Tuesday, December 10, 2013

മാധവേട്ടൻ.

പഴയ പാതയുടെ അരികിലുള്ള ഒരു വാടകകെട്ടിടത്തിലാണ് ചെമ്പോട്ടി മാധവൻ താമസിച്ചിരുന്നത്. കോളേജിലേക്ക് പോവുമ്പോഴും തിരിച്ച് വരുമ്പോഴും ഞാൻ അയാളെ കാണാറുണ്ടായിരുന്നു. ഇരുണ്ട് മെലിഞ്ഞ ഒരു കൃശഗാത്രൻ. ശിരസ്സിലെ ഏതാണ്ട് മുഴുവൻ മുടിയും താഴോട്ട് ഒലിച്ചിറങ്ങി തലയുടെ വശങ്ങളിലും മാറത്തും മുതുകിലുമായി സ്ഥലം പിടിച്ചിട്ടുണ്ട്. രണ്ടു വരിയിലേയും മുൻവശത്തെ പല്ലുകൾ ചിലതെല്ലാം കാണാനില്ല. കളംകളങ്ങളുള്ള ഒരു ലുങ്കിയാണ് സ്ഥിരമായ വേഷം. ചിലപ്പോൾ ഒരു തോർത്ത് തോളിലൂടെ ഇട്ടിരിക്കും.

പണിയൊഴിഞ്ഞ് അയാളെ കാണാറില്ല. ഉലയിൽ പാത്രം ചൂടാക്കി ഈയം പൂശുക. പിച്ചളപ്പാത്രങ്ങളോ ഓട്ടുപാത്രങ്ങളോ നിലവിളക്കുകളോ രാകി മിനുക്കുക, വലിയ ചെപ്പുകുടങ്ങളിൽ മരംകൊണ്ടുള്ള കൊട്ടികൊണ്ട് അടിക്കുക എന്നിങ്ങനെ പലതരം ജോലികളുമായി എപ്പോഴും തിരക്കായിരിക്കും.

വീട്ടിലെ ടോർച്ച് ലൈറ്റിലെ സ്വിച്ചിൻറെ റിവിറ്റ് വിട്ടത് ഉറപ്പിക്കാനാണ് ഞാൻ അയാളെ ആദ്യമായി സമീപിക്കുന്നത്. പെട്ടെന്നുതന്നെ അയാളത് നന്നാക്കി തന്നു. ''എന്തു തരണ ''മെന്ന എൻറെ ചോദ്യത്തിന് ഒന്നും വേണ്ടാ എന്ന അർത്ഥത്തിൽ അയാൾ കൈ ആട്ടി. പഠനം കഴിഞ്ഞ് ജോലിയിൽ ചേർന്നശേഷമാണ് ഞങ്ങൾ അടുപ്പത്തിലായത്. പിന്നീട് ഞാൻ അയാളെ '' മാധവേട്ടാ '' എന്നു വിളിച്ചു തുടങ്ങി.

കുറെകാലം മാധവേട്ടന്ന് സഹായിയായി ഒരു തമിഴത്തി ഉണ്ടായിരുന്നു. അവർ മാധവേട്ടൻറെ ഭാര്യയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഞാൻ പരിചയപ്പെടുമ്പോൾ അവർ വേർപിരിഞ്ഞ് പോയിരുന്നു. മാധവേട്ടന്ന് രണ്ട് അനുജന്മാരാണ്. തൊട്ടു താഴെയുള്ള കൃഷ്ണനും ഇളയവനായ വാസുവും. ഇവർ രണ്ടുപേരുമായും ഞാൻ നല്ല അടുപ്പത്തിലായിരുന്നു. വാസു ഞങ്ങളുടെ ആർട്ട്സ് ക്ലബ്ബ് നടത്തിയ നാടകത്തിൽ അഭിനയിക്കുകയുമുണ്ടായിട്ടുണ്ട്.

'' തിരക്കിലാണോ '' പരിചയപ്പെട്ടതിന്നു ശേഷം ചില ദിവസങ്ങളിൽ ഞാൻ ആ വഴിക്ക് പോവുന്നതു കണ്ടാൽ മാധവേട്ടൻ വിളിക്കും.

