Tuesday, March 20, 2012

മുപ്പത്തിയഞ്ച് ആണ്ടുകള്‍..

അടിയന്തരാവസ്ഥ കഴിഞ്ഞതിന്നു ശേഷമുള്ള തിരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപന ദിവസം. കേന്ദ്രത്തില്‍ ഭരണ മാറ്റം ഉറപ്പാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. അന്ന് ടി. വി.പ്രചാരത്തില്‍ വന്നിട്ടില്ല. പഴയ ഒരു റേഡിയോ ഇടതടവില്ലാതെ വാര്‍ത്തകള്‍ വിളമ്പിക്കൊണ്ടിരുന്നു. അര്‍ദ്ധ രാത്രി കഴിഞ്ഞിട്ടും അതും ശ്രദ്ധിച്ച് ഞാന്‍ ഇരുന്നു. ഉറക്കം കണ്‍പോളകളെ കീഴ്പ്പെടുത്തുമെന്ന്തോന്നിച്ച നിമിഷം ഞാന്‍ റേഡിയോ ഓഫ്ചെയ്തു കിടന്നു. പിറ്റേന്ന് എന്‍റെ വിവാഹമാണ്.

മുപ്പത്തിയഞ്ച്കൊല്ലങ്ങള്‍ കടന്നു പോയെങ്കിലും ഇതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നാളെ ( 21. 03. 2012 ) ഞങ്ങളുടെ മുപ്പത്തഞ്ചാം വിവാഹ വാഷികമാണ്.

ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളുണ്ടായി. അവര്‍ വളര്‍ന്ന് യുവാക്കളായി. മൂന്നുപേരും വിവാഹം കഴിച്ചു. രണ്ട് പേരക്കുട്ടികളുമായി. ഇരട്ട കുട്ടികളായ നന്ദനയും നന്ദിതയും ( മാളുവും മോളുവും ).

'' കല്യാണം കഴിഞ്ഞ് ഇത്ര കാലമായി എന്ന് തോന്നുന്നതേ ഇല്ല. മക്കള് വലുതായതുകൊണ്ട് മാത്രമാണ് അത് ഓര്‍മ്മ വരുന്നത് '' എന്ന് ഇടയ്ക്ക് സുന്ദരി പറയും.

ഒട്ടേറെ പ്രയാസങ്ങള്‍ പല ഘട്ടങ്ങളിലായി തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. എല്ലാം ഞങ്ങള്‍ ഒന്നിച്ച് നേരിട്ടു. ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോള്‍ സന്തോഷത്തോടെ കഴിയുന്നു. സ്നേഹം മാത്രമേ കൈമുതലായിട്ടുണ്ടായിരുന്നുള്ളു. അതുണ്ടെങ്കില്‍ എല്ലാം വന്നുചേരുമെന്നാണ് ഞങ്ങളുടെ അനുഭവം.