്ങളില്‍ നിലം കേടുവന്നിരുന്നു.
അത് പുതുക്കി പണിയണം. മാര്‍ബിള്‍ ഇടാം എന്ന ആശയം മക്കളുടേതാണ്. എന്തോ ആവട്ടെ പണിക്ക് ആളെ ഏര്‍പ്പാടാക്കിന്‍ എന്ന്
അവരെ തന്നെ ഏല്‍പ്പിച്ചു.

അതിനെന്താ പ്രയാസം. നമ്മുടെ പഴയ ആള്‍ക്കാരില്ലേ, അവരെ തന്നെ വിളിച്ചാല്‍ പോരെ,എന്ന് സുന്ദരി പറഞ്ഞപ്പോഴാണ് എനിക്ക്
ആ കാര്യം ഓര്‍മ്മ വന്നത്. മുമ്പ് ഒരിക്കല്‍ ഇതേ പോലെ പണി വന്നപ്പോള്‍ ചെയ്തു തന്ന ഒരു കൂട്ടരുണ്ട്. സ്വന്തമായി ഗ്രൈന്‍റിങ്ങ് മെഷീന്‍ ഇല്ല എന്ന ഒരു കുറവേ അന്ന് അവര്‍ക്കുണ്ടായിരുന്നുള്ളു. അന്ന് പണി പുരോഗമിക്കവെ ഒരു മെഷീന്‍ വാങ്ങാനായി ശകലം പണം തന്ന് സഹായിക്കാമോ എന്ന് ഒരു അഭ്യര്‍ത്ഥന അവര്‍ നടത്തി. പണം കൂലിയില്‍ തട്ടി കിഴിക്കാം,ബാക്കി വല്ലതും ഉണ്ടെങ്കില്‍ ഇടക്ക് വന്ന്
തരാം, ഒരു കുടുംബം കര പിടിക്കുന്ന കാര്യമാണ് എന്നൊക്കെ പറയുകയും ചെയ്തു. അബദ്ധം പറ്റാന്‍ പിന്നെ ഏറെ താമസം
ഉണ്ടായില്ല. ഭാര്യയുടെ വാക്കുകള്‍ തള്ളി കളഞ്ഞ് മടി കൂടാതെ പതിനായിരം രൂപ അവര്‍ക്ക് കൊടുത്തു. പുതിയ ഗ്രൈന്‍റര്‍ കൊണ്ട് പണി ചെയ്തു. കൂലിയില്‍ തരാനുള്ളത് തട്ടി കിഴിച്ചു. പോകുമ്പോള്‍ ആ വിദ്വാന്‍ കാല്‍കള്‍ നമസ്കരിച്ചു. സാറിന്ന് എന്ത് ആവശ്യമുണ്ടെങ്കിലും ഒരു വാക്ക് ആരോടെങ്കിലും പറഞ്ഞ് അറിയിച്ചാല്‍ മതി, ഞാന്‍ ആ സെക്കന്‍റില്‍ എത്തും എന്ന് പറഞ്ഞിട്ടാണ് അയാള്‍ പോയത്.

ഞാന്‍ നേരില്‍ ചെന്ന് വിവരം അറിയിച്ചു. കക്ഷിക്ക് വലിയ സന്തോഷം.' സാറ്' ധൈര്യമായി മാര്‍ബിള്‍ വാങ്ങിച്ചൊ. പിറ്റെന്ന് ഞാനെത്തും ' എന്നും പറഞ്ഞ് വാങ്ങാനുള്ള അളവ് കണക്കാക്കി വാങ്ങിച്ചില്ലെങ്കില്‍ ഒന്നുകില്‍ അധികമാവും, അല്ലെങ്കിലോ തികയതെ വരും എന്നൊരു മുന്നറിയിപ്പും തന്നു.' നീളവും വീതിയും അളന്ന് ' വിസ്തീര്‍ണ്ണം കണക്കാക്കുന്ന രീതി പറയാന്‍
തുനിഞ്ഞപ്പോള്‍ ഞാന്‍ വിലക്കി. നാല്‍പ്പത് കൊല്ലം മുമ്പ് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ എനിക്കോ ഇയാള്‍ ക്ലാസ്സ് എടുക്കുന്നത്.