'' എന്താ വേണ്ടത് '' എന്നു ചോദിച്ച് ഞാൻ ചെല്ലും.

 '' അഞ്ചു മിനുട്ട് നേരം ഇവിടെ ഇരുന്നൂടേ '' ആ ആവശ്യം എനിക്ക് നിരസിക്കാൻ കഴിഞ്ഞിരുന്നില്ല. കുറെ സമയം ഞങ്ങൾ രണ്ടുപേരും എന്തെങ്കിലും സംസാരിച്ച് ഇരിക്കും. പിന്നെ ഞാൻ യാത്ര പറഞ്ഞിറങ്ങും.

'' എന്തിനാ എന്നെ വെറുതെ ഇവിടെ വിളിച്ചിരുത്തുന്നത് '' ഈ പരിപാടി കുറച്ചു പ്രാവശ്യം തുടർന്നപ്പോൾ ഞാൻ ചോദിച്ചു.

'' ഉണ്ണി കുറച്ചുനേരം കടയിൽ ഇരുന്നാൽ വർക്കത്താണെന്ന് റൊട്ടിക്കട ബാവക്ക പറയാറുണ്ട്. അതുകൊണ്ടാണ് ''.

'' എന്നിട്ട് എന്തെങ്കിലും ഗുണം തോന്നിയിട്ടുണ്ടോ '' എനിക്ക് അതിശയം തോന്നി.

'' ഉള്ളത് പറയാലോ. ഉണ്ണി വരുന്ന ദിവസങ്ങളിൽ നല്ലോണം പണിയുണ്ടാവും.
ധാരാളം കാശും കിട്ടും ''. സത്യം പറഞ്ഞാൽ '' അമ്പട ഞാനേ '' എന്നൊരു തോന്നൽ അപ്പോൾ എൻറെ മനസ്സിലുണ്ടായി.

പുരാണകഥകളൊക്കെ അയാൾക്ക് നന്നായി അറിയും. മഹാഭാരതത്തിലെ പല സന്ദർഭങ്ങളും ഭംഗിയായി വിവരിക്കും. ഞാൻ അതെല്ലാം കേട്ടിരിക്കും.

മാധവേട്ടനെക്കുറിച്ചോർത്താൽ മൂന്ന് സംഭവങ്ങളാണ് മനസ്സിൽ ഓടിയെത്തുക.

ഒരു ഒഴിവു ദിവസം ഞാൻ ആ വഴിക്ക് പോവുമ്പോൾ അയാളുടെ പണിശാലയിൽ കയറി. മാധവേട്ടൻ ഒരു പ്രതിമ ഉണ്ടാക്കിയിരിക്കുന്നു. രണ്ടടിയോളം പൊക്കമുള്ള ദുർഗ്ഗയുടെ മനോഹരമായ ഒരു വിഗ്രഹം. എനിക്ക് അത്ഭുതം തോന്നി.

'' ഒരു കൂട്ടർ വന്ന് ഏൽപ്പിച്ചതാണ്. നാളെ കൊടുക്കണം ''.

'' അതിനെന്താ. ഇതിൻറെ പണി കഴിഞ്ഞിട്ടുണ്ടല്ലോ ''.

'' ഇത് മെഴുകാണ്. ഇതിനെ മണ്ണിൽ പൊതിഞ്ഞ് മൂശയുണ്ടാക്കണം. അതിൽ ഓട് ഉരുക്കി ഒഴിച്ച് വാർക്കണം. തണുത്തിന്നു ശേഷം മൂശ പൊളിച്ച് സാധനം എടുത്ത് പോളിഷ് ചെയ്യണം. എന്നാലേ കൊടുക്കാനാവൂ ''.

'' എങ്ങിനേയാ ഇത് വാർക്കുന്നത്. എനിക്കതൊന്ന് കാണണം '' ഞാൻ പറഞ്ഞു.

