Saturday, April 24, 2010

യോഗ.

' യോഗ ക്ലാസ്സ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. നീ ചേരുന്നോ ' റെയില്‍വെ സ്റ്റേഷനിലെ ചാരു ബെഞ്ചില്‍ കാറ്റും പിടിച്ച്
ഇരിക്കുമ്പോള്‍ കൂട്ടുകാരന്‍ അജിതകൃഷ്ണന്‍ എന്നോട്ചോദിച്ചു. പൊളിയാന്‍ തുടങ്ങുന്ന ഏത് കമ്പിനിയിലും ഒരു ഷെയറെങ്കിലും
എടുക്കുന്ന യോഗ്യനാണ് ഞാന്‍ എന്നാണ് സുഹൃത്തുക്കള്‍ പറയാറ്. ആ സല്‍പ്പേരിന്ന് കളങ്കം വരുത്തി കൂടാ. കെടക്കട്ടെ
ഇതിലും എന്‍റെ വക എന്തെങ്കിലും .

' ശരി ' ഞാന്‍ സമ്മതിച്ചു.

' ഞാനും ഓയില്‍ മില്‍ മേനോനും ഉണ്ട്. ഇപ്പോള്‍ നീയും ആയി. ഒന്ന് രണ്ട് ആളെ കൂടി നമുക്ക് കൂട്ടണം '.

പരിപാടി അജിത കൃഷ്ണന്‍ വിവരിച്ചു. യോഗ പഠിപ്പിക്കാന്‍ ഒരു ഗുരുവിനെ കിട്ടിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ക്ലാസ്സ്. ഒരു
ക്ലാസ്സിന്ന് ഒരാള്‍ക്ക് 50.00 രൂപ നിരക്കില്‍ ഫീസ് കൊടുക്കണം. അഞ്ചാറുപേര്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഒരു വരുമാനമാകും.

' എന്നിട്ട് നമുക്കെന്താ ഗുണം ' ഞാന്‍ ചോദിച്ചു.

' നിനക്ക് ഷുഗറില്ലേ '.

ഉവ്വെന്ന് ഞാന്‍ തലയാട്ടി.

' കൊളസ്റ്റ്റോളോ '

' അതും ഉണ്ട് '.

' ബി. പി '.

' അതില്ലാതെ ഒരു കുറവ് തോന്നരുത് എന്നു കരുതി അതും ശകലം സ്റ്റോക്ക് ചെയ്തിട്ടുണ്ട് '.

അജിതന്‍ ചിരിച്ചു. ' എന്നാലേ യോഗ ചെയ്താല്‍ ഇതൊക്കെ മാറും '.

' അപ്പോള്‍ മരുന്നോ '.

' കുറേശ്ശയായി അത് നിര്‍ത്താം '.

ഞാന്‍ ആലോചിച്ചപ്പോള്‍ നല്ല കാര്യം. ആദ്യം കുറച്ച് ബുദ്ധിമുട്ടണം. സുഖക്കേട് മാറും, പിന്നെ മുഴുവന്‍ നാട്ടുകാരെയും  രോഗം വരാതെ നമുക്കും സംരക്ഷിക്കാം.

' നീയെന്താ ഇത്ര ആലോചിക്കുന്നത് ' അജിതന്‍ ചോദിച്ചു.

' ബാലന്‍ മാഷെ വിളിച്ചാലോ '.

' അത് നല്ലൊരു ഐഡിയയാണ് '. അജിതന്‍ ഉടനെ മൊബൈലില്‍ ബാലന്‍ മാഷേ വിളിക്കുന്നു. മാഷ് സമ്മതം മൂളുന്നു.
സര്‍വതും ശുഭം.

' ക്ലാസ് എവിടെ വെച്ചാ നടത്തുക '

' അതിനാ പ്രയാസം . ഓയില്‍ മില്ലില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട് '.

ഒരാഴ്ചയ്ക്കകം ക്ലാസ്സ് തുടങ്ങി. ഭാഗ്യമെന്നേ പറയാവൂ , ഞങ്ങള്‍ നാലുപേരെ കൂടാതെ ഒരു മനുഷ്യ ജീവി പോലും യോഗ
പഠിക്കാന്‍ തയ്യാറായി വന്നില്ല.

' നമുക്ക് എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ക്ലാസ്സ് നടത്താം, ആര്‍ക്കും അസൌകര്യം ഇല്ലല്ലോ ' ഗുരു ചോദിച്ചു.
നമുക്കെന്ത് അസൌകര്യം . എല്ലാവരും സമ്മതം മൂളി.

ഓഫീസ് റൂമിന്ന് തൊട്ടടുത്ത് ഒരു ഒഴിഞ്ഞ സ്ഥലം ഒരുക്കിയിരുന്നു. ഒരു പച്ച കര്‍ട്ടന്‍ ഇട്ട് ഞങ്ങളുടെ അഭ്യാസം ആരും കാണാത്ത മട്ടിലാക്കി. നിലത്ത് ഒരു പഴയ കര്‍ട്ടന്‍ വിരിച്ച് മുണ്ട് മാടി കെട്ടി ഞങ്ങള്‍ ഇരുന്നു.

' ആദ്യം പതഞ്ജലി മഹര്‍ഷിയെ ധ്യാനിച്ച് തുടങ്ങാം '. ഗുരു എന്തോ ശ്ലോകം ചൊല്ലി തന്നു. ഞങ്ങള്‍ ഇഷ്ടാനുസരണം ഭേദഗതി വരുത്തി അത് ഏറ്റു പറഞ്ഞു.

