ഈശ്വരാനുഗ്രഹത്താല്‍ നന്നെ ചെറുപ്പത്തില്‍ തന്നെ ചീട്ടുകളി എന്ന വിദ്യ അഭ്യസിക്കുവാന്‍ എനിക്ക് കഴിഞ്ഞു. മനസ്സറിഞ്ഞ് എന്നെ അതിന്ന് സഹായിക്കുകയും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്തവരെ സ്മരിച്ചില്ലെങ്കില്‍ ഗുരുത്വക്കേട് ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍, ആചാര്യ സ്മരണയായി,പറളി ഹൈസ്കൂളിലെ സഹപാഠികളായ ചീട്ടുകളി ആശാന്മാരുടെ പാദങ്ങളില്‍ ഭക്ത്യാദരപുരസരം ഞാന്‍ ഈ മാഹാത്മ്യം കാഴ്ചവെക്കുകയും അവരെ പ്രണമിക്കുകയും ചെയ്യുന്നു.
ഹൈസ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയതേയുള്ളു. കാല് കൊല്ല പരീക്ഷ കഴിഞ്ഞ്, ഉത്തര കടലാസുകള്‍ മാര്‍ക്കിട്ട ശേഷം വിതരണം ചെയ്തു കഴിഞ്ഞ സമയം. സാമാന്യം ഭേദപ്പെട്ട മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍ . അന്ന് ഉച്ച ഊണു കഴിഞ്ഞ നേരത്ത് പുറകിലെ ബെഞ്ചില്‍ ഇരിക്കുന്ന ചേട്ടന്മാര് , നാളെ മുതല്‍ നീ ഞങ്ങളൂടെ കൂടെ ഇരുന്നാല്‍ മതി എന്ന് നിര്‍ദ്ദേശം നല്‍കുകയും , ഉള്ളില്‍ അവരെ കുറിച്ച് ഭയം ആയിരുന്നതിനാല്‍ എതിരൊന്നും പറയാതെ അനുസരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു . ചേട്ടന്മാര്ക്ക് കണക്കില്‍ വട്ട പൂജ്യമാണെന്നും , ക്ലാസ്സില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം അറിയാവുന്ന ഒരാള്‍ കൂട്ടത്തിലുണ്ടെങ്കില്‍ അതൊരു ഗുണമായിരിക്കുമെന്ന് കണ്ടിട്ടാണ് അവര്‍ എന്നെ പുറകിലോട്ട് വലിച്ചത് എന്നും , പുതിയ താവളത്തില്‍ എത്തിയപ്പോഴാണ്, ഞാന്‍ അറിഞ്ഞത്. കണക്കില്‍ മാത്രമല്ല ഏതാണ്ട് എല്ലാ വിഷയത്തിലും ചേട്ടന്മാര്ക്ക് കിട്ടിയത് വളരെ മോശം മാര്‍ക്ക്. എന്നാലെന്താ , കായിക മത്സരങ്ങളിലും കളികളിലും അവരൊക്കെ കേമന്മാരും , സ്കൂളിന്റെ അഭിമാന ഭാജനങ്ങളുമായിരുന്നു.
പുതിയ ഇരിപ്പിടത്തിലേക്ക് മാറുന്ന സമയത്ത് ചേട്ടന്മാര് ഞാനുമായി ഒരു കരാര്‍ പറഞ്ഞ് ഉറപ്പിച്ചു. അതനുസരിച്ച് ചേട്ടന്മാരോട് അദ്ധ്യാപകര്‍ എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ മറുപടി പറഞ്ഞു കൊടുത്ത് സഹായിക്കുക, ഹോം വര്‍ക്ക് ചെയ്തു വന്നത് പകര്‍ത്താന്‍ കാണിച്ചു കൊടുക്കുക എന്നിവ ഞാന്‍ ചെയ്യണം. പകരം സ്കൂളില്‍ ബജ്ജിയും ബോണ്ടയും വടയും വില്‍ക്കുന്ന സ്വാമിയുടെ കയ്യില്‍ നിന്നും ഇടക്ക്അവര് അതൊക്കെ വാങ്ങി തരും. ചട്ടിണിയുടേയും സാമ്പാറിന്റേയും അകമ്പടിയോടെ ബോണ്ടാ , വാഴക്ക ബജ്ജി, ഉഴുന്നു വട എന്നിവ കഴിക്കാനുള്ള എന്റെ താല്‍പ്പര്യം അന്നത്തെ പലഹാരങ്ങളുടെ സ്വാദ് ഇന്നും മനസ്സില്‍ ഉള്ളതു കൊണ്ടാവാം. അതിനും പുറമെ എന്നെ ദ്രോഹിക്കുന്ന പിള്ളരെ അവര്‍ കൈകാര്യം ചെയ്തു കൊള്ളും. സത്യത്തില്‍ ഈ ഉടമ്പടിയില്‍ ഏറെ സന്തോഷിച്ചത് ഞാനായിരുന്നു.