'' സാധാരണ ഇതൊന്നും ആരേയും കാട്ടാറില്ല. എല്ലാവരുടേയും കണ്ണ് ഒരുപോലെ അല്ലല്ലോ. ചിലരുടെ ദൃഷ്ടി പെട്ടാൽ മൂശ കേടുവരും. ചെയ്ത പണി വേയ്സ്റ്റാകും. ഉണ്ണി നോക്കിയാൽ കുഴപ്പം ഉണ്ടാവില്ല. ഞാൻ ആ പണി കാണിച്ചു തരാം ''.

അയാൾ പ്രതിമ മണ്ണുപൊതിഞ്ഞ് വെയിലത്ത് ഉണക്കാൻ വെച്ചു. വൈകുന്നേരം അതെടുത്ത് ഉരുക്കി അകത്തെ മെഴുക് കളഞ്ഞു. ചെറിയൊരു പാത്രത്തിൽ ഓട് ഉരുക്കാൻ വെച്ചു. ഉരുകിയ ദ്രാവകം അതിലേക്ക് ഒഴിച്ചു. തണുത്ത ശേഷം മൂശ പൊട്ടിച്ച് പ്രതിമ പുറത്തെടുത്തു. കറുത്ത് തീരെ ഭംഗിയില്ലാത്ത ഒരു രൂപമാണ് കാണാൻ കഴിഞ്ഞത്.

'' ഇതെന്താ ഇങ്ങിനെ '' ഞാൻ ചോദിച്ചു.

'' ഇനിയല്ലേ ഇതിൻറെ പണി കിടക്കുന്നത്. ഇതിനെ രാകി മിനുക്കി പോളിഷ് ഇട്ട് ഭംഗിയാക്കണം. പണിതീർത്തശേഷം നാളെ കാട്ടിത്തരാം ''. പിറ്റേന്ന് മാധവേട്ടൻ എനിക്ക് മനോഹരമായ വിഗ്രഹം കാണിച്ചുതന്നു. എത്ര കഴിവുള്ള ശിൽപ്പിയാണ് എൻറെ മുന്നിലിരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.

എൻറെ വീടിൻറെ പണി നടക്കുന്ന കാലത്ത് വാടക വീട്ടിലായിരുന്നു ഞങ്ങളുടെ  താമസം. ഒരു ദിവസം ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് ഞാൻ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.

'' വീട്ടിൽ സിമിൻറ് കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ട്. വാതിലില്ലാത്തതല്ലേ. വല്ലവരും  എടുത്തിട്ടുപോയാലോ എന്നാ പേടി '' അമ്മ വിഷമം പറഞ്ഞു. വാർപ്പ് കഴിഞ്ഞു. തേപ്പ്പണി ആരംഭിക്കുന്നതേയുള്ളു. വാതിലുകളുടേയും ജനാലകളുടേയും കട്ടിളകൾ മാത്രം വെച്ചിട്ടുണ്ട്. തൽക്കാലത്തേക്ക് രണ്ടുവശത്തും ഓരോ വാതിലുകൾ തല്ലിക്കൂട്ടി വെക്കാൻ ഏൽപ്പിച്ചത് ചെയ്തിട്ടില്ല.

'' അതിനെന്താ. ഞാൻ പോയി അവിടെ കാവൽ കിടക്കാലോ '' ഞാൻ അമ്മയെ സമാധാനിപ്പിച്ചു.

'' ഒറ്റയ്ക്കോ '' അമ്മയ്ക്ക് അതിലേറെ പരിഭ്രമമായി.

'' പേടിക്കണ്ടാ അമ്മേ '' എന്ന് ഞാൻ പറഞ്ഞുവെങ്കിലും അമ്മ സമ്മതിക്കുന്നില്ല. അപ്പോഴാണ് ഇലക്ട്രീഷ്യൻ ഹനീഫ അതിലെ വരുന്നത്. നല്ലൊരു കൂട്ടുകാരനാണ് അയാൾ. അമ്മ വിവരം പറഞ്ഞു.

'' അമ്മ പേടിക്കേണ്ടാ. ഞാൻ കൂടെ ചെന്നോളാം '' അയാൾ അതു പറഞ്ഞതോടെ അമ്മയ്ക്ക് സമാധാനമായി. എട്ടു മണിയായതോടെ അമ്മ ഞങ്ങൾക്ക് ഭക്ഷണം തന്നു. ടോർച്ചുമെടുത്ത്  ഞങ്ങൾ ഇറങ്ങി.