പിറ്റേന്ന് സാധനങ്ങള്‍ വാങ്ങി. വിവരം പണിക്കാരനെ അറിയിച്ചു. രണ്ട് ദിവസത്തെ തിരക്ക് ഉണ്ടെന്നും ശനിയാഴ്ച കണിശമായും
എത്തുമെന്നും കക്ഷി പറഞ്ഞു. അത് വെറും വാക്കായി. പലവട്ടം വിളിച്ചിട്ടും അയാള്‍ വന്നില്ല. അപ്പോഴാണ് രാജസ്ഥാനില്‍ നിന്നും വന്ന ഒരു 'ടീം' സ്ഥലത്ത് ഉണ്ടെന്ന് അറിഞ്ഞത്. അവരെ ചെന്ന് കണ്ടു. പിറ്റേന്ന് തലവന്‍ വീട്ടിലെത്തി. എന്തിന്ന് പറയുന്നു, അതിന്ന് അടുത്ത ദിവസം പണിക്കാരെത്തി. ആദ്യം ഞങ്ങള്‍ക്ക് പണിക്കാരെ കുറിച്ച് ഒട്ടും മതിപ്പ് തോന്നിയില്ല. ഒക്കെ പത്തിനും
പതിനാലിനും ഇടക്കുള്ള പിള്ളേര്‍. ഇവന്മാര്‍ സംഗതി കുളമാക്കുമോ ഈശ്വരാ എന്ന് തോന്നി. എന്നാല്‍ അളവെടുക്കലും മുറിക്കലും മേല്‍മട്ടം ശരിയാക്കാന്‍ ചുമരില്‍ അടയാളമിടുന്നതും കണ്ടപ്പോള്‍ ഈ പഹയര് കൊള്ളാമല്ലോ എന്ന് മാറ്റി ചിന്തിച്ചു. ഒറ്റ പ്രശ്നം മാത്രമേ ഉണ്ടായുള്ളു. പിള്ളേര്‍ക്ക് മലയാളം വശമില്ല, എനിക്ക് ഹിന്ദിയും.

ആദ്യത്തെ ദിവസം തന്നെ പിള്ളരെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. കാലത്ത് എട്ടരക്ക് എത്തും. വൈകീട്ട് എട്ടായാലും പോവില്ല. പണി നിറുത്തിക്കോളാന്‍ നിര്‍ബന്ധിച്ചാലേ പോകൂ. രണ്ട് നേരം ഓരോ ചായ മാത്രം വാങ്ങി കഴിക്കും. മറ്റെന്ത് കൊടുത്താലും വാങ്ങില്ല.
ഇതിനിടെ അത്യാവശ്യം ഞങ്ങള്‍ തമ്മില്‍ സംഭാഷണം തുടങ്ങി. സംഘത്തില്‍ ഒരുവന്‍റെ പേര് കല്ലു, മറ്റൊരാള്‍ നര്‍സി.
ശേഷിച്ചവരുടെ പേര് വായില്‍ കൊള്ളാത്ത മട്ടില്‍. മക്കള്‍ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് കേട്ട് ഇവരും എന്നെ അതുതന്നെ വിളിക്കാന്‍ തുടങ്ങി.

ഒരു ദിവസം ഞാന്‍ പത്രം വായിക്കുകയാണ്. കല്ലു അടുത്ത് വന്നു. കേരളത്തില്‍ എല്ലാവരും പത്രം വായിക്കുന്നു എന്ന് വളരെ അത്ഭുതത്തോടെ അവന്‍ പറഞ്ഞു. നാട്ടില്‍ പണ്ഡിറ്റുകള്‍ക്കേ പത്രം വായിക്കാനറിയൂ എന്നായി അവന്‍. കേരളത്തിലെ സാക്ഷരതക്ക് കിട്ടിയ സാക്ഷ്യപത്രം. അന്ന് വൈകീട്ട് അടുത്ത മാസം അവന്‍ രാജസ്ഥാനിലേക്ക് പോവുകയാണെന്ന് കല്ലു പറഞ്ഞു.'എന്താ അവിടെ വിശേഷം ' എന്ന് സുന്ദരി തിരക്കി. പെങ്ങളുടെ കല്യാണമാണെന്ന് അവന്‍ പറഞ്ഞു. അവന്‍റെ ചേച്ചിയുടെ വിവാഹമായിരിക്കുമെന്ന് ഞാന്‍ കരുതി. പെങ്ങള്‍ക്ക് എത്ര വയസ്സായി എന്ന് സുന്ദരി ചോദിച്ചതിനുള്ള മറുപടി കേട്ട് ഞാന്‍ ഞെട്ടി. അവള്‍ക്ക് എട്ട് വയസ്സ് കഴിഞ്ഞ് ഒമ്പത് തുടങ്ങി എന്ന് അവന്‍ പറഞ്ഞു.

ഇവനും കല്യാണം ഉണ്ടാവുമെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. കല്ലു അത് നിഷേധിച്ചില്ല. കല്യാണത്തിന്ന് തനിക്ക് പത്തായിരം
രൂപയും ഒരു പങ്കയും സ്ത്രീധനമായി കിട്ടുമെന്ന് അവന്‍ വലിയ സന്തോഷത്തോടെ പറഞ്ഞു.അപ്പോഴാണ് അവന്‍റെ
സമപ്രായക്കാരന്‍ വിവാഹിതനാണെന്ന വിവരം ഞങ്ങള്‍ അറിയുന്നത്.