പുതിയ ഇടത്തില്‍ ഞാന്‍ ചേക്കേറിയതിന്റെ അടുത്ത ദിവസം. സംസ്കൃതം ക്ലാസ്സ്. മാഷ് രാമ ശബ്ദം പഠിപ്പിക്കുന്നു. ഞാന്‍ നോക്കുമ്പോള്‍ ചെട്ടന്മാര് ഡെസ്കിന്നടിയില് വെച്ച് പുള്ളിയുള്ള കടലാസ്സ് പങ്കിട്ട് എന്തോ കളിക്കുന്നു. എനിക്ക് അത് എന്താണെന്ന് മനസ്സിലായില്ല. ക്ലാസ്സ് കഴിഞ്ഞപ്പോള്‍ എന്താണ് ആ സംഗതി എന്ന് ഞാന്‍ തിരക്കി. ചീട്ടുകളിയാണ് അതെന്നും, നിന്നെ അത്പഠിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. അന്നു തന്നെ ക്ലാവര്‍, ഡൈമന്, ആഡ്യന്‍, സ്പേഡ് എന്നീ പുള്ളികള്‍ പറഞ്ഞു തരികയും , ഇംഗ്ലീഷ് കോമ്പോസിഷന്‍ പുസ്തകത്തിന്ന് പുറകില്‍ ആ പുള്ളികളുടെ ചിത്രം വരച്ച് പേരെഴുതി തന്ന്, പിറ്റേ ദിവസത്തെക്ക് അതൊക്കെ പഠിച്ചിട്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ അവര്‍ കരുതിയതിനേക്കാള്‍ കളിയില്‍ മിടുക്കനായി മാറി. അല്‍പ്പ ദിവസത്തിനകം ഞാന്‍ ഗുലാന് പെരിശ് കളിക്കുന്നതില്‍ കേമനാവുകയും " ഈ പഹയന് നമ്മളേക്കാള്‍ ഒന്നാന്തരമായി കളിക്കുന്നുണ്ട് ' എന്ന് ചേട്ടന്മാരുടെ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ക്ലാസ്സ് ടീച്ചര്‍ ഇടപെട്ട് എന്നെ മുന്‍ ബെഞ്ചിലേക്ക് ഒരു ദിവസം മാറ്റി ഇരുത്തിയതോടെ ചീട്ടുകളി മാത്രമല്ല മറ്റു പല വിഷയങ്ങളിലും വിജ്നാനം നേടാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു.
1966-67 കാലഘട്ടത്തിലാണ് പിന്നീട് ചീട്ട് കൈ കൊണ്ട് തൊടുന്നത്. വല്ലപ്പോഴും ഏതാനും ദിവസം മുടക്കം സംഭവിച്ചതൊഴിച്ചാല്‍ 2006 വരെ ചീട്ടു കളി നിര്‍ബാധം തുടര്‍ന്നു പോന്നു. തുടക്കത്തില്‍ ശരാശരി ദിവസേന നാലു മണിക്കൂറോളം കളിക്കുമായിരുന്നു. പ്രാരബ്ധം കൂടിയതോടെ സമയ ദൈര്‍ഘ്യം കുറഞ്ഞു വന്നു. ഒടുവില്‍ ഒരു മണിക്കൂറായി ചുരുങ്ങി. ചെറുതായിട്ടൊന്ന് കണക്കു കൂട്ടിയാല്‍ ചീട്ടു കളിക്കായി ചിലവഴിച്ച സമയം അമ്പരപ്പിക്കുന്നതാണ്. ദിവസേന 2 മണിക്കൂര്‍ എന്ന ശരാശരി എടുത്താല്‍ 12 ദിവസം കൊണ്ട് 24 മണിക്കൂര്‍ അഥവ ഒരു ദിവസം. ഈ രീതിയില്‍ ഒരു കൊല്ലത്തില്‍ ചീട്ടുകളിക്കായി ചിലവഴിച്ച സമയം ചേര്ത്തിവെച്ചാല് ഒരു മാസം. 40 കൊല്ലത്തേക്ക് 40 മാസം അഥവ 3 കൊല്ലം 4 മാസം. അതായത് ജീവിതകാലത്ത് 3-3 1/2 കൊല്ലം ഭംഗിയായി ചീട്ടു കളിച്ചു കളഞ്ഞു. അയ്യോ, കളഞ്ഞു എന്നു പറഞ്ഞാല്‍ മഹാപാപം ആവും. ചീട്ടു കളിച്ച് ആനന്ദിച്ചു എന്ന് തിരുത്തി പറയാം .
ആദ്യകാല കളിയോഗ സഖാക്കള്‍ പലരും ഇന്നില്ല. കാലം അതിന്റെ തിരശീല കൊണ്ട് അവരെയൊക്കെ എന്നെന്നേക്കുമായി മറച്ചു കളഞ്ഞു. എങ്കിലും മണ്മറഞ്ഞു പോയ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ നിന്നും ഒഴിഞ്ഞുപോകുമെന്ന് തോന്നുന്നില്ല. ഈ മാഹാത്മ്യത്തിലെ വിവിധ ഘട്ടങ്ങളില്‍ അവര്‍ കടന്നു വരികയും താന്താങ്ങളുടെ സത്വം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ശകലം ധനം ലഭിക്കാന്‍ സാദ്ധ്യതയുള്ളതാണ് ഈ വിനോദമെന്ന് ആകസ്മികമായിട്ടാണ് എനിക്ക് മനസ്സിലാവുന്നത്. ഒരു ഒഴിവു ദിവസം. എന്തോ ആവശ്യത്തിന്നായി ഓഫീസില്‍ ചെന്നതാണ്. ഞാന്‍ നോക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ഇരുന്ന് ചീട്ടു കളിക്കുന്നു. അഞ്ചു പേരുണ്ട്. ചീട്ടുകളിയിലെ ഏറ്റവും താഴേ പടിയിലുള്ള 28 കളിയാണ്. ജയിച്ച കളിക്കാരന്ന് മറ്റുള്ളവര്‍ 25 പൈസ വീതം നല്കുന്നു. തോറ്റാല്‍ തിരിച്ച് മറ്റെല്ലാവര്‍ക്കും തോറ്റ കളിക്കാരന് കൊടുക്കണം. കുറച്ചു നേരം ഞാന്‍ കളി നോക്കി നിന്നു. കളിക്കിടയില്‍ " തനിക്ക് ഇത് അറിയാമോ' എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ വാരിയര്‍ സാര്‍ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. " ആ പരമസാധുവിന്ന് ഇതൊന്നും അറിയില്ല' എന്ന് ഓവര്‍സിയര്‍ രാമേട്ടന് പറഞ്ഞെങ്കിലും വാരിയര്‍ സാര്‍ വിടുന്നില്ല. ഒടുവില്‍ അറിയാമെന്ന സത്യം പുറത്തായി. പിന്നീട് പല ദിവസങ്ങളിലും വൈകുന്നേരം കുറച്ചു നേരം കളിക്കാന്‍ കൂടും.
