Wednesday, July 20, 2011

ഭാവി അറിയാന്‍ .

'' കുറച്ച് ദിവസമായി കുട്ടീ, എന്നും സുഖക്കേടും വയ്യായയും തന്നെ. ഒരാള്‍ക്കല്ലെങ്കില്‍ ഒരാള്‍ക്ക്. ഒരു പണിക്കരെ കാണണം എന്നുണ്ട് '' അമ്മായി പറഞ്ഞപ്പോള്‍ ആവാമെന്ന് ഞാനും സമ്മതിച്ചു.

'' ആരുടെ അടുത്താ പോണ്ടത് '' അടുത്ത ചോദ്യം.

'' ആരെങ്കിലും ഒരാളുടെ അടുത്ത് പോണം. ഇന്ന ആളന്നെ വേണംന്ന് നിര്‍ബ്ബന്ധം ഉണ്ടോ '' ഞാന്‍ മറു ചോദ്യം ചോദിച്ചു.

'' ഇന്നെന്നെ നമുക്ക് പോയാലോ. ശുഭസ്യ ശീഘ്രം എന്നല്ലേ ''.

'' ശരി '' എന്ന് ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ രണ്ടാളോടൊപ്പം എന്‍റെ ഭാര്യയും കൂടി. ഹാന്‍ഡ് ബാഗിനകത്ത് ജാതക കെട്ടുകളുടെ കൂമ്പാരം. എല്ലാവരുടേയും ഭാവി മനസ്സിലാക്കിയിരിക്കാമല്ലോ.

പത്ത് കിലോമീറ്ററില്‍ കുറഞ്ഞ ദൂരമാണ് ഉള്ളതെങ്കിലും രണ്ട് ബസ്സുകള്‍ മാറി കയറിയാലേ സ്ഥലത്തെത്തു. ഞങ്ങള്‍ ചെന്നു കേറുമ്പോള്‍ ജോത്സ്യന്‍റെ വീടിന്‍റെ പരിസരത്ത് ആരേയും കാണാനില്ല. തിരക്ക് വരുന്നതേയുള്ളു എന്ന് സമാധാനിച്ചു.

'' ആരൂല്യേ ഇവിടെ '' ഞാന്‍ ശബ്ദമുയര്‍ത്തി. വീടിന്‍റെ പുറകില്‍ നിന്ന് ഒരു സ്ത്രീ വന്നു.

'' ഗുരുനാഥനില്ലേ '' ഞാന്‍ ചോദിച്ചു.

'' ഇല്ലല്ലോ. മകളുടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയിരിക്ക്യാണ്. എത്തുമ്പൊ സന്ധ്യയാവും '' അവര്‍ പറഞ്ഞു. പടി കടന്ന് പുറത്തെത്തിയപ്പോള്‍ പുത്തിരിയില്‍ കല്ല് കടിച്ച മട്ടിലുള്ള വിഷമമായിരുന്നു മനസ്സില്‍ .

'' ഇനിയെന്താ വേണ്ടത് '' ഞാന്‍ ചോദിച്ചു. അടുത്ത ജോത്സ്യന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. ഇരുപത് കിലോമീറ്റര്‍ അകലെയാണ് സ്ഥലം. ഏതായാലും മിനക്കെട്ടിറങ്ങി, ചെന്നു നോക്കാം എന്നും കരുതി അങ്ങോട്ട് പുറപ്പെട്ടു. അവിടെ എത്തുമ്പോള്‍ ഒരു പൂരത്തിനുള്ള തിരക്കുണ്ട്.

'' ഇന്നിനി പറ്റില്യാട്ടോ '' എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് ജോത്സ്യന്‍ ഇങ്ങോട്ട് പറഞ്ഞു.

'' കുറച്ച് ദൂരത്തു നിന്നാണ് '' ഞാന്‍ പറഞ്ഞു നോക്കി.

'' നില്‍ക്കുന്നൂച്ചാല്‍ നിന്നോളൂ. നോക്കി കഴിയുമ്പോള്‍ രാത്രിയാവും '' അദ്ദേഹം പറഞ്ഞു. അത് നടപ്പുള്ള കാര്യമല്ല. ഞങ്ങള്‍ പിന്‍വാങ്ങി.

'' ഏത് കുരുത്തംകെട്ടോനെയാണോ കണി കണ്ടിട്ട് ഇറങ്ങിയത് '' വീട്ടുകാരിക്ക് കാര്യം മുടങ്ങിയതിന്ന് ഒരു ഉത്തരവാദിയെ കണ്ടെത്തണം. വേറൊരു ജോത്സ്യനെ കണ്ട് കാര്യം സാധിച്ചേ പറ്റു എന്നൊരു വാശി എനിക്കും തോന്നി.

ഒരു വയസ്സന്‍ ജോത്സ്യരുടെ പേരാണ് പിന്നെ പരിഗണിച്ചത്. മുമ്പൊരിക്കല്‍ അവിടെ ചെന്ന കാര്യം അമ്മായി പറഞ്ഞു. വന്ന വഴിയത്രയും തിരിച്ചു ചെന്ന് വടക്കോട്ട് ആറേഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലേ അയാളുടെ വീട്ടിലെത്തു.

നട്ടുച്ചയോടെയാണ് അവിടെ എത്തുന്നത്. വിശന്നിട്ടാണെങ്കില്‍ തീരെ വയ്യ. എത്രയും പെട്ടെന്ന് കാര്യം ചോദിച്ചറിഞ്ഞ് വീടെത്തണം. പണിക്കരുടെ വീടും പരിസരവും നിറയെ ജനം. എന്തോ പന്തികേട് തോന്നിയെങ്കിലും ആ തിരക്കിനിടയിലൂടെ ഞങ്ങള്‍ നടന്നു.

'' ആവൂ , അവരെത്തി '' ആരോ ഉറക്കെ പറഞ്ഞു '' ഇനി വൈകിക്കണ്ടാ ''. എന്‍റെ സംശയം ഇരട്ടിച്ചു. '' പണിക്കര് '' ഞാന്‍ അടുത്തു നിന്ന ആളോട് ചോദിച്ചു.

'' ഇന്നലെ രാത്രിയായിരുന്നു. ഉണ് കഴിഞ്ഞ് കിടക്കുമ്പോള്‍ ഒന്നൂല്യാ. കുറച്ചു കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കുമ്പോള്‍ പുറപ്പാടാണ്. തുളസിയിട്ട് വെള്ളം കൊടുത്തതും ജീവന്‍ പോയി ''.

മൃതദേഹം കാണാനൊന്നും ഞങ്ങള്‍ നിന്നില്ല. ഒന്നും പറയാതെ മൂവരും പടിയിറങ്ങി.