വേറൊരു ദിവസം വീട്ടില്‍ നിന്ന് വന്ന എഴുത്തിലെ വിവരം കല്ലു പറഞ്ഞു. അവന്‍റെ ചെറിയച്ഛന്‍ ശമ്പളം കിട്ടിയ മുവ്വായിരം
രൂപയുമായി റോഡിലൂടെ പോവുമ്പോള്‍ ഒരു കള്ളന്‍ അത് തട്ടിപ്പറിച്ചു. നാട്ടുകാരുടെ സഹായത്തോടെ അവനെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പരാതിയൊക്കെ വാക്കാലായിരുന്നു.

' നീ ഇവന്‍റെ പണം എടുത്തോ ' എന്ന് പൊലീസുകാരന്‍ ചോദിച്ചു. ഉവ്വെന്ന് കള്ളന്‍ സമ്മതിച്ചു.
'എന്തിനാ എടുത്തത് ' എന്നായി അടുത്ത ചോദ്യം.
' എന്‍റെ കയ്യില്‍ പൈസ ഒന്നും ഇല്ല. ഇവനോട് ചോദിച്ചിട്ട് തന്നില്ല, അതാ എടുത്തത് ' കള്ളന്‍ മൊഴിഞ്ഞു.
' കേട്ടോടാ ' കല്ലുവിന്‍റെ ചെറിയച്ഛനോട് പൊലീസ് പറഞ്ഞു ' അവന്‍ ചോദിച്ചതും കൊടുത്താല്‍ അവന്‍ എടുക്കില്ലായിരുന്നു. നീ അത് ചെയ്തില്ല. അതാണ് അവന്‍ എടുത്തത് '
പിന്നെ കാര്യങ്ങള്‍ വളരെ എളുപ്പം നടന്നു. കള്ളനില്‍ നിന്നും പണം വാങ്ങി. ആയിരം രൂപ കല്ലുവിന്‍റെ ചെറിയച്ഛന്ന് കൊടുത്തു, ആയിരം കള്ളനും. ബാക്കി തുക പൊലീസ് എടുത്തു.
ഭാഗ്യം. ' ഇനി നീ കക്കരുത് ' എന്ന് കള്ളന്ന് ഒരു ഉപദേശം നല്‍കി. ' പണം കയ്യില്‍ വെച്ച് നടക്കരുത് ' എന്ന് കല്ലുവിന്‍റെ ചെറിയച്ഛനും.
നീതിന്യായ നിര്‍വഹണത്തിന്‍റെ ഈ രീതി എനിക്ക് വിശ്വസിക്കാനായില്ല.


( പ്രസിദ്ധീകരിച്ച് തുടങ്ങിയ ' ഓര്‍മ്മതെറ്റ് പോലെ ' എന്ന എന്‍റെ നോവലിലേക്ക് ഈ ബ്ലോഗില്‍ നിന്നും ലിങ്ക് കൊടുത്തിട്ടുണ്ട് )

Sunday, July 19, 2009

പിന്നില്‍ ഒരു കാലൊച്ച.

1988 ലാണ് സംഭവം നടന്നത്.തികച്ചും അസാധാരണമായ ഒന്ന്. ഇന്നും എനിക്ക് യുക്തിക്ക് നിരക്കുന്ന ഒരു വിശദീകരണം
ഈ സംഭവത്തെകുറിച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈകുന്നേരം ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ചായകുടി കഴിഞ്ഞ് കുറച്ച് നേരം ഇരിക്കും. ആ സമയത്താണ് മക്കളുടെ വക സ്കൂള്‍ പുരാണം അവതരിപ്പിക്കല്‍. സമയം ആറേകാല്‍
ആയാല്‍ ക്ലബ്ബിലേക്ക് ഇറങ്ങും. പിന്നെ എട്ടര മണി വരെ ചീട്ടുകളിയാണ്. മറ്റെന്ത് കാര്യം ഒഴിവാക്കിയാലും ഞങ്ങള്‍ അംഗങ്ങള്‍
ആരും കളിയോഗം ഒഴിവാക്കാറില്ല.