കളിക്കാരായി വാരിയര്‍ സാര്‍, രാമേട്ടന്, പ്യൂണ്‍ നാരായണന്, തൊട്ടടുത്ത കടയിലെ ടൈലര്‍ രാമന്‍കുട്ടി നായര്‍ പിന്നെ ഞാനും. ഇതില്‍ വാരിയര്‍ സാറും, രാമന്‍കുട്ടി നായരും ഇന്നില്ല. നാരായണനെ കുറിച്ച് യാതൊരു വിവരവും ഇല്ല. ഏതാണ്ട് ഇരുപത്തഞ്ചു കൊല്ലം മുമ്പ് കണ്ടതാണ്. അന്നേ നാരായണന്ന് വയസ്സായി കഴിഞ്ഞിരുന്നു. രാമേട്ടനെ ഇടക്ക് ഒക്കെ കാണാറുണ്ട്.
മിക്ക കളിയിലും ഞാന്‍ ജയിക്കും. വാരിയര്‍ സാറിന്ന് തോറ്റാല്‍ വാശി കയറും. പിന്നെ ഉള്ളതും ഇല്ലാത്തതും ഒക്കെ കേറി കളിച്ച് തോല്‍ക്കും. തോറ്റാല്‍ പഴി മുഴുവന്‍ നാരായണനാണ്'. പാവത്തിന്ന് ശകലം കേള്‍വി കുറവുണ്ട്. അതിനാല്‍ പുള്ളിയെ വിളിക്കുന്ന തെറിയൊന്നും കേള്‍ക്കാതെ കഴിയും. " ഉണ്ണി വിളിച്ചല് തെറ്റി കളിച്ച് അയാളെ ജയിപ്പിക്കും, ഞങ്ങളാരെങ്കിലും വിളിച്ചാല്‍ സൂക്ഷ്മം വേണ്ട കാര്‍ഡ് ഇറക്കി ഞങ്ങളെ തോല്‍പ്പിക്കും, ഇതെന്താ, ഉണ്ണി നിങ്ങള്‍ക്ക് മസാല ദോശയും ചായയും വാങ്ങി തരാറൂണ്ടോ' എന്ന് വാരിയര്‍ സാര്‍ ചോദിക്കും. അപ്പോള്‍ പാവം നിഷ്കളങ്കമായി ചിരിച്ച് " ഞാനെന്താ ചെയ്യാ, കയ്യ് വരുണില്ല' എന്ന് പറയും. "കയ്യ് വരുന്നില്ലെങ്കില്‍ താന്‍ പോയി കൊട്ടം ചുക്കാദി കുഴമ്പ് പുരട്ടി വന്ന് കളിക്ക്' എന്ന് വാരിയര്‍ സാറും പറയും. വല്ലാതെ കലി മുത്തു വരുമ്പോള്‍ വാരിയര്‍ സാര്‍ നാരായണനെ ആംഗ്യഭാഷയില്‍ തെറി കാണിക്കും. അപ്പോഴും കക്ഷിയുടെ മുഖത്ത് നിഷ്കളങ്കമായ ചിരി തന്നെയായിരിക്കും.
ഇത്രയും നിഷ്കളങ്കത പിന്നെ ഞാന്‍ കണ്ടിട്ടുള്ളത് മണിയേട്ടനിലാണ്. പത്തൊമ്പത് വയസ്സ് തികയുമ്പോഴേക്കും എന്റെ പഠനം പൂര്‍ത്തിയായി. അപ്പോള്‍ മുതല്‍ ഞാന്‍ ക്ലബ്ബില്‍ കളിക്കാന്‍ പോയി തുടങ്ങി. അദ്ധ്യാപകനായിരുന്ന മണിയേട്ടന് അതിന്നും എത്രയോ മുമ്പ്പെന്ഷന് പറ്റി പിരിഞ്ഞ് ഇരിപ്പായിരുന്നു. മൂപ്പരുടെ ഏറ്റവും വലിയ ഗുണം ചെറിയ കുട്ടികളോടും മുതിര്‍ന്നവരോടും ഒരേ രീതിയില്‍ പെരുമാറിയിരുന്നു എന്നതാണ്. വാസ്തവത്തില്‍ ഞങ്ങള്‍ എല്ലാവര്ക്കും അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹവും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല .
ചീട്ടു കളി ക്ലബ്ബ് പ്രവര്ത്തിച്ചീരുന്നത് വാടക കെട്ടിടങ്ങളിലായിരുന്നു. കുറച്ചു കാലം ഒരിടത്ത് കൂടും. ഒഴിയാന്‍ പറഞ്ഞാല്‍ വേറൊരു കെട്ടിടം തപ്പി പിടിക്കും. അങ്ങിനെ സ്ഥലം കിട്ടാതെ ഒരു പ്രാവശ്യം വിഷമിച്ചിരിക്കുമ്പോഴാണ്, വെല്‍ഫയര്‍ അസ്സോസിയേഷന് വക കെട്ടിടത്തില്‍ ഒരു മുറി വാടക കൂടാതെ തരാമെന്ന് അസ്സോസിയേഷന് പ്രസിഡന്റ് കൂടിയായ കുട്ടിമാമ പറയുന്നത്. അങ്ങിനെ ഞങ്ങള്‍ നല്ല ദിവസം നോക്കി സസന്തോഷം അവിടേക്ക് ചേക്കേറി.
ആ കെട്ടിടത്തിന്ന് രണ്ട് മുറികളാണ്. ഒന്നില്‍ റിക്രിയേഷന്‍ ക്ലബ്ബ്, തൊട്ടടുത്ത മുറിയില്‍ ഗോവിന്ദന് മാസ്റ്ററുടെ ട്യൂട്ടോറിയല്‍. ക്ലബ്ബിലെ മിക്ക അംഗങ്ങളും ജോലിക്കാരായതിനാല്‍ പകല്‍ കളിക്കാനെത്തില്ല. എന്നാല്‍ പ്രത്യേകിച്ച് പണിയില്ലാത്ത ചിലര്‍ പകലും ക്ലബ്ബില്‍ ഒത്തു കൂടിയിരുന്നതായി പിന്നീട് അറിഞ്ഞു. വാടക കൊടുക്കാതെ വെറും ഔദാര്യത്തില്‍ കിട്ടിയ സ്ഥലമാണ് എന്നോ, തൊട്ടടുത്ത മുറിയില്‍ ക്ലാസ്സ് നടക്കുന്നുണ്ട് എന്നോ പലരും ഓര്‍ക്കാറേയില്ല. രണ്ടു മുറിയുടേയും ഇടക്കുള്ള ചുമരില്‍ ഒരു കല്ല് നീക്കിയ ദ്വാരമുണ്ട്. അതിലൂടെ ജോക്കര്‍ എടുത്തു കാട്ടി പെണ്‍കുട്ടികളെ ചിരിപ്പിക്കുന്ന വിരുതന്മാര് ക്ലബ്ബിലുണ്ടായിരുന്നു. ഇതിനാല്‍ മാഷും ക്ലബ്ബിലെ അംഗങ്ങളും നല്ല സ്വരചേര്‍ച്ചയിലായിരുന്നില്ല.
ഒരു ദിവസം ഓഫീസില്‍ നിന്നും ഞാന്‍ ഉച്ചക്ക് വീട്ടിലേക്ക് ഉണ്ണാന്‍ വന്നതാണ്. കുട്ടിമാമ ഊണു കഴിഞ്ഞ് ഇരിക്കുന്നു. എന്നെ കണ്ടതും "ഇന്നെന്താ ക്ലബ്ബില്‍ തമ്മില്‍ തല്ല് ഉണ്ടായത്' എന്ന് ചോദിച്ചു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. തിരിച്ചു പോകുമ്പോള്‍ വഴിക്കു കണ്ട ക്ലബ്ബിലെ ഒരു കളിക്കാരനോട് വിവരം തിരക്കി. അയാള്‍ അന്ന് പകല്‍ കളിക്കാന്‍ ചെന്നിരുന്നു. വിവരം അയാള്‍ പറഞ്ഞതും ഉറക്കെ ചിരിക്കാനാണ് എനിക്ക് തോന്നിയത്.
അന്ന്, പകലത്തെ കളിയില്‍ രാമകൃഷ്ണന്, ചന്ദ്രന് പിന്നെ മണിയേട്ടനും കൂടി ഒരു സെറ്റ്. ഇവരാരും കളിയില്‍ ഞങ്ങള്‍ പ്രഗത്ഭന്മാരുടെ നിലവാരത്തിന്ന് ഏഴ് അയലത്ത് ഒന്നും എത്താറായിട്ടില്ല. 56 വിളിച്ച് സപ്പോര്‍ട്ട് ചെയ്യുന്ന കളി ആയിരുന്നു കളിച്ചത്. എതിരാളികള്‍ ജയിച്ചു നില്ക്കുന്ന സമയം. മണിയേട്ടന്റെ ഇറക്കമാണ്. ഒന്നാന്തരം കയ്യ്. ആഡ്യന്‍ ജാക്കി, രണ്ട് ഒമ്പത്, രണ്ട് ആസ്സ്, പിന്നെ ഒരു ഒറ്റ ജാക്കിയും. പുള്ളി കയ്യ് കൃത്യമായി വിളിച്ചെങ്കിലും അതിന്ന് സപ്പോര്‍ട്ട് ചെയ്യാനായി ആരും ഉണ്ടായിരുന്നില്ല .ഒടുക്കം മണിയേട്ടന് നിരാശനായി 40 വിളിച്ച് ക്ലോസ് ചെയ്തിട്ട് ആഡ്യന്‍ ജാക്കി ഇറക്കിയതും ചന്ദ്രന് പുഷ്പം പോലെ ആഡ്യന്റെ മറ്റേ ജാക്കി ഇട്ടു കൊടുത്തു.