കയ്യും കാലും വളച്ചും തിരിച്ചും എന്തൊക്കേയോ ചെയ്യാന്‍ ഗുരു കാട്ടി തന്നു. ഞങ്ങളുടെ ശരീരങ്ങള്‍ അതിന്‍റെ വികലമായ
അനുകരണങ്ങള്‍ നടത്തി.

' അടുത്ത പ്രാവശ്യം വരുമ്പോള്‍ പാന്‍റോ, ബര്‍മുഡയോ കൊണ്ടു വരണം. അതാണ് സൌകര്യം. ഓരോ പുതപ്പും എടുത്താല്‍ 
നന്നായിരിക്കും ' ഗുരു ഉപദേശിച്ചു.

ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ വീടെത്തി.

' നോക്കൂ അടുത്ത ദിവസം പോകുമ്പോള്‍ എനിക്കൊരു പാന്‍റ് വേണം കേട്ടോ. പിന്നെ ഒരു പുതപ്പും ' ഞാന്‍ സുന്ദരിയോട് പറഞ്ഞു.

' ജോലീന്ന് പിരിഞ്ഞ് വന്നപ്പോള്‍ എന്താ ചെയ്തത് എന്ന് ഓര്‍മ്മയുണ്ടോ. അലമാറയിലെ ഒരു അറ മുഴുവന്‍ അലക്കി തേച്ച പാന്‍റ് ഉണ്ടായിരുന്നു , ഇനി മുതല്‍ എനിക്കിതൊന്നും  വേണ്ടാന്നും പറഞ്ഞ് കുഷ്ഠരോഗികള്‍ക്ക് പിരിവിന് വന്നപ്പോള്‍ എടുത്ത് കൊടുത്തില്ലേ. ഇനി പാന്‍റ്വേണച്ചാല്‍ ആദ്യേ തുന്നിക്കണം '.

ഒന്നും പറയാനില്ല. പെന്‍ഷന്‍ ആയ പിറ്റേന്ന് വീട്ടിലിരിക്കുമ്പോള്‍ ഉടുക്കാന്‍ കാവിമുണ്ടുകളും മേത്ത് ഇടാന്‍ കാവി
തോര്‍ത്തുകളും വാങ്ങിച്ചു. പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഉപയോഗിക്കാനായി നാല് ജോഡി ഖദര്‍ ഷര്‍ട്ടുകളും മുണ്ടുകളും .
അലമാറയില്‍ ഉണ്ടായിരുന്ന പാന്‍റുകളും ഷര്‍ട്ടുകളും ഒഴിവാകുന്നത് വരെ ഒരു അസ്വസ്ഥതയായിരുന്നു.

ആട് കിടന്ന ദിക്കില്‍ അതിന്‍റെ പൂടയെങ്കിലും കാണും എന്ന ചൊല്ല് ശരിയാണെന്ന് തെളിയിച്ചുകൊണ്ട് അലമാറയുടെ അടിയില്‍
നിറം മങ്ങി ഉപയോഗിക്കാന്‍ കൊള്ളാത്ത ഒരു പാന്‍റ് കിടക്കുന്നത് കണ്ടു. നിധി കിട്ടിയ സന്തോഷത്തോടെ ഞാന്‍ അതും ഒരു
പുതപ്പും കൂടി പൊതിഞ്ഞു കെട്ടി.

ക്ലാസ്സുകള്‍ കഠിനമൊന്നുമായിരുന്നില്ല. ഗുരു കാണിച്ചു തരുന്ന പലതും ഞങ്ങള്‍ക്ക് ചെയ്യാനാവില്ലെന്നു മാത്രം. ആറ് മണി കഴിഞ്ഞാല്‍ 
ആളെ തിന്നുന്ന കൊതുകുകള്‍ എത്തും. അവ കടിക്കാന്‍ തുടങ്ങുന്നതോടെ പഠിക്കുന്നതിലുള്ള ശ്രദ്ധ പോകും. അതോടെ ഗുരു ചെറിയൊരു ഇടവേള നല്‍കും. അന്നത്തെ പത്രവാര്‍ത്ത വിശകലനം ചെയ്ത് ഞങ്ങള്‍ ആ സമയം ചിലവഴിക്കും.

മാസം ഒന്ന് കഴിഞ്ഞു. ഇതിനിടെ ഞാനും മേനോനും അജിതനും ഒന്നും രണ്ടും ക്ലാസുകള്‍ വീതമെങ്കിലും മുടക്കി കഴിഞ്ഞു.

' ഫീസ് കൊടുക്കണ്ടേ ' അജിതന്‍ ഫോണില്‍ ചോദിച്ചു.

' പിന്നല്ലാതെ '.

' നീ എത്ര ക്ലാസ്സിന്ന് വന്നില്ല '.

' രണ്ട് '.

' അപ്പോള്‍ ഫീസോ '.

' ഞാന്‍ വരാത്തത് ഗുരുവിന്‍റെ തെറ്റല്ലല്ലോ. മുഴുവന്‍ കാശും കൊടുക്കുന്നതല്ലേ ഭംഗി '.

ആ തത്വം അംഗീകരിക്കപ്പെട്ടു. അന്നു വൈകീട്ട് ചക്കചുളപോലെ അമ്പതിന്‍റെ ഒമ്പത് നോട്ടുകള്‍ ( ആ മാസം ഒമ്പത് ക്ലാസ്സ്
ഉണ്ടായിരുന്നു ) ഞാന്‍ അജിതനെ ഏല്‍പ്പിക്കുകയും എല്ലാവരുടേയും ചേര്‍ത്തി അയാള്‍ ഗുരുവിന് നല്‍കുകയും ചെയ്തു.
അദ്ദേഹം അതൊന്ന് എണ്ണി നോക്കുകപോലും ചെയ്യാതെ പോക്കറ്റിലിട്ടു.