ജനവരി അവസാനമോ, ഫെബ്രുവരി ആദ്യമോ ആണ് ഇത് നടക്കുന്നത്. വീട്ടിലേക്കുള്ള മണ്‍പാതയുടെ ഇരുവശത്തും ഉള്ള വയലുകള്‍ എല്ലാം വിളഞ്ഞ കതിര്‍ ചൂടി നില്‍ക്കുകയാണ്. ഒന്നാന്തരം കാലാവസ്ഥ. വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ഞാന്‍
സാവധാനം നടക്കുകയാണ്. അസ്തമിക്കാന്‍ തയ്യാറെടുത്ത സൂര്യന്‍ മുഖത്താകെ ചുവപ്പ് ചായം തേച്ച് ഓവര്‍ ബ്രിഡ്ജിന്ന്
അരികിലായി യാത്രാമൊഴി ചൊല്ലി നില്‍ക്കുന്നു. ഞാന്‍ മനസ്സില്‍ അദ്ധ്യാത്മ രാമായണത്തിലെ ആദിത്യസ്തുതിയുടെ ഈരടികള്‍ മൂളിപ്പാട്ട് പോലെ ഉരുവിടുന്നുണ്ടായിരുന്നു.

പെട്ടെന്ന് പുറകില്‍ ഒരു കാലൊച്ച. ആരോ ഓടി വരുന്നത് പോലെ. കളി കഴിഞ്ഞ് വരുമ്പോള്‍ വല്ലതും വാങ്ങിയിട്ട് വരണമെന്ന്
പറയാന്‍ ചിലപ്പോള്‍ മക്കള്‍ വരാറുണ്ട്. അങ്ങിനെ ആവുമെന്ന് വിചാരിച്ച് ഞാന്‍ നിന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ പുറകില്‍
ആരുമില്ല. വെറും തോന്നലാണ് എന്ന് കരുതി ഞാന്‍ വീണ്ടും നടക്കാന്‍ തുടങ്ങിയതും കാലൊച്ച പിന്നില്‍ കേട്ട്തുടങ്ങി.
ഇതെന്ത് മറിമായമാണെന്ന് കരുതി ഞാന്‍ നിന്നു. ഇത്തവണ പരിസരം മുഴുവന്‍ ഞാന്‍ ശ്രദ്ധിച്ച് നോക്കി. അടുത്തെങ്ങും ഒരു ജീവി പോലുമില്ല. ഞാന്‍ നടന്ന് തുടങ്ങിയതോടെ കാലൊച്ച പിന്നിലുണ്ട്. എന്നെ അത്ഭുതപ്പെടുത്തി നൂറ്റമ്പത് മീറ്റര്‍ ദൂരത്തെ നടത്തം മുഴുവന്‍ പിന്നിലെ കാലൊച്ചയുടെ അകമ്പടിയോടെ ആയിരുന്നു.

റെയില്‍വെ സ്റ്റേഷനിലെ ഫുട്ടോവര്‍ ബ്രിഡ്ജില്‍ നിന്ന് ഞാന്‍ വന്ന വഴി മുഴുവന്‍ നോക്കി. വീട്ടിന്ന് മുമ്പിലെ ആലിന്‍ചുവട് മുതല്‍ സ്റ്റേഷന്‍ വരെ ഒന്നുമില്ല. രാത്രി തിരിച്ച് വരുമ്പോള്‍ ഇത് തുടര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്ന് ചിന്തിച്ച് ഞാന്‍ എന്‍റെ വഴിക്ക് പോയി. തിരിച്ച് വരുമ്പോള്‍ എന്നല്ല പിന്നീടൊരിക്കലും ഈ പ്രതിഭാസം ഉണ്ടായിട്ടില്ല.

ഈ കാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്ന് മാത്രമല്ല, ഇയാള്‍ക്ക് ശകലം ബുദ്ധിഭ്രമം ഉണ്ട് എന്ന് വിചാരിക്കുകയും
ചെയ്യും. അമ്മയെങ്ങാനും അറിഞ്ഞാല്‍ പിന്നീട് സന്ധ്യക്കുള്ള യാത്ര വിലക്കി എന്നും വന്നേക്കാം. ഇതൊക്കെ കണക്കാക്കി നടന്ന കാര്യം ഞാന്‍ മനസ്സില്‍ തന്നെ ഒതുക്കി.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞു കാണും. ഒരു ദിവസം ഓഫീസില്‍ ഞാനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ. കെ.വി. രാമചന്ദ്രനും മാത്രം. 'തന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ എന്തെങ്കിലും അസാധാരണമായ വല്ലതും ഉണ്ടോ' എന്ന് അദ്ദേഹം ചോദിച്ചു. എന്ത് കാര്യമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായില്ല. കാര്യം എന്താണെന്ന് ഞാന്‍ തിരക്കി .