പിന്നെ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത രംഗമാണ് ക്ലബ്ബില്‍ അരങ്ങേറിയത്. മണിയേട്ടന് ചീട്ട് വലിച്ചെറിഞ്ഞു. എഴുന്നേറ്റ് നിന്ന് " മഹാപാപി, മഹാപാപി ' എന്ന് ഉറക്കെ നിലവിളിച്ച് സ്വന്തം നെഞ്ഞത്ത് രണ്ടടി. "ഒന്ന് വിളിച്ചാല്‍ ഞാന്‍ അമ്പത്താറ് വിളിക്കില്ലേ' എന്ന് പറയുമ്പോഴേക്കും, ബഹളം കേട്ട് ക്ലാസ്സ് നിറുത്തി ഗോവിന്ദന് മാസ്റ്റര്‍ " എന്താ ഇവിടെ ഒരു ലഹള ' എന്ന് ചോദിച്ച് കടന്നു വന്നു. " മാഷേ, നിങ്ങള്‍ തന്നെ പറയിന്‍ , എന്റെ കയ്യില്‍ ജാക്കി, രണ്ട് ഒമ്പത്, രണ്ട് ആസ്സ് ഒക്കെ ചീട്ട്. പോരാത്തതിന്ന് ഒരു മറു ജാക്കിയും. ഞാന്‍ അത് വിളിച്ചപ്പോള്‍ കയ്യില്‍ ഒറ്റ ജാക്കിയും വെച്ച് മിണ്ടാതെ ഇരുന്നു ഈ മരമണ്ടന്‍ , ഒന്നു വിളിച്ചാല്‍ ഞാന്‍ 56 വിളിക്കില്ലേ ' എന്ന് തീര്‍ത്തും നിഷ്കളങ്കമായി മണിയേട്ടന് മറുപടി നല്കി. ഗോവിന്ദന് മാഷക്ക് അത് കേട്ടപ്പോള്‍ തോന്നിയ ദേഷ്യത്തിന്ന് അതിരുണ്ടായിരുന്നില്ല . മൂപ്പര് ക്ലാസ്സ് നിറുത്തി. നേരെ കുട്ടിമാമയെ ചെന്നു കണ്ട്, ക്ലബ്ബില്‍ ലഹള ഉണ്ടാക്കുന്നത് കാരണം പഠിപ്പിക്കാന്‍ പറ്റുന്നില്ല എന്ന് പരാതി നല്കി.
സാധാരണ വൈകുന്നേരം കുട്ടിമാമ വീട്ടില്‍ ഉണ്ടാവാറില്ല. രാഷ്ട്രീയ പ്രവര്‍ത്തനം, യൂണിയന് കാര്യങ്ങള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവയൊക്കെ കഴിഞ്ഞ് രാത്രിയാവും എത്തുമ്പോള്‍. അന്ന് ഞാന്‍ ജോലി കഴിഞ്ഞ് എത്തുമ്പോള്‍ കുട്ടിമാമ വീട്ടിലുണ്ട്. ഉച്ചക്ക് അറിഞ്ഞ വിശേഷങ്ങള്‍ പറഞ്ഞിട്ട്, ക്ലബ്ബില്‍ ലഹളയൊന്നും ഉണ്ടായില്ല എന്ന് ഞാന്‍ പറഞ്ഞൊപ്പിച്ചു. ഏതായാലും ചായകുടി കഴിഞ്ഞപ്പോള്‍ എന്നേയും വിളിച്ച് കുട്ടിമാമ വീടിന്റെ പടിക്കല്‍ ചെന്ന് നില്‍പ്പായി. സ്വല്പ്പ സമയം കഴിഞ്ഞതും മണിയേട്ടന് കുന്ന് ഇറങ്ങി നടന്നു വരുന്നു. ഞങ്ങളെ കണ്ടതും അദ്ദേഹം ചിരിച്ചുകൊണ്ട് അടുത്ത് വന്നു. നാട്ടു വര്‍ത്തമാനം പറഞ്ഞു കഴിഞ്ഞപ്പോള്‍ "ഇന്ന് ക്ലബ്ബില്‍ വല്ല തമ്മില്‍ തല്ല് നടന്നോ 'എന്ന് കുട്ടിമാമ തിരക്കി." അപ്പോള്‍ ഉണ്ണി കാര്യം അറിഞ്ഞു അല്ലേ' എന്നും പറഞ്ഞ് കക്ഷി നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ വിവരിച്ചു. അവസാനം " ഇമ്മാതിരി കളിച്ചാല്‍ ദേഷ്യം വരാതിരിക്കുമോ, പോയിട്ട്ഞാന് അവനെ നാലെണ്ണം കൂടി പറയുന്നുണ്ട് 'എന്നും പറഞ്ഞ് മൂപ്പര് ഉപസംഹരിച്ചു .
മണിയേട്ടന്റെ കൂടെ പോവാന്‍ എനിക്ക് അനുമതി കിട്ടി. ഞങ്ങള്‍ ഒന്നിച്ച് പോവുകയും ചെയ്തു. അന്ന് വൈകുന്നേരത്തെ കളി കഴിഞ്ഞ് ക്ലബ്ബ് അടച്ചപ്പോള്‍ സാധനങ്ങള്‍ പുറത്തു വെച്ച് കുട്ടിമാമ വേറൊരു പൂട്ടിട്ട് പൂട്ടുകയും ഞങ്ങള്‍ക്ക് എന്നെന്നേക്കുമായി ആ കെട്ടിടം നഷ്ടമാവുകയും ചെയ്തു. കൂട്ടത്തില്‍ പറയട്ടെ, ആ കെട്ടിടവും ഇല്ലാതായി. ആ സ്ഥാനത്ത് ഇപ്പോള്‍ ഒരു മുളക്കൂട്ടമാണ്.