അതിനിടയ്ക്ക് ഓണം വന്നെത്തി.

' ഖാദിക്ക് റിബേറ്റ് ഉള്ള സമയമാണ് ' അജിതന്‍ പറഞ്ഞു ' വലിയ ഒരു പുതപ്പ് വാങ്ങിയാല്‍ , അത് വിരിച്ച് അതിന്ന് മീതെ
നമ്മളുടെ പുതപ്പുകള്‍ വിരിക്കാം '.

പിറ്റേന്ന് ഞാന്‍ ഖാദി വസ്ത്രാലയത്തില്‍ എത്തി. ഉള്ളതില്‍ വലിയ പുതപ്പ് വാങ്ങിയപ്പോള്‍ ' ഇത് നനയ്ക്കാനും ഉണക്കാനും 
ഇത്തിരി കഷ്ടപ്പെടും ' എന്ന് സുന്ദരി അഭിപ്രായം പാസ്സാകി.

' അത് സാരമില്ല. നമുക്ക് വല്ലപ്പോഴും വാഷിങ്ങ് മിഷ്യനില്‍ ഒന്നിട്ട് അലക്കി എടുക്കാം  '.

' ഈ പൊന്താം പൊതുക്കാം എന്ന സാധനം അതിലിട്ടിട്ട് വേണം അതും കൂടി കേട് വരുത്താന്‍ '.

' എങ്കില്‍ ഇത് പഴകി കീറിയേക്കും . എന്നാലും നനയ്ക്കുന്ന പ്രശ്നമീല്ല ' എന്ന് ഞാനും പ്രതിവചിച്ചു.

അടുത്ത ദിവസം കാറിന്‍റെ ഡിക്കിയില്‍ വെച്ച് പുതപ്പിനെ ഓയില്‍ മില്ലില്‍ എത്തിച്ചു.

' പുതപ്പ് വാങ്ങണം എന്ന് വിചാരിച്ചപ്പോള്‍ ഇത്ര വലുത് കിട്ടും എന്ന് കരുതിയില്ല ' എന്നും പറഞ്ഞ് സുഹൃത്തുക്കള്‍ അത് ഏറ്റു വാങ്ങി

നാളേറെ കഴിഞ്ഞിട്ടും പഠനത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. പല തരം ആസനങ്ങള്‍, പ്രാണായാമം എന്നിവയിലൂടെ സൂര്യനമസ്ക്കാരത്തില്‍ ഞങ്ങളെത്തി. പഠിച്ചതെല്ലാം അപ്പപ്പോള്‍ തന്നെ മറക്കുന്നതിനാല്‍ എല്ലാ ദിവസവും ഒന്ന് എന്നു തുടങ്ങി
ആരംഭിക്കണം.

ഓയില്‍ മില്ലില്‍ ഒരു വയസ്സന്‍ നായയുണ്ട്. അത് ഇടയ്ക്ക് പച്ച കര്‍ട്ടനിടയിലൂടെ അകത്തേക്ക് എത്തി നോക്കി ഞങ്ങളൊക്കെ
മര്യാദക്ക് പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി തിരിച്ച് പോകും.

അധിക ദിവസവും ക്ലാസ്സ് മുടക്കാറുള്ളത് മേനോനാണ്. ഈ കാര്യത്തില്‍ അടുത്ത റാങ്ക്  എനിക്കാണ്. ബാലന്‍ മാസ്റ്റര്‍ കഴിയുന്നതും
ക്ലാസ്സ് മുടക്കാറില്ല. പല തവണ നാനൂറും നാനൂറ്റമ്പതും വെച്ച് ഫീസ് കൊടുത്തു. വല്ലതും പഠിച്ചുവോ ഇല്ലയോ എന്നൊരു
സംശയം മാത്രം അവശേഷിച്ചു,

ഏറ്റവും നന്നായി പത്മാസനത്തില്‍ ഇരിക്കുന്നത് ഞാനാണെന്ന് ഒരു ദിവസം  ഗുരു സാക്ഷ്യപ്പെടുത്തി.' നിങ്ങള് ഒന്ന് മനസ്സ്
വെച്ചാല്‍ എളുപ്പം പഠിക്കും ' എന്നൊരു പ്രോത്സാഹനവും നല്‍കി. ആ വാക്കുകള്‍ എനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
അതായിരിക്കണം അടുത്ത അഞ്ച് ക്ലാസ്സുകള്‍ക്കും ഞാന്‍ ചെല്ലാതിരിക്കാന്‍ കാരണം .

' ഇതാ പരിപാടി എങ്കില്‍ ഞാന്‍ ക്ലാസ് നിറുത്തിക്കോള്ളാന്‍ പറയും ' ഒരു ദിവസം അജിതന്‍ പറഞ്ഞു

' ഒന്നുകില്‍ ക്ലാസ്സിന്ന് മര്യാദയ്ക്ക് വരിക. അല്ലെങ്കിലോ ഇതൊന്നും വേണ്ടാന്ന് വെച്ച് ഒഴിവാക്കുക '.

അത് ന്യായം. അടുത്ത ക്ലാസിന്ന് എത്താമെന്ന് ഞാന്‍ ഉറപ്പ് നല്‍കി.