ആരോടും പറയുകയൊന്നും വേണ്ടാ എന്നും പറഞ്ഞ് രാമചന്ദ്രന്‍ വസ്തുത വെളിപ്പെടുത്തി. നമ്മുടെ സ്വാമി പറഞ്ഞതാണ് എന്നും പറഞ്ഞാണ് തുടങ്ങിയത്. സ്വാമി എന്നു വിളിക്കപ്പെടുന്ന ശ്രീ. പി.എസ്. രാമചന്ദ്രന്‍ കെ.എസ്.ഇ.ബി. എഞ്ചിനീയറാണ്. വൈദ്യുതി തകരാര്‍ വന്ന ഒരു ദിവസം ലൈന്‍ ഓഫ് ചെയ്യാന്‍ ജീവനക്കാരെ കിട്ടിയില്ല. എന്‍റെ വീടിന്നടുത്തുള്ള എ.ബി. സ്വിച്ച് ഓഫാക്കാനായി സന്ധ്യ നേരത്ത് സ്വാമി വന്നു. വൈദ്യുതി വിച്ഛേദിച്ച് തിരിച്ച് വന്ന് സ്വാമി മണ്‍പാതയിലെത്തി. രണ്ട് ചുവട് നടന്നതേയുള്ളു. പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം. തിരിഞ്ഞ് നോക്കുമ്പോള്‍ ആരുമില്ല. എന്നാലോ നടക്കുമ്പോള്‍ കാലടി ശബ്ദം കേള്‍ക്കാനുമുണ്ട്. അദ്ദേഹം പരിഭ്രമിച്ചു.

അപ്പോള്‍ ഞാന്‍ നേരിട്ട അസാധാരണമായ ആ സംഭവം ആദ്യമായി രാമചന്ദ്രനോട് പറഞ്ഞു. ഇന്നും ചിലപ്പോള്‍ ആ മണ്‍പാതയിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍ ആ സംഭവം ഓര്‍മ്മയില്‍ കടന്നു വരും, പൊരുളറിയാത്ത എത്രയോ കാര്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനായി .

Saturday, July 18, 2009

നള ദമയന്തി കഥയിലെ അരയന്നം പോലെ .

'സാറിനെ കാണാന്‍ ആരോ പുറത്ത് കാത്ത് നില്‍പ്പുണ്ട്' എന്ന് ഓഫീസ് അറ്റന്‍ഡന്‍റ് കൃഷ്ണേട്ടന്‍ വന്ന് പറഞ്ഞു. നേരം പത്തേ കാല്‍ ആവുന്നതേയുള്ളു. 'ആരടപ്പാ ഈ നേരത്ത് അന്വേഷിച്ച് വരാന്‍ ' എന്നും വിചാരിച്ച് വെളിയില്‍
ചെല്ലുമ്പോഴുണ്ട് സ്റ്റെയര്‍ കേസില്‍ ചന്ദ്രന്‍ നായര്‍ നില്‍ക്കുന്നു. ഇയാള്‍ എന്തിനാണ് എന്നെ തിരക്കി എത്തിയത് എന്ന് എനിക്ക് മനസ്സിലായില്ല. എന്ത് ഏടാകൂടമാണോ ഇയാള്‍ പറയാന്‍ വന്നത്എന്ന് എനിക്ക് ആശങ്ക തോന്നി. എന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുന്ന സമയമാണ് . ക്ഷണിക്കലൊക്കെ തുടങ്ങി കഴിഞ്ഞു. അത്യാവശ്യമുള്ള ഓഫീസ് ജോലികള്‍ തീര്‍ത്ത് അടുത്ത ആഴ്ച മുതല്‍ ലീവില്‍
പ്രവേശിക്കേണ്ടതാണ്. ഈ സമയത്ത് ഇനി എന്തെങ്കിലും മാറ്റങ്ങള്‍ പറയാനായിരിക്കുമോ ചന്ദ്രന്‍ നായര്‍ വന്നത് എന്ന് ഞാന്‍ ശങ്കിച്ചു. കാരണം അദ്ദേഹമാണ് എന്‍റെ കല്യാണത്തിന്‍റെ ദല്ലാള്‍ .

'ഒമ്പതര മുതല്‍ ഞാന്‍ കാത്ത് നില്‍ക്കാന്‍ തുടങ്ങിയതാണ്' ചന്ദ്രന്‍ നായര്‍ പറഞ്ഞു 'എപ്പോഴാണ് ഇതിനകത്ത് കേറിയത്'. ഒമ്പത് മണിക്ക് ഞാന്‍ എത്തിയെന്നും ലീവ് എടുക്കുന്നതിന്ന് മുമ്പ് കുറെയേറെ ജോലികള്‍ തീര്‍ക്കാനുള്ളതിനാല്‍ നേരത്തെ വന്ന് വൈകിയേ പോവാറുള്ളു എന്നും ഞാന്‍ പറഞ്ഞു. ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് മൂപ്പര്‍ എന്നെ പുറത്തേക്ക് വിളിച്ചു. സംഗതി പന്തികേടായി എനിക്ക് തോന്നി. പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് വല്ല അസൌകര്യവും കാണുമോ എന്ന് ഞാന്‍ ശങ്കിച്ചു.

എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി മതിലും ചാരി നില്‍ക്കുന്ന ഒരു സ്ത്രീയെ അദ്ദേഹം എനിക്ക് കാണിച്ചു തന്നു. 'ഇവരുടെ കാര്യം ശരിയാക്കാനാണ് ഞാന്‍ നിന്നെ കാണാന്‍ വന്നത് ' ചന്ദ്രന്‍ നായര്‍ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ അവരെ സൂക്ഷിച്ച് നോക്കി. മുമ്പ് കണ്ട മുഖ പരിചയം പോലും തോന്നുന്നില്ല. ' എനിക്ക് ഇവരെ അറിയില്ലല്ലോ ' ഞാന്‍ പറഞ്ഞു.

'അത് എനിക്ക് അറിയില്ലേ' ചന്ദ്രന്‍ നായര്‍ പറഞ്ഞു' അവര് ഈ നാട്ടിലൊന്നും അല്ല താമസിക്കുന്നത്'. പിന്നെ ഇത് എന്ത് പുലിവാലാണ് എന്ന് ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ' നമുക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ആണ് ഇവള്‍. ഇവള്‍ക്ക് ഒരു പ്രശ്നമുണ്ട് '. തുടര്‍ന്ന് അദ്ദേഹം കാര്യം വിസ്തരിച്ചു. പെണ്‍കിടാവ് ഒരു മറുനാടന്‍ മലയാളിയാണ്. ജോലി സ്ഥലത്ത് വെച്ച് ഒരു ചെറുപ്പക്കാരനുമായി അവള്‍ പ്രേമത്തിലായി. ഇപ്പോള്‍ അയാള്‍ നാട്ടില്‍ വന്നിട്ടുണ്ട്. പയ്യന്ന് വേറെ വിവാഹാലോചനകള്‍ നടക്കുന്നതായി അറിയുന്നു . അങ്ങിനെ സംഭവിച്ചാല്‍ ഇവളുടെ സ്ഥിതിയെന്ത്. ഇത്ര ആയിട്ടും ഈ കാര്യത്തില്‍ എന്‍റെ റോള്‍ എന്തെന്ന് എനിക്ക് മനസ്സിലായില്ല.

'അതിന്ന് ഇപ്പോള്‍ ഞാനെന്താ ചെയ്യേണ്ടത്' എന്ന് ഞാന്‍ തുറന്ന് ചോദിച്ചു. ചന്ദ്രന്‍ നായര്‍ ഒന്ന് ചിരിച്ചു. ' ഏയ് , അത്ര വലിയ കാര്യം ഒന്നുമില്ല' മൂപ്പര്‍ പറഞ്ഞു' ഒന്ന് ആ പയ്യന്‍റെ വീട് വരെ ചെല്ലണം. ഇങ്ങിനെ ഒരു പെണ്‍കുട്ടി വന്ന് കാത്ത് നില്‍പ്പുണ്ട്. ഇത്രടം വരെ ഒന്ന് വരണം എന്ന് ചെറുക്കനോട് പറയണം. വേറൊന്നും വേണ്ടാ '.

എന്നാല്‍ പിന്നെ ആ സ്ത്രീക്ക് നേരിട്ട് അങ്ങോട്ട് ചെന്ന് കണ്ടാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു.'നല്ല കഥയായി ' നായര്‍ അത് പറ്റില്ല എന്ന് കൈ ആംഗ്യം കാട്ടി. ചെക്കന്‍റെ അച്ഛന്‍ വലിയ ഉദ്യോഗസ്ഥനായിരുന്ന് പെന്‍ഷനായ ആളാണ്. ചൂലിന്‍
കെട്ട് എടുത്ത് അയാള്‍ തല്ലി ഓടിക്കും. അങ്ങിനെ ആണെങ്കില്‍ നിങ്ങള്‍ക്ക് തന്നെ അവിടെ ചെന്ന് അയാളോട് പറഞ്ഞുകൂടെ എന്ന് ഞാന്‍ സംശയം ചോദിച്ചു.