ഇതേ ശുദ്ധഗതി കാരണം ഇതിലും വലിയ അബദ്ധം വത്സന്റെ കാര്യത്തില്‍ സംഭവിച്ചു. അയാളുടെ പഠനം കഴിഞ്ഞിരുന്നില്ല.പക്ഷേ ഞങ്ങളൊക്കെ ക്ലബ്ബില്‍ പോകുമ്പോള്‍ ആ കുട്ടിയും കളിക്കാന്‍ വരും. വീട്ടില്‍ നല്ല നിയന്ത്രങ്ങള്‍ ഉള്ളതാണ്. ചീട്ടു കളിക്കുന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ല. കാരംബോര്‍ഡ് കളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞിട്ടാണ് വരിക.
ഒരു ദിവസം ഞങ്ങള്‍ കളിക്കാനിറങ്ങുന്നത് കണ്ട് വത്സനും ഇറങ്ങി. വീടിന്റെ പടിക്കല്‍ വത്സന്റെ മൂത്ത അമ്മാമനായ അപ്പുമാമ മണിയേട്ടനുമായി സംസാരിച്ചു നില്ക്കുന്നു. ഞങ്ങളെ കണ്ടതും' നിങ്ങള്‍ നടന്നോളിന്‍, ഞാന്‍ ഇപ്പൊ വരാം, എന്നിട്ട് കളി തുടങ്ങിയാല്‍ മതി'എന്നൊരു നിര്‍ദ്ദേശം നല്കി. മൂപ്പരെ നന്നായി അറിയാവുന്നതിനാല്‍ ഞങ്ങള്‍ പോയില്ല. " മണിയേട്ടനും കളിക്കാറുണ്ടോ' എന്ന് അപ്പുമാമ തിരക്കി. എന്താണ് കളിക്കുന്നത് എന്നും ചോദിച്ചു. ചീട്ടു കളിയാണെന്ന സത്യം വെളിപ്പെട്ടു. " വത്സന്ന് ചീട്ട് കളിക്കാന്‍ അറിയാമോ' എന്ന അപ്പുമാമയുടെ ചോദ്യത്തിന്ന്, " നല്ല കഥയായി, കളി അറിയും എന്ന് മാത്രമല്ല, കളിയില്‍ മഹാ കേമനാണ്, മിടുക്കന്, മിടുമിടുക്കന്‍, എന്തൊരു യുക്തി, എന്തൊരു ഓര്‍മ്മ, ഒന്ന് വിളിച്ചു കൊടുത്താല്‍ മതി, കേറി 56 വിളിക്കും' എന്നിത്യാദി സര്‍ട്ടിഫിക്കറ്റുകള്‍ മണിയേട്ടന് ഉദാരമായി നല്കി. ഫലം, അടുത്ത ദിവസം മുതല്‍ വത്സനെ വീട്ടില്‍ നിന്നും കളിക്കാന്‍ അയക്കാതായി.
ചീട്ടുകളിയെ പണവുമായി ബന്ധിപ്പിച്ച ആദ്യ കാലഘട്ടത്തില്‍ വല്ലപ്പോഴും എന്റെ കയ്യില്‍ നിന്നും ഒന്നോ, ഒന്നരയോ രൂപ നഷ്ടപ്പെട്ടു കാണും. മറ്റെല്ലാ ദിവസവും വാരിയര്‍ സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല കൊയ്ത്തായിരിക്കും. പക്ഷേ എന്തു ഫലം. ആ തുക മുഴുവന്‍ ചായ ഫണ്ടിലേക്ക് ഉദാരമായ സംഭാവനയായി മാറും. പണം എണ്ണി തിട്ടപ്പെടുത്തിയതും ലൈന്മാന് ചന്ദ്രേട്ടന് സൈക്കിളില്‍ കയറി വാണം വിട്ടപോലെ ഓഫീസ് കെട്ടിടത്തിന്റെ ഉടമയായ മാധവന് നായരുടെ ഹോട്ടലിലേക്ക് ഒരു പോക്കാണ്. മിനുട്ടുകള്‍ക്കകം കാപ്പി, പലഹാരങ്ങള്‍ എന്നിവ മേശപ്പുറത്ത് നിരക്കും.
നിത്യേന ഉണ്ടായിരുന്ന ചായസത്ക്കാരം നിന്നതിന്നു ശേഷം കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഇത്തരം ചായ കുടി ആരംഭിച്ചത്. കളിയില്‍ നിന്നും കിട്ടിയ തുകയുടെ അടിസ്ഥാനത്തിലാണ് പലഹാരാദികള്‍ എത്തുക. മുമ്പ് കാലത്ത് അങ്ങിനെയൊന്നും ആയിരുന്നില്ല. ഓഫീസില്‍ സുഭിക്ഷമായ ടീപ്പാര്‍ട്ടി എല്ലാ ദിവസവും ഉണ്ടായിരുന്നു. അതൊക്കെ എന്നോ നിലച്ചു. ഇപ്പോള്‍ പൈസ മുന്‍കൂര്‍ കൊടുത്താലേ ഹോട്ടലില്‍ നിന്നും സാധനങ്ങള്‍ എത്തൂ.