ബുധനാഴ്ച കൃത്യസമയത്ത് ഞാന്‍ ക്ലാസ്സിന്ന് എത്തി. ഗുരു കാത്തിരിക്കുന്നു. ബാലന്‍ മാസ്റ്റര്‍ ലേശം താമസിക്കും എന്ന് വിവരം 
അറിയിച്ചിട്ടുണ്ട്.

' അപ്പോള്‍ അജിതനോ '.

' അങ്ങേര് വന്നിട്ട് കുറെ ദിവസങ്ങളായി '.

' മിടുക്കന്‍ ' ഞാന്‍ മനസ്സിലോര്‍ത്തു ' എന്നിട്ടാണ് എന്നെ ഉപദേശിച്ചത് '.

ബാലന്‍ മാഷെത്തി. അന്ന് കൊപ്ര ഉണക്കുന്ന യാര്‍ഡിലായിരുന്നു ക്ലാസ്സ്.

' എന്നേ ഇങ്ങോട്ട് മാറ്റീത് ' ഞാന്‍ ചോദിച്ചു .

' ഇവിടെ നാലഞ്ച് ക്ലാസ്സ് നടത്തി കഴിഞ്ഞു. മുറിക്കകത്ത് നല്ല ചൂട്. ഇതാവുമ്പോള്‍ കാറ്റ് കിട്ടും '.

വളരെ നല്ല കാര്യം. കന്നാലി പിള്ളേരെ പോലെ ആകാശത്ത് തെണ്ടിത്തിരിയുന്ന വെണ്‍മേഘങ്ങളെ നോക്കി മലര്‍ന്ന് കിടക്കാന്‍
ബഹു സുഖം. അതിനിടയില്‍ അഭ്യാസം ചെയ്യുന്നത് മാത്രമേ മടുപ്പ് തോന്നിച്ചുള്ളു.

മേനോന്‍ ക്ലാസ്സിന്ന് വരുന്ന പരിപാടി എന്നന്നേക്കുമായി ഉപേക്ഷിച്ചു. മൂപ്പര്‍ കൊട്ടംചുക്കാദി കുഴമ്പ് കാലില്‍ പുരട്ടി ചാരു
കസേലയില്‍ കിടക്കുന്നതാണ് തടിക്ക്നല്ലതെന്ന തീരുമാനത്തിലെത്തി. അജിതന്‍ വീട്ടിലിരുന്നാലും യോഗയ്ക്ക് വരില്ല എന്ന മട്ടായി.
ഇവര്‍ക്കൊക്കെ വേണ്ടാത്ത ആരോഗ്യം എനിക്കും വേണ്ടാ എന്ന് ഞാനും വിചാരിച്ചു. ബാലന്‍ മാസ്റ്റര്‍ കുറെ ദിവസം കൂടി
വന്നു. ഒടുവില്‍ അങ്ങേര്‍ക്കും മടുത്തു.

അടുത്ത മാസം മൂന്നാം തിയ്യതി ഞാന്‍ മകന്‍റെ കയ്യില്‍ എന്‍റെ ഫീസ് അജിതന്‍റെ അടുത്ത് എത്തിച്ചു. പിറ്റേന്നത്തെ ക്ലാസിന്ന് പോകുന്നില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.

അടുത്ത ദിവസം രാവിലെ ഹോസ് ഉപയോഗിച്ച് ഞാന്‍ തെങ്ങ് നനയ്ക്കുകയാണ്. ആ സമയത്ത് ഓയില്‍ മില്ലിലെ ജീവനക്കാരനായ ഗോപാലേട്ടന്‍ ഗേറ്റ് കടന്നു വരുന്നു.

' എന്താ ഗോപാലേട്ടാ വിശേഷം ' ഞാന്‍ അന്വേഷിച്ചു.

' യോഗാ ക്ലാസൊക്കെ എന്തായി ' എന്ന മറുചോദ്യമാണ് ഉണ്ടായത്.

' ക്ലാസ്സൊക്കെ ശരിക്ക് നടക്കുന്നില്ലേ ' എന്‍റെ അടുത്ത അന്വേഷണം.

' നല്ല ചോദ്യം. നിങ്ങളാരും അങ്ങോട്ട് വരറില്ല. രണ്ട് പ്രാവശ്യം പഠിപ്പിക്കുന്ന ആള് വന്ന് കാത്തിരുന്ന് മടങ്ങിപ്പോയി '.

' അത് ശരിയായില്ല. ആരെങ്കിലും ഒരാള് ചെന്നാല്‍ എത്ര നന്നായിരുന്നു '.

' അത് തന്നെയാണ് അയാളും പറഞ്ഞത്. നിങ്ങളാരും ക്ലാസ്സിന്ന് വരാറില്ല. വന്ന ക്ലാസ്സ് കണക്കാക്കി ഫീസ് കൊടുക്കുകയാണെങ്കില്‍
എനിക്ക് മുതലാവില്ല എന്നും പറഞ്ഞ് അയാള്‍ക്ക് ഒഴിയാമായിരുന്നു. ഒരു മടിയും കൂടാതെ നിങ്ങളൊക്കെ പണം കൊടുക്കുന്നതു
കൊണ്ട് അത് പറയാനും പറ്റില്ല. വെറുതെ പണം വാങ്ങാന്‍ അയാള്‍ക്കും മടി തോന്നി തുടങ്ങി '.

'ഇനി എന്താ ചെയ്യുക '.