'' എവിടേക്കാ രണ്ടാളും കൂടി ഈ രാത്രിനേരത്ത് '' മാധവേട്ടൻ ഞങ്ങളെ കണ്ടതും ചോദിച്ചു. ഹനീഫ വിവരം പറഞ്ഞു.

'' എന്നാൽ ഞാനും വരാം കൂട്ടിന്ന് '' അയാളും ഞങ്ങളോടൊപ്പം ഇറങ്ങി. ഞങ്ങൾ വീട്ടിലെത്തി. മണലിന്ന് മുകളിൽ മരപ്പലകവെച്ച് ഞങ്ങൾ ഓരോരോ ഭാഗത്തായി കിടന്നു. മാധവേട്ടൻ ബീഡി വലിക്കുകയും കഥ പറയുകയും ചെയ്യുന്നുണ്ട്. ഹനീഫ ഓരോന്ന് ചോദിക്കുന്നുണ്ട്. അതെല്ലാം കേട്ടുകേട്ട് ഞാൻ ഉറങ്ങി.

ഒരു ഉറക്കം കഴിയുമ്പോഴേക്കും മാധവേട്ടൻ എന്നെ വിളിച്ചുണർത്തി. ഹനീഫ തല താഴ്ത്തി അടുത്തിരിപ്പുണ്ട്. ശക്തമായ ഇടിയും മിന്നലുമാണുള്ളത്. പുറത്ത് തകർത്തു പെയ്യുന്ന മഴയുടെ ചെറിയൊരംശം കാറ്റ് അകത്തെത്തിക്കുന്നു.

'' ഇടി ഭയങ്കരമായി പൊട്ടുന്നുണ്ട് '' മാധവേട്ടൻ പറഞ്ഞു '' അതാ ഞാൻ നിങ്ങളെ  വിളിച്ചുണർത്തിയത് ''.

ഞങ്ങൾ ഉണർന്നിരുന്നതുകൊണ്ട് ഇടിയും മിന്നലും നിൽക്കില്ലല്ലോ? പിന്നെന്തിനാ ഞങ്ങളെ വെറുതെ വിളിച്ചുണർത്തിയത്. ഇല്ലെങ്കിൽ സുഖമായി ഉറങ്ങുമായിരുന്നു. എനിക്ക് ദേഷ്യം വന്നത് സ്വാഭാവികം. കണ്ണ് മഞ്ഞളിപ്പിക്കുന്ന മിന്നലിനോടൊപ്പം അതികഠിനമായ ഒരു ഇടി ആ സമയത്ത് പൊട്ടി.

'' ഉണ്ണി ഇടിടെ ലെവല് ശരിയല്ല. അപകടം ഉറപ്പാണ്. നമ്മള് മൂന്നാളും ഇവിടെ കിടന്ന് ചാവും '' മാധവേട്ടൻറെ ആ മുന്നറിയിപ്പിനോടൊപ്പം വളരെ അടുത്തുനിന്ന് മറ്റൊരു ഇടി പൊട്ടി.

'' മൂന്നാള് മൂന്നു ഭാഗത്ത് കിടക്കണ്ടാ. ഒന്നിച്ച് ഒരു ദിക്കിലാവുമ്പോൾ ആളുകൾക്ക് ശവം കാണാൻ സൗകര്യാവും. നമുക്ക് എല്ലാവർക്കും ഒരുഭാഗത്ത് കിടക്കാം '' ആ നിർദ്ദേശം ഹനീഫയെ ചൊടുപ്പിച്ചു.

'' മിണ്ടാതെ ഒരു ഭാഗത്ത് കിടക്കിനേ '' എന്നു പറഞ്ഞുവെങ്കിലും അവർ കിടന്ന മരപ്പലകകൾ എടുത്ത് ഹനീഫ ഞാൻ കിടക്കുന്ന ദിക്കിലേക്ക് മാറ്റി.