പുതിയ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി കഷ്ടിച്ച് ഒരു മാസം കഴിഞ്ഞിട്ടാണ് ഞാന്‍ അവിടേക്ക് സ്ഥലം മാറ്റമായി എത്തുന്നത്. വൈകുന്നേരം നാലുമണി ആയി കാണും. ഹോട്ടലില്‍ നിന്നും കൊണ്ടുവന്ന വട, ജിലേബി, മസാലദോശ, കാപ്പി എന്നിവ മേശപ്പുറത്ത് റെഡി. ലൈന്മാന് ചന്ദ്രേട്ടനായിരുന്നു വിളമ്പാന്‍ മുന്നില്‍. പുതിയതായി വന്ന എന്റെ വക ചിലവ് ആയിരിക്കുമെന്ന് കരുതി. പാര്‍ട്ടി കഴിഞ്ഞ ഉടന്‍ ഞാന്‍ പൈസ കൊടുക്കാന്‍ നിന്നെങ്കിലും ഇത് ഓഫീസ് വകയാണ് എന്നു പറഞ്ഞ് എന്റെ കയ്യില്‍ നിന്നും പണം വാങ്ങിയില്ല.
ഒന്നരാടന്‍ ദിവസങ്ങളിലേ എനിക്ക് ഓഫീസില്‍ പണി ഉള്ളു. മറ്റു ദിവസങ്ങളില്‍ ഔട്ട് സ്റ്റേഷന് വര്‍ക്ക് ആയിരുന്നു. രണ്ടാം പക്കം വൈകുന്നേരം ചന്ദ്രേട്ടന് വന്ന് ജിലേബിയോ, കേസരിയോ ഏതാണ് ഇഷ്ടം എന്നു ചോദിച്ചു. എനിക്ക് രണ്ടും ഒരു പോലെ ഇഷ്ടമാണ്. എങ്കിലും ഞാന്‍ കേസരി എന്ന് പറഞ്ഞു. അന്ന് നെയ്റോസ്റ്റിനോടൊപ്പം വടയും കേസരിയും എത്തി. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞു കൊണ്ടു വന്ന കേസരിയില്‍ നിന്നും നെയ്യ് ഒഴുകി ഇറങ്ങിയിരുന്നു. നല്ല മധുരം. വായില്‍ വെച്ചാല്‍ അലിയുന്നത്അറിയാം. അന്നും പണം എത്ര വേണമെന്ന് ചോദിച്ചെങ്കിലും പിന്നെ വാങ്ങാമെന്ന് പറഞ്ഞ് ഒഴിവാക്കി.
പിന്നീട് ഞാന്‍ ഓഫീസില്‍ ഉള്ള എല്ലാ ദിവസവും കുശാലായ നാലുമണി കാപ്പികുടി ഉണ്ടായിരുന്നു. ആവശ്യമായ വിഭവങ്ങള്‍ സുഭിക്ഷമായി ലഭിച്ചു. ചന്ദ്രേട്ടന് എന്നോട് " എന്താ വേണ്ടത് എന്ന് മടിക്കാതെ പറയിന്‍. ഇത് നമ്മടെ സ്വന്തം കടയല്ലേ 'എന്ന് പറയും. അന്വേഷിച്ചപ്പോള്‍ മൂപ്പര് എല്ലാവരോടും തികഞ്ഞ ആതിത്ഥ്യമര്യാദയോടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരക്കിയിരുന്നു. പിരായിരിയില്‍ നിന്ന് അവിടുത്തെ ലൈന്മാന് ചന്ദ്രശേഖരന് നായര്‍ വന്ന ദിവസം കാപ്പിക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ അയാളെ അയക്കും. ആര് പോയി പറഞ്ഞാലും ഐറ്റംസ് ഒരിക്കലും മോശമാവാറില്ല .
ഓഫീസ് ആരംഭിച്ച് കാലം കുറച്ച് കഴിഞ്ഞു. അപ്പോഴേക്കും കാലത്ത് പതിനൊന്നു മണിക്കും വൈകീട്ട് നാലുമണിക്കുമായി വെട്ടി വിഴുങ്ങല്‍ രണ്ടു നേരമാക്കി. ദൂഷ്യം പറയരുതല്ലോ, ഒരു ദിവസം പോലും ഒറ്റ പൈസ എന്റെ കയ്യില്‍ നിന്നും വാങ്ങിച്ചിട്ടില്ല. ഒരിക്കല്‍ ചായ കൊണ്ടു വന്ന പയ്യന് ഒഫീസിന്റെ പേരില്‍ ഒരു ബില്ല് കൊണ്ടു വന്നു. ആരും ഞെട്ടരുത്. അന്നത്തെ വിലക്ക് ഒരു പത്ത് ഏക്കര്‍ തെങ്ങിന്തോപ്പ് വാങ്ങാനുള്ള തുകയാണ് ബില്ലില്‍. ചന്ദ്രേട്ടന് ബില്ല് വാങ്ങി കയ്യില്‍ വെച്ചു . "പാസ്സാക്കി ചെക്ക് കിട്ടും എന്ന് പറ നിന്റെ മുതലാളിയോട് ' എന്നും പറഞ്ഞ് ചെക്കനെ അയച്ചു.