' ഇന്ന് വൈകുന്നേരം മില്ലിലേക്ക് ഒന്ന് വരൂ. ഫീസ് കൊടുക്കാനുള്ള പണം  പിരിച്ചെടുത്ത് എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. അതൊന്ന് നേരിട്ട് കൊടുക്കണം '.

' അപ്പോള്‍ അവരൊക്കെ '.

' ആരും വരില്ല. നിങ്ങളോട് പണം കൊടുക്കാന്‍ പറയാന്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട് '.

' എന്തായാലും ഞാന്‍ എത്താം ' ഞാന്‍ വാക്ക് കൊടുത്തു. ഗോപാലേട്ടന്‍ വരമ്പത്ത് കൂടെ നടന്ന് വളയന്‍ കുന്ന് കേറി കണ്ണില്‍
നിന്നും മറഞ്ഞു.

വൈകീട്ട് ഞാന്‍ നേരത്തെ തന്നെ ഓയില്‍ മില്ലിലെത്തി. ഗോപാലേട്ടന്‍ ഫീസ് തുക എന്നെ ഏല്‍പ്പിച്ചു. ഗുരു എത്തിയിട്ടില്ല.
മൂപ്പരും ഞാനും നാട്ടു വിശേഷങ്ങള്‍ പറഞ്ഞ് ഇരുന്നു.

ബസ്സ് വന്ന് സ്റ്റോപ്പില്‍ നിന്നു. ഗുരു അതില്‍ നിന്നും ഇറങ്ങി വന്നു. ഓഫീസ് റൂമിന്ന് പുറത്തിട്ട കസേലകളില്‍ ഞങ്ങള്‍ ഇരുന്നു. ക്ലാസ്സ് തുടങ്ങുന്നോ എന്നറിയാനായി വയസ്സന്‍ നായ കര്‍ട്ടന്ന് മുന്നില്‍ വന്ന് നില്‍പ്പുണ്ട്.

' കുറെ ആയി ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ ' ഗുരു സംഭാഷണത്തിന്ന് തുടക്കം കുറിച്ചു.

' ഓരോരോ പ്രാരബ്ധങ്ങള് ' ഞാന്‍ പറഞ്ഞു ' കല്‍പ്പിച്ചു കുട്ടി മുടക്കുന്നതല്ല '.

' അത് എനിക്കും തോന്നി. നമുക്ക് ഒരു കാര്യം ചെയ്താലോ '.

' എന്താ '.

' നിങ്ങള്‍ എല്ലാവരുടേയും തിരക്കൊക്കെ തീര്‍ന്നിട്ട് ക്ലാസ്സ് തുടങ്ങിയാല്‍ പോരെ. എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ. ഞാന്‍
എത്താം.

കൂട്ടുകാരോടൊന്നും അഭിപ്രായം ചോദിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല.

' അത് മതി ' ഞാന്‍ പറഞ്ഞു.

പോക്കറ്റില്‍ നിന്നും പണം എടുത്ത് ഞാന്‍ ഗുരുവിന്ന് നീട്ടി.

' ഇത് വേണോ '.

' ഇരിക്കട്ടെ ' ഞാന്‍ പറഞ്ഞു. അദ്ദേഹം അത് വാങ്ങി.

' ഒരു കാര്യം ചെയ്യൂ. നിത്യം പ്രാണായാമം ചെയ്യണം , അതു പോലെ സൂര്യ നമസ്കാരവും. അതോടെ ഒരു വിധം അസുഖങ്ങള്‍
മാറും '.

' ശരി ' ഞാന്‍ ഏറ്റു.

' എന്നാല്‍ ഇറങ്ങട്ടെ ' അദ്ദേഹം ഇറങ്ങിപ്പോയി.

കുറച്ച് നേരം കഴിഞ്ഞ് ഞാന്‍ എഴുന്നേറ്റു.

' ഇനി പുതപ്പും കളസൂം ഒക്കെ ഇവിടെ വെക്കണോ ' ഗോപാലേട്ടന്‍ ചോദിച്ചു ' ഇവിടെ വെച്ചാല്‍ എലി വെട്ടി കേട് വരുത്തും '.

' അത് ശരിയാ . വലിയ പുതപ്പ് കൊണ്ടു പോവുന്നില്ല. ബാക്കിയൊക്കെ കൊണ്ടു പോവാം അല്ലേ '.

ഗോപാലേട്ടന്‍ ഒരു കാരീ ബാഗില്‍  എന്‍റെ സാധനങ്ങള്‍ വെച്ചു തന്നു. ഞാന്‍ മൊബൈലില്‍ വീട്ടിലേക്ക് വിളിച്ചു. മകനെത്തി.
ബാഗും എടുത്ത് ബൈക്കില്‍ കയറി ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

ഇതി യോഗ പുരാണം സമാപ്തം.

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 62 പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Thursday, April 1, 2010

എന്‍റെ അമ്മമാര്‍ 

ഏറ്റവും വലിയ സൌഭാഗ്യം എന്താണെന്ന് എന്നോട്ചോദിച്ചാല്‍ അമ്മയുടെ സ്നേഹവും 
വാത്സല്യവും ധാരാളമായി ലഭിക്കുന്നത് എന്നേ ഞാന്‍ പറയൂ. അമ്മയെ പോലെ
സ്നേഹം എനിക്ക് പകര്‍ന്നു തന്ന രണ്ടുപേരെ മറക്കാനാവില്ല. ആ അമ്മമാര്‍ക്ക്
വേണ്ടി എനിക്ക് ഒന്നും കാര്യമായി ചെയ്യാനായില്ല. അതിനാല്‍ ഈ കുറിപ്പ്
അവര്‍ രണ്ടുപേരുടേയും  ഓര്‍മ്മക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.

 ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വയസ്സ് എട്ട് തികയുന്നതേയുള്ളു
( ഒന്നാം ക്ലാസ്സില്‍ പഠിക്കാതെ രണ്ടില്‍ ചേര്‍ന്ന ആളാണ്ഞാന്‍ ). അക്കൊല്ലത്തെ
സ്കൂള്‍ വാര്‍ഷികത്തിന്ന് നാടകത്തില്‍ ഒരു വേഷം കെട്ടിയിരുന്നു. പിറ്റേന്ന്
നല്ലവണ്ണം വെളിച്ചെണ്ണയൊക്കെ പുരട്ടി എന്‍റെ മുഖത്ത് അവശേഷിച്ച ചായം 
മുത്തശ്ശി കഴുകി കളഞ്ഞു. അന്ന് വൈകീട്ട് പുഴയില്‍ കുളിക്കുമ്പോള്‍ എന്‍റെ
മുഖത്തും കഴുത്തിലും ആയി ചെറിയ കുരുക്കള്‍ മുത്തശ്ശി കണ്ടു.

' ഇതെന്താ കല്യാണിയമ്മേ ഇവന്‍റെ മേത്ത് കാണുന്നത് ' മുത്തശ്ശി അരികത്ത്
തുണി തിരുമ്പിക്കൊണ്ടിരുന്ന സ്ത്രീയോട് ചോദിച്ചു.

' ചായൂം മനോലേം ഒക്കെ കുട്ടിടെ മുഖത്ത് തേച്ചതല്ലേ , അതാവും ' എന്ന് എന്നെ
നോക്കിയ ശേഷം അവര്‍ പറഞ്ഞു.

' എനിക്കതല്ല , വല്ലോരുടേം കണ്ണോ മറ്റോ തട്ടിയതാണോന്നാ പേടി '.

അന്ന് രാത്രി നന്നായി പനിച്ചു. എനിക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ വയ്യാ. എന്‍റെ
ദേഹമാസകലം കുരുക്കള്‍ നിറഞ്ഞിരുന്നു.

' നമുക്ക് പൂശാരിയെ വരുത്തി കുട്ടിയെ ഒന്ന് നോക്കിക്കണം ' എന്ന് നിര്‍ദ്ദേശിച്ചത്
നാണിയമ്മയാണ്. വീട്ടിലെ അകത്തുള്ള പണികള്‍ ചെയ്യാന്‍  അമ്മയെ അവരാണ്
സഹായിച്ചിരുന്നത് .

പശുവിനെ മേക്കാന്‍ നിന്നിരുന്ന ചെക്കന്‍ പോയി പൂശാരി കറുപ്പസ്വാമിയെ കൂട്ടി
വന്നു.

' ഇത് അതന്നെ ' പൂശാരി രോഗം വസൂരിയാണെന്ന് തീര്‍ച്ചപെടുത്തി.

രോഗം ബാധിച്ച് പലരും മരിക്കുന്നുണ്ടെന്നും വളരെ സൂക്ഷിച്ച് ഇരിക്കണമെന്നും 
പറഞ്ഞ അദ്ദേഹം കുറെയേറെ നിര്‍ദ്ദേശങ്ങളും നല്‍കി. ഓലപ്പായയില്‍  വിരിപ്പ്
ഇട്ട് കിടത്തണം. വേപ്പില കൊത്ത് ഉപയോഗിച്ചേ മേത്ത് ഉഴിയാന്‍ പാടുള്ളു.
വറക്കലോ പൊരിക്കലോ പാടില്ല. പപ്പടം കാച്ചാനോ, കടുക് വറക്കാനോ പാടില്ല.
മത്സ്യങ്ങളോ മാംസമോ പാചകം ചെയ്യരുത്, പുറത്താവുന്ന സ്ത്രീകള്‍ രോഗിയെ
കാണുകയോ തൊടുകയോ പാടില്ല. തൈരും ഉള്ളി വേവിച്ചതും കൊടുക്കണം. പനം
കല്‍ക്കണ്ടും, മുന്തിരി ഇട്ട് തിളപ്പിച്ച വെള്ളവും കൊടുക്കാം.

ഉച്ചയാവുമ്പോഴേക്കും പൊരിച്ചില്‍ തുടങ്ങി. വേദനിച്ച് കിടക്കാന്‍ വയ്യ. അമ്മ എന്നെ
എടുക്കും , വീശിത്തരും , കിടത്താന്‍ പറഞ്ഞാല്‍ കിടത്തും. ആകെ ഒരു അസ്വസ്ഥത.

നിര്‍ഭാഗ്യവശാല്‍ അന്ന് അമ്മ പുറത്തായി. അമ്മയ്ക്ക് എന്നെ കാണാനോ എന്‍റെ
അടുത്ത് വരാനോ പാടില്ല.

' നാണ്യേ, ഇനി എന്താ ചെയ്യാ ' മുത്തശ്ശി വ്യാകുലപ്പെട്ടു.

' കുട്ടിയെ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ. നമുക്ക് നോക്കാം '.