'' നിങ്ങൾ രണ്ടാളും എൻറെ അപ്പുറത്തും ഇപ്പുറത്തും കിടന്നോളിൻ '' മാധവേട്ടൻ നടുവിൽ സ്ഥലം പിടിച്ചു. ഇടിയും മിന്നലും തീരുന്നതിന്നു എത്രയോ മുമ്പ് ഞാൻ ഉറങ്ങി. പിറ്റേന്ന് ഞാൻ ഉണരുമ്പോൾ മാധവേട്ടനെ കാണാനില്ല. ഹനീഫ മാത്രം വാതിൽ കട്ടിളയിൽ പുറത്തേക്കും നോക്കിയിരുപ്പാണ്.

'' അടുത്ത ആളെവിടെ '' ഞാൻ ചോദിച്ചു.

'' ആ ചങ്ങാതി എണീറ്റതും പോയി ''.

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോരുമ്പോൾ മാധവേട്ടൻ ബീഡിയും വലിച്ചുകൊണ്ട് ഇരിപ്പാണ്.

'' എന്ത് പിത്തനയാണ് ഇന്നലെ നിങ്ങൾ ഉണ്ടാക്കിയത് '' ഹനീഫ റോഡിൽ നിന്ന് ചോദിച്ചു '' കണ്ണിൽക്കണ്ട കള്ളും വെള്ളൂം കുടിച്ച് ആളെ ബേജാറാക്കി ''.

മാധവേട്ടൻ ചമ്മലോടെ ഒരു ചിരി പാസ്സാക്കി.

വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ വാസു ദൂരെ എവിടേക്കോ താമസം മാറ്റി. വീണ്ടും മാധവേട്ടൻ ഒറ്റയ്ക്കായി. അധികം വൈകാതെ കൃഷ്ണനും ഭാര്യയും കുട്ടികളും താമസത്തിനെത്തി. കൃഷ്ണൻ അരോഗദൃഡഗാത്രനായിരുന്നു. ചെറിയൊരു കുടവയറും കൊഴുത്ത മാംസപേശികളും ഉള്ളതൊഴിച്ചാൽ അയാൾ മാധവേട്ടൻറെ ശരിപകർപ്പ് തന്നെയാണ്. അയാൾ വന്നതോടെ പണി കുറച്ചുകൂടി ഉഷാറായി. മാധവേട്ടന് തീരെ ഒഴിവ് കിട്ടാതായി. എങ്കിലും വല്ലപ്പോഴും എന്നെ വിളിച്ച് സംസാരിക്കുന്നത് തുടർന്നു.

ഒരു ദിവസം കൃഷ്ണനെ പണിസ്ഥലത്ത് കണ്ടില്ല.

'' അനിയൻ പോയോ '' ഞാൻ അന്വേഷിച്ചു.

'' ഇല്ല. ലേശം സുഖമില്ലാതെ കിടക്കുന്നു '' മാധവേട്ടൻ പറഞ്ഞു തുടങ്ങി '' ഇന്നലെ  എവിടെ നിന്നോ കുറെ പോത്തിറച്ചി കിട്ടിയിരുന്നു. ഞങ്ങളാരും അത് കഴിക്കാറില്ല. മുഴുവൻ അവൻതന്നെ കഴിച്ചു. ഇന്നു രാവിലെ വയറിന് അസുഖം. നാലഞ്ചു തവണ പുറത്ത് പോയി. കൂവ വിരകി കൊടുത്തിട്ടുണ്ട്. വൈകുന്നേരത്തേക്ക് മാറും ''.

അടുത്ത രണ്ടു മൂന്ന് ദിവസവും കൃഷ്ണനെ കണ്ടില്ല. ചിലപ്പോൾ എവിടേക്കെങ്കിലും പോയിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. പിന്നീടൊരു ദിവസം ഞാൻ മാധവേട്ടൻറെ കടയിൽ കയറി വിവരങ്ങൾ അന്വേഷിച്ചു.

'' മാറീട്ടില്ല '' അദ്ദേഹം പറഞ്ഞു.

'' ഡോക്ടറെ കാണിച്ചില്ലേ ''.