കുറച്ചു കാലം കൂടി നിര്‍ബാധം ചായകുടി നടന്നു. വാടകയുടെ ചെക്ക് വാങ്ങാന്‍ വന്ന മുതലാളി ചായ കുടിച്ചതിന്റെ ബില്ല് പാസ്സായോ എന്ന് എഞ്ചിനീയറോട് ചോദിച്ചതോടെ കള്ളി പൊളിഞ്ഞു. തികച്ചും സാധു മനുഷ്യനായ അദ്ദേഹം താഴെ വന്നു. അന്നേരം ഞാനും ചന്ദ്രേട്ടനും മാത്രമേ താഴത്തെ നിലയില്‍ ഉള്ളു . ചന്ദ്രേട്ടനോട് ഉടമ വിവരം പറഞ്ഞു. "എഞ്ചിനീയര്‍ അങ്ങിനെ പറഞ്ഞോ' എന്ന് താടിക്ക് കയ്യും കൊടുത്ത് ചന്ദ്രേട്ടന് തികഞ്ഞ നിഷ്ക്കളങ്കതയോടെ തിരിച്ച് ഒരു ചോദ്യം. പൊട്ടി വന്ന ചിരി, ചിരിച്ചു തീര്‍ക്കാന്‍ ഞാന്‍ ബാത്ത് റൂമിലേക്ക് ഓടി.
ഞാന്‍ തിരിച്ചു വരുമ്പോഴും അദ്ദേഹം പോയിട്ടില്ല. " ചന്ദ്രാ, ഈ പറ്റുകണക്ക് ഇനി ഞാന്‍ ആരുടെ പേരിലാ എഴുതേണ്ടത് ' എന്ന് ആ സാധു ചന്ദ്രേട്ടനോട് ചോദിക്കുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്. ചന്ദ്രേട്ടന് ഗാഢമായ ആലോചനയില്‍ മുഴുകി. മൂപ്പര് എന്തെങ്കിലും പോംവഴി കാണുമെന്ന് എനിക്ക് തോന്നി. അല്‍പ്പ സമയം കഴിഞ്ഞു. ചന്ദ്രേട്ടന് കട ഉടമയോട് ഇങ്ങിനെ പറഞ്ഞു " സ്വാമി, കാലം പഴയത് പോലെ ഒന്നുമല്ല. ഒറ്റ മനുഷ്യനെ നമ്പാന്‍ കൊള്ളില്ല. പിന്നെ സത്യ സന്ധനായ ഒരേ ഒരാളുണ്ട് ഇവിടെ.' ആരാണ് ഇത്ര പരമ യോഗ്യന്‍ എന്ന് ഞങ്ങള്‍ രണ്ടുപേരും അന്തം വിട്ട് ഇരിക്കുമ്പോള്‍, ചന്ദ്രേട്ടന് ഭിത്തിയില്‍ തൂങ്ങുന്ന മഹാത്മാ ഗാന്ധിയുടെ പടം ചൂണ്ടിക്കാട്ടി " എന്റെ അറിവില്‍ ഇദ്ദേഹത്തെ പോലെ വിശ്വസിക്കാന്‍ പറ്റിയ ഒരാളില്ല, നമുക്ക് തല്ക്കാലം മൂപ്പരുടെ അക്കൌണ്ടില്‍ ഇവിടുത്തെ പറ്റ് എഴുതിയാലോ' എന്ന് വളരെ കൂളായി ചോദിച്ചു.
ഹോട്ടലുടമ കുറച്ച് സമയം ആലോചിച്ച് നിന്നു. " ഇനി ഒരു അബദ്ധം പറ്റാതെ ഞാന്‍ നോക്കിക്കോളാം' എന്നും പറഞ്ഞ് ഇറങ്ങി നടന്നു. എനിക്ക് വല്ലാത്ത ഒരു കുറ്റബോധം തോന്നി. പക്ഷേ ഒറ്റക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ . അദ്ദേഹം കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ ചന്ദ്രേട്ടന് " സ്വാമിക്കെന്തിനാ പണം. മക്കളും കുട്ടികളും ഒന്നും ഇല്ല. ആര്‍ക്ക് വേണ്ടിയിട്ടാണ് അയാള്‍ ഇങ്ങിനെ സമ്പാദിച്ച് കൂട്ടുന്നത്. ഇതൊക്കെ അനുഭവിക്കാന്‍ ആളും വേണ്ടേ?' എന്നാണ് പറഞ്ഞത്.
ഒരു ന്യായീകരണം എന്ന മട്ടില്‍ മൂപ്പര് തുടര്‍ന്നു " കമ്പനി പണിക്കാര് ബോണസ്സ് കിട്ടുമ്പോള്‍ കൊടുക്കാമെന്ന് പറഞ്ഞ് കൊല്ലം മുഴുവന്‍ പറ്റില് ആഹാരം കഴിക്കും. ഓണത്തിന്ന് ബോണസ്സ് കയ്യില്‍ കിട്ടിയാല്‍ മിക്കവാറും എല്ലാവരും കമ്പനിയുടെ പിന്നാലത്തെ ഗേറ്റില്‍ കൂടി സ്ഥലം വിടും. പടിക്കല്‍ കാത്ത്നില്‍ക്കുന്ന സ്വാമി കാല് കഴയുമ്പോള്‍ തിരിച്ച് കടയിലേക്കും പോവും. നമ്മള് മാന്യന്മാര് അങ്ങിനെ ഒഴിഞ്ഞു മാറി നടക്കാനൊന്നും പോണില്ലല്ലോ. അത് തന്നെ സ്വാമിയുടെ ഒരു ഭാഗ്യമല്ലേ ' എന്നും പറഞ്ഞ് ചന്ദ്രേട്ടന് ആ ട്ടോപിക്ക് വളരെ ഭംഗിയായി ക്ലോസ്സ് ചെയ്തു.
( ചീട്ടുകളി മാഹാത്മ്യം ഇവിടെ അവസാനിക്കുന്നില്ല.)
No comments:
Post a Comment