അതോടെ എന്നെ നോക്കേണ്ട ചുമതല നാണിയമ്മ സ്വയം ഏറ്റെടുത്തു. ഞാന്‍ 
ഉറങ്ങുന്ന നേരത്ത് അടുക്കളപ്പണിയില്‍ മുത്തശ്ശിയോടൊപ്പം കൂടും. ഉണര്‍ന്നാല്‍  
എന്‍റെ അരികിലെത്തും. വേദനകൊണ്ട് ഞാന്‍ പുളയുമ്പോള്‍ എന്നെ എടുക്കും.
കിടക്കണമെന്ന് പറയുമ്പോള്‍ കിടത്തും. വേപ്പിലക്കെട്ടുകൊണ്ട് ശരീരത്തില്‍ മെല്ലെ
മെല്ലെ ഉഴിയും. പൊളിരുകൊണ്ട് ഉണ്ടാക്കിയ വിശറിയെടുത്ത് വീശിത്തരും.

പിറ്റേന്ന് പൂശാരി വന്നപ്പോള്‍ വേദനയുടെ കാര്യം മുത്തശ്ശി സൂചിപ്പിച്ചു.

' ഇന്ന് ബുധനാഴ്ച. അടുത്ത ചൊവ്വാഴ്ച കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍
പറ്റൂ. മാരിയമ്മേ നല്ലോണം വിളിച്ചോളൂ. ഞാനും കോവിലില്‍ ചെന്ന് വഴിപാട്
നടത്തുന്നുണ്ട്. മടേലിട്ട് മണ്ണിട്ട് മൂടാതെ നോക്കണ്ടേ '.

അന്നും പിറ്റേന്നും പൊരിച്ചിലായിരുന്നു. രാത്രിയും പകലും ശരീരം മുഴുവന്‍ സൂചി
കുത്തുന്ന വേദന. ആ രണ്ട് ദിവസവും ഒരു പോള കണ്ണടക്കാതെ രാപ്പകലില്ലാതെ
നാണിയമ്മ എന്നെ പരിചരിച്ചു.

ക്രമേണ വേദനക്ക് കുറവ് വന്നു. പത്തിരുപത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്‍റെ
അസുഖം  ഭേദമായി. മഞ്ഞളും വേപ്പിലയും ഇട്ട് വെയിലത്ത് വെച്ച വെള്ളത്തില്‍
എന്നെ കുളിപ്പിച്ചു. അതിന്ന്ശേഷം , യജമാന്‍ കുട്ടി വലുതാവുമ്പോള്‍ , ' എനിക്ക്
മുറുക്കാന്‍ വാങ്ങി  തരണമെ 'ന്ന് അവര്‍ പറയും. കുറച്ച് കൂടി മുതിര്‍ന്നപ്പോള്‍
' യജമാന്‍ കുട്ടി ' എന്ന വിളി എനിക്ക് അരോചകമായി തോന്നി. നാണിയമ്മ മാത്രമല്ല
കുട്ടിക്കാലത്ത് എന്നെ തോളിലേറ്റി നടന്നിരുന്ന അവരുടെ മകന്‍ നാരായണന്‍ നായരും 
അങ്ങിനെയാണ്എന്നെ വിളിക്കാറ്.

' നോക്കൂ, എന്നെ അങ്ങിനെ വിളിക്കരുത് കേട്ടോ ' എന്ന് ഞാനൊരിക്കല്‍ അഭ്യര്‍ത്ഥിച്ചു.
പിന്നീട് അവരെന്നെ വിജയന്‍ കുട്ടീ ( വിജയന്‍ എന്നാണ് വീട്ടില്‍ എന്നെ വിളിക്കാറ് )
എന്നേ വിളിച്ചിട്ടുള്ളു. ഞാന്‍ മുതിര്‍ന്നപ്പോഴേക്കും നാണിയമ്മ നാട് വിട്ട് ഇളയ മകന്‍റെ
അടുത്തേക്ക് ചെന്നു. പിന്നീട് കാണുമ്പോള്‍ അവര്‍ വെറ്റില മുറുക്ക് നിര്‍ത്തിയിരുന്നു.


******************************************************

എന്‍റെ അമ്മയുടെ ഉറ്റ സുഹൃത്തായിരുന്നു ഉമ്മ. ഭര്‍ത്താവ് മരിച്ചതോടെ പറക്ക മുറ്റാത്ത
മക്കളുമായി ദുരിത കടല്‍ നീന്തി അക്കരെ എത്തിയ പാവം സ്ത്രീ. മിക്ക ദിവസങ്ങളിലും
അവരിരുവരും മണിക്കൂറുകളോളം അന്യോന്യം വിഷമതകള്‍ പറഞ്ഞ് ആശ്വാസിക്കും .
കഷ്ടപ്പാടുകള്‍ നിറഞ്ഞ സമയത്തെല്ലാം ' മകനേ, കുട്ടി മനസ്സ് വിടാതിരിക്ക്, അള്ളാഹു
കൈ വിടില്ല ' എന്ന സാന്ത്വനം നല്‍കും.

ബസ്സപകടത്തില്‍ പെട്ട് പരിക്കേറ്റ്എന്നെ ആസ്പത്രിയില്‍  പ്രവേശിപ്പിച്ചപ്പോള്‍ അമ്മ
എത്തുന്നതിന്ന് മുമ്പ് എന്‍റെ അരികിലെത്തിയത് ഉമ്മയായിരുന്നു. തുടര്‍ന്നുള്ള എല്ലാ
ദിവസങ്ങളിലും  അവര്‍ രണ്ട് നേരവും കാണാനെത്തും. വേദന കൊണ്ട് പുളയുമ്പോള്‍
' മകനേ, അനങ്ങാതെ കിടക്ക്. കുട്ടിടെ വേദന മാറ്റി തരാന്‍ നിസ്ക്കരിക്കുമ്പോള്‍ ഞാന്‍ 
അള്ളാവിനോട് പ്രാര്‍ത്ഥിക്കുന്നുണ്ട് 'എന്നു പറയും  .

അവരുടെ മക്കള്‍ക്കും എന്നോട് ഒരു ജ്യേഷ്ടനോടുള്ള സ്നേഹം ഉണ്ട്. സുന്ദരിയോട്
' ചേച്ചിക്ക് നല്ല ഭാഗ്യം ഉണ്ട്. അതാ ഞങ്ങളുടെ ഏട്ടനേ കിട്ടീത് ' എന്ന് ആ
പെണ്‍മക്കള്‍ ഇടക്ക് പറയും.

രണ്ട് പ്രാവശ്യമേ ഉമ്മ എന്നോട് ഓരോ ആവശ്യം ഉന്നയിച്ചിട്ടുള്ളു.

ഞാന്‍ മണ്ഡലപൂജക്ക് ശബരിമലയില്‍ ദര്‍ശനം നടത്തി തിരിച്ചെത്തിയ ദിവസം. അന്ന്
വൈകുന്നേരം അമ്മയും ഉമ്മയും കൂടി സംസാരിച്ചിരിക്കുകയാണ്. മകള്‍ക്ക് വന്ന
കല്യാണാലോചനകള്‍ ഒക്കെ മുടങ്ങുന്നതിലുള്ള സങ്കടമാണ് അന്നത്തെ വിഷയം.

' മാളികപ്പുറത്തമ്മയ്ക്ക് പട്ട് വെച്ചാല്‍ കല്യാണം നടക്കുമെ 'ന്ന് അമ്മ പറഞ്ഞതും 
' മകനേ, കുട്ടി ഒന്നൂടെ ചെന്ന് അമ്മ പറഞ്ഞ പോലെ പട്ട് വെച്ചിട്ട് വാ ' എന്ന് ഉമ്മ
ആവശ്യപ്പെടുന്നു. പിറ്റേന്ന് തന്നെ ഞാന്‍ ശബരിമലയ്ക്ക് മാലയിട്ടു. ആ വഴിപാട്
നടത്തുകയും ചെയ്തു. ഏറെ വൈകാതെ ആ കുട്ടിയുടെ വിവാഹം നടന്നു.

കൊല്ലങ്ങള്‍ കഴിഞ്ഞു. എന്‍റെ മകന്ന് പറ്റിയ വിവാഹാലോചനകള്‍ കിട്ടാതെ ഞങ്ങള്‍
വിഷമിച്ചിരിക്കുന്ന കാലം. പാടത്ത് വെള്ളം നോക്കി ഞങ്ങള്‍ തിരിച്ച് വരുമ്പോള്‍
വഴിയില്‍ വെച്ച് ഞാനും സുന്ദരിയും അവളെ കാണുന്നു.

' എന്തായി ഏട്ടാ, മകന്‍റെ കല്യാണ കാര്യം '.

ഞങ്ങള്‍ പ്രശ്നം പറഞ്ഞു.

' ഒരു കാര്യം ചെയ്യാം. നമുക്ക് പള്ളിയിലേക്ക് നേര്‍ച്ച നേരാം. കല്യാണം വന്നതും
ഞാന്‍ ചെന്ന് അത് നടത്താം '.

ഞങ്ങള്‍ സമ്മതിച്ചു. ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ , അന്ന് ഒരു പരസ്യം 
കണ്ടു വിളിച്ച ആലോചന മകന്‍റെ വിവാഹത്തില്‍ എത്തി.

ഉമ്മയുടെ മറ്റൊരു മകളുടെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു. ആ കുട്ടിയുടെ സങ്കടം 
കാണാനാവാതെ ഞാന്‍ അവളെ കാണാന്‍ ചെന്നില്ല. ഒരു ദിവസം ' മകനേ, കുട്ടി ഒന്ന്
ചെന്ന് അവളെ കാണണമെ 'ന്ന് ഉമ്മ ആവശ്യപ്പെടുന്നു. പിറ്റേന്ന് ഉമ്മയോടൊപ്പം ഞാനും
സുന്ദരിയും ചെന്നു.

വാതില്‍ കടന്ന് ഉമ്മ മകളുടെ വീടിനകത്തേക്ക് കയറി, പുറകെ സുന്ദരിയും ഞാനും.
തളത്തില്‍ ആരുമില്ല.

' മകളേ, ഇത് ആരാ വന്നേന്ന് നോക്ക് ' ഉമ്മ വിളിച്ചു. വാതില്‍ കടന്നു വന്ന അവള്‍
ഞങ്ങളെ കണ്ടു. ആ മുഖത്ത് എന്തൊക്കേയോ ഭാവങ്ങള്‍ മിന്നി. അവള്‍ ഓടി വന്നു.
എന്നെ കെട്ടി പിടിച്ച് നെഞ്ചത്ത് മുഖമമര്‍ത്തി തേങ്ങി കരഞ്ഞു. ആ രംഗം സുന്ദരിയും
ഉമ്മയും നോക്കി നിന്നു. ആശ്വാസിപ്പിക്കാനായി ഒരു വാക്കു പോലും എന്‍റെ നാവില്‍ 
നിന്ന് ഉയര്‍ന്നില്ല.  എന്‍റെ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട സാന്ത്വനത്തിന്‍റെ സ്വരങ്ങള്‍
അവള്‍ കേട്ടു കാണും .

( ഓര്‍മ്മതെറ്റ് പോലെ എന്ന നോവലിന്‍റെ അദ്ധ്യായം 60 പ്രസിദ്ധീകരിച്ചിരിക്കുന്നു )