'' ഇല്ല. കുരുക്കളുടെ അടുത്തുചെന്ന് എഴുതി വാങ്ങി അരയിൽ കെട്ടീട്ടുണ്ട്. ഒരാഴ്ച വേണ്ടിവരും എന്നാ പറഞ്ഞത് ''.

'' അസുഖം വന്നാൽ ചികിത്സിക്കാതെ കുരുക്കള് എഴുതിയത് കെട്ടിയാൽ മാറുമോ. ഏതെങ്കിലും ഒരു നല്ല ഡോക്ടറെ കാണിക്കണം ''.

ആ പറഞ്ഞത് മാധവേട്ടന്ന് ഇഷ്ടമായില്ല എന്ന് മുഖഭാവത്തിൽ നിന്ന് എനിക്ക്  മനസ്സിലായി.

'' ഉണ്ണിക്ക് എത്ര വയസ്സായി '' അദ്ദേഹം ചോദിച്ചു.

'' ഇരുപത്തിരണ്ട് ആവുന്നു ''.

'' ഉണ്ണി കോളേജിൽ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ ജോലിയും കിട്ടി. പക്ഷെ ജീവിതം കണ്ടിട്ടില്ല. അനുഭവങ്ങളിൽ നിന്ന് മനുഷ്യൻ കുറച്ചൊക്കെ പഠിക്കാനുണ്ട്. എന്നാലേ ഇതൊക്കെ മനസ്സിലാവൂ ''.

മാധവേട്ടൻ പറയാൻ തുടങ്ങി. ഞങ്ങളുടെ തൊഴിലിന്ന് ഒരു ദോഷമുണ്ട്. എപ്പോഴും ശത്രുക്കളുണ്ടായിരിക്കും. പണി ചെയ്ത് പത്തുറുപ്പിക ഉണ്ടാക്കുന്നത് കണ്ടാൽ ചില ആളുകൾക്ക് സഹിക്കില്ല. ഇവിടെ ഞാനും അനുജനും ചേർന്ന് പണിചെയ്ത് ഒരു വിധത്തിലങ്ങിനെ കഴിയുന്നത് സഹിക്കാത്തവർ എന്തോ ചെയ്‌വന ചെയ്തിട്ടുണ്ട്. അത് തീർക്കാൻ മന്ത്രവാദം ചെയ്യണം. എന്നാലേ സൂക്കട് മാറൂ.

'' ഇപ്പോൾ എങ്ങിനെയുണ്ട് '' രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

'' ഒരുമാറ്റവും കാണാനില്ല. ഈ വെള്ളിയാഴ്ച കഴിഞ്ഞാൽ കുറവ്കാണും എന്നാണ് കുരുക്കള് പറയുന്നത് ''.

ദിവസങ്ങൾ ആഴ്ചകളിലേക്ക് നീങ്ങി. ഒരു ദിവസം ബാറ്റ്മിൻറൻ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ഞാൻ പോരുമ്പോൾ മാധവേട്ടൻ വിളിച്ചു.

'' ഉണ്ണി. കൃഷ്ണൻറെ കണ്ടീഷൻ തീരെ മോശമായിരിക്കുന്നു. എന്താ ചെയ്യേണ്ടത് ''.

'' ഡോക്ടറെ കാണിക്കാമെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ. ഇനിയെങ്കിലും അത് ചെയ്തൂടെ ''.

മാധവേട്ടൻ സമ്മതം മൂളിയതും ഞങ്ങൾ സുധാ ക്ലിനിക്കിലേക്ക് ചെന്നു. ബാലൻ ഡോക്ടർ ഞങ്ങളോടൊപ്പം വന്നു. അദ്ദേഹത്തോടൊപ്പം ഞങ്ങളും അകത്തേക്ക് ചെന്നു. കൃഷ്ണൻ അവശനിലയിലാണ്. കൃഷ്ണമണികൾ മേലോട്ട് നീങ്ങിയിരിക്കുന്നു.

'' മരിക്കാറായി '' പുറത്ത് വന്നതും ഡോക്ടർ പറഞ്ഞു '' ഇനി ഒന്നും ചെയ്യാനില്ല ''.

അര മണിക്കൂറിനകം കൃഷ്ണൻ കണ്ണടച്ചു. അയാളുടെ ഭാര്യയുടേയും പറക്ക മുറ്റാത്ത മക്കളുടേയും ഉച്ചത്തിലുള്ള രോദനം ഉയർന്നു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ച് മാധവേട്ടൻ വെറും തറയിൽ കിടന്നു.

Thursday, December 5, 2013

ഏതോ ഒരു മരുമകൾ.


'' ...... മാട്രിമോണിയൽ സൈറ്റിലെ പരസ്യം കണ്ട് വിളിക്കുന്നതാണ് ''. ഫോണെടുത്ത്
'' ഹലോ '' എന്ന് ഞാൻ പറയുന്നതിന്നു മുമ്പുതന്നെ മറുവശത്തുനിന്ന് ഒരു സ്ത്രീശബ്ദം നേരെ വിഷയത്തിലേക്കു കടന്നു.

 മകന് യോജിച്ച പെൺകുട്ടിയെ അന്വേഷിച്ച് ഒട്ടേറെ മാട്രിമോണിയൽ സൈറ്റുകളിലും പത്രങ്ങളിലും പരസ്യം നൽകുകയും പല ബ്രോക്കർമാരെ ജാതകക്കുറിപ്പ്, ബയോ ഡാറ്റ എന്നിവ ഏൽപ്പിക്കുകയും ചെയ്തുവെങ്കിലും അവരുടെ സേവനം ഇല്ലാതെതന്നെ ഒരു ബന്ധം കിട്ടിയ സന്തോഷത്തിലിരിക്കുമ്പോഴാണ് ഈ അന്വേഷണം. 

'' പരസ്യം കൊടുത്തത് ശരിതന്നെ. ഇപ്പോൾ ഒരു ആലോചന ശരിയായിട്ടുണ്ട് '' ഞാൻ പറഞ്ഞു.

'' വിവാഹം ഉറപ്പിച്ചിട്ടില്ലെങ്കിൽ ഒന്ന് റീ കൺസിഡർ ചെയ്തു കൂടെ '' ആ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടമായില്ല.

'' നിങ്ങൾ എന്താ വിചാരിച്ചത്. അങ്ങിനെ വാക്കുമാറ്റി പറയാവുന്ന കാര്യമാണോ ഇത് '' ഞാൻ ഫോൺ താഴെവെച്ചു.

അടുത്ത നിമിഷം ഫോൺ വീണ്ടും ശബ്ദിച്ചു. എടുത്തപ്പോൾ മറുഭാഗത്ത് നേരത്തെ കേട്ട അതേ സ്വരം.

'' എന്താ വേണ്ടത് '' എൻറെ വാക്കുകളിലെ കനം എനിക്കു മനസ്സിലായി.

'' മുഴുവൻ പറയുന്നതിന്നു മുമ്പ് ഫോൺ കട്ടായി ''.

'' നിങ്ങളോടല്ലേ കല്യാണം നിശ്ചയിച്ചുകഴിഞ്ഞു എന്നു ഞാൻ പറഞ്ഞത്. പിന്നെന്തിനാ ശല്യം ചെയ്യുന്നത് '' അവൾ പറഞ്ഞു തുടങ്ങുന്നതിന്ന് മുമ്പേ ഞാൻ പറഞ്ഞു.

'' പ്രൊഫൈൽ വായിച്ചപ്പോൾ എനിക്ക് ഇഷ്ടം തോന്നി. അതാണ് വീണ്ടും വിളിച്ചത് '' അവൾ മറുപടി നൽകി.

'' നിങ്ങൾ ആരാ? എവിടെ നിന്നു വിളിക്കുന്നു? ആലോചന മകൾക്കു വേണ്ടിയാണോ '' ഞാൻ വെറുതെ ചോദിച്ചു.

'' എനിക്കു വേണ്ടിത്തന്നെയാണ് വിളിക്കുന്നത്. ഞാൻ ....., വിളിക്കുന്നത് ....... ൽ നിന്ന