അതും പറ്റില്ല , അവിടുത്തെ കാരണവര്‍ക്ക് എന്നെ നന്നായി അറിയാം. ചിലപ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് നടക്കുന്ന കാര്യം കൂടി ഇല്ലാതാവും. നീ ആവുമ്പോള്‍ കിഴവന്ന് ആളെ അറിയില്ല. ആ പയ്യനെ പുറത്തേക്ക് വിളിച്ച് സ്വകാര്യത്തില്‍ പറഞ്ഞാല്‍ മതി. അവന്‍ തീര്‍ച്ചയായും വരും. എന്തിനാണ് വേണ്ടാത്ത പണിക്ക് പുറപ്പെടുന്നത് എന്ന് ഞാന്‍ ശങ്കിച്ചു. ആ സമയത്താണ് 'സാര്‍ , പ്ലീസ് ഞാന്‍ ഒരു സഹോദരിയാണെന്ന് കരുതി ഒന്ന് ഹെല്‍പ്പ് ചെയ്യൂ ' എന്ന് സ്ത്രി കഥാപാത്രം
മൊഴിയുന്നത്. തുലഞ്ഞ് പോട്ടെ എന്ന്ശപിച്ച് ഓഫീസില്‍ കയറി പതിനഞ്ച് മിനുട്ട് നേരത്തേക്ക് പുറത്ത് പോവാന്‍ സമ്മതം ചോദിച്ച് കൃഷ്ണേട്ടന്‍റെ പക്കല്‍ നിന്നും സൈക്കിളിന്‍റെ താക്കോലും വാങ്ങി താഴെ ചെന്നു. ചന്ദ്രന്‍ നായര്‍ വഴി പറഞ്ഞ് തന്നു. ഒരു കാരണവശാലും പയ്യന്‍റെ അച്ഛന്‍ വിവരം അറിയരുത് എന്ന് എനിക്ക് താക്കീതും തന്നു.

പറഞ്ഞു തന്ന അറിവ് വെച്ച് കയറി ചെന്നത് വലിയൊരു വീട്ടിലാണ്. കൂട്ടില്‍ കിടന്ന് ഒരു ശ്വാനന്‍ പുറത്ത് വിട്ടാല്‍ എന്നെ ശരിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി കുരച്ച് ബഹളം സൃഷ്ടിച്ച് സ്വാഗതം അരുളി. കൂട്ടിന്ന് വെളിയിലുള്ള ശുനകനെ പേടിച്ചാല്‍ മതി, അകത്ത് ഉള്ളവനെ കാര്യമാക്കേണ്ടാ എന്ന തിയറിയുടെ അടിസ്ഥാനത്തില്‍ ' നീ കിടന്ന് ചിലക്കാതെ അടങ്ങി കിടക്കെടാ സാരമേയ സൂനൂ ' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ സധൈര്യം മുന്നോട്ട് നടന്നു. എന്‍റെ കണക്ക് കൂട്ടലുകളാകെ തെറ്റിച്ച് ഉമ്മറത്ത് സ്റ്റെപ്പിന്ന് ഇരു വശത്തുമായി കാരണവരും പുത്രനും ഇരിക്കുന്നു.

എങ്ങിനെ ഈ കാര്യം അവതരിപ്പിക്കും എന്ന് ഞാന്‍ ശങ്കിച്ച് നില്‍ക്കുമ്പോള്‍ 'ആരാ, എന്താ വേണ്ടത്'
എന്ന് കാരണവര്‍ ചോദിച്ചു. 'എനിക്ക് ഇദ്ദേഹത്തോട് ഒരു കാര്യം പറയാനുണ്ട്' മകനെ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു. ' എന്താണെങ്കിലും പറഞ്ഞോളൂ, ഞാന്‍ അന്യനൊന്നുമല്ല ' എന്നായി കാരണവര്‍. വിഷയം എപ്പോഴായാലും ഇയാള്‍ അറിയേണ്ടതാണ്. നേരത്തെ ആയാല്‍ അത്രയും നന്ന് എന്ന് തീരുമാനമെടുത്ത്' ഇങ്ങേരുടെ കാമുകിയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ ഇലക്ട്രിസിറ്റി ഓഫീസിന്ന് മുമ്പില്‍ നില്‍ക്കുന്നുണ്ട്. ഇയാളോട് എന്തോ അത്യാവശ്യം പറയാനുണ്ടത്രേ. ഒന്ന് അവിടം വരെ ഇയാളോട് വരാന്‍ പറയാന്‍ എന്നെ പറഞ്ഞു വിട്ടതാണ് ' എന്ന് ഒറ്റ ശ്വാസത്തില്‍ ഞാന്‍ വെച്ച് കാച്ചി.

രണ്ടുപേരും മുഖത്തോട് മുഖം നോക്കി. 'നിങ്ങളാരാ' എന്ന് പിതാവ് എന്നോട് ചോദിച്ചു. ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനാണെന്നും , ഒരു സഹായം അഭ്യര്‍ത്ഥിച്ചത് കാരണം വന്നതാണെന്നും ഞാന്‍ വിശദീകരിച്ചു. ' ശരി, നിങ്ങള്‍ പൊയ്ക്കോളു,വേണ്ടത് ചെയ്യാം ' എന്ന് പറഞ്ഞ് അവര്‍ എന്നെ തിരിച്ചയച്ചു. ഓഫീസിന്ന് മുന്നില്‍ എന്നേയും കാത്ത് നിന്ന ചന്ദ്രന്‍ നായരോട് വിവരം പറഞ്ഞ് ഞാന്‍ ജോലിക്ക് കയറി.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. ചന്ദ്രന്‍ നായര്‍ ഞാനിരിക്കുന്ന ഇടം തപ്പി പിടിച്ച് അരികിലെത്തി.
'ആ വിദ്വാന്‍ ഇനിയും എത്തിയില്ലല്ലോ' എന്ന് എന്നോട് ഒരു പരിഭവം. വരുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാനും.' ഒരു ഉപകാരം കൂടി താന്‍ ചെയ്യണം , അയാള്‍ വരുമോ ഇല്ലയോ എന്ന് രണ്ടിലൊന്ന് പറയാന്‍ പറഞ്ഞിട്ട് വിവരം അറിഞ്ഞ് വരണം 'കക്ഷി പറഞ്ഞു . എനിക്ക് പറ്റില്ല എന്ന് ഞാന്‍ പലവുരു പറഞ്ഞ് നോക്കി.മുഖം മുറിഞ്ഞ് കാര്യം പറയാനുള്ള കഴിവുകേട് വീണ്ടും എന്നെ തോല്‍പ്പിച്ചു. കൃഷ്ണേട്ടന്‍റെ കയ്യില്‍ നിന്നും സൈക്കിളിന്‍റെ ചാവി വാങ്ങി ഞാന്‍ രണ്ടാമങ്കത്തിന്ന് പുറപ്പെട്ടു.

ഇത്തവണ ചെന്നപ്പോള്‍ കണ്ട ഏക മാറ്റം പിതാവും പുത്രനും ഇരിപ്പിടങ്ങള്‍ മാറി എന്നത് മാത്രമാണ്. 'ങും, എന്താ' എന്ന് തെല്ലൊരു നീരസം കലര്‍ന്ന ശബ്ദത്തില്‍ കാരണവര്‍ ചോദിച്ചു. ' അവര് ഇപ്പോഴും കാത്ത് നില്‍പ്പുണ്ട്. എന്താണ്' അവരോട് പറയേണ്ടത് ' എന്ന് ഞാന്‍ പറഞ്ഞൊപ്പിച്ചു.

'ഹേയ്, മിസ്റ്റര്‍ , നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ ഇങ്ങിനെ ദൂതും കൊണ്ട് നടക്കാന്‍' കിഴവന്‍ അലറി. ' പ്രേമിക്കുന്നതിന്ന് മുമ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മകന്‍ പഠിക്കാത്തതിന്‍റെ കുഴപ്പമാണ് ഇതൊക്കെ ' എന്നും പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു. എനിക്ക് വന്ന ദേഷ്യത്തിന്ന് അതിരില്ല. ഒരു ആവശ്യവും ഇല്ലാതെയാണ് അന്യന്‍റെ വായിലെ വര്‍ത്തമാനമെല്ലാം എനിക്ക് കേള്‍ക്കേണ്ടി വന്നത്. ചന്ദ്രന്‍ നായരാണ് ഇതിനെല്ലാം കാരണക്കാരന്‍. കിട്ടിയത് പലിശ ചേര്‍ത്ത് ഞാന്‍ അയാള്‍ക്ക് കൊടുക്കുന്നുണ്ട്.

ഇലക്ട്രിസിറ്റി ഓഫീസിന്‍റെ മതിലും ചാരി കഥാനായിക നില്‍പ്പുണ്ട്. ചന്ദ്രന്‍ നായരെ അവിടെയൊന്നും കാണാനില്ല. അയാളോട് തോന്നിയ ദേഷ്യം മുഴുവന്‍ അവളോടായി. 'എന്തായി' അവര്‍ ചോദിച്ചു. 'ഇവിടെ തന്നെ നിന്നോളൂ' ഞാന്‍ പറഞ്ഞു
' അവര് താലിയും മാലയും വാങ്ങാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ എത്തും കെട്ടും കഴിഞ്ഞ് സദ്യയും ഉണ്ട് നേരെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാം '.

സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ച് ഞാന്‍ മുകളിലേക്ക് കയറി പൊയി. യാത്ര പറയാന്‍ പോലും അന്ന് എന്‍റെ അടുത്ത്ചന്ദ്രന്‍ നായര്‍ വന്നില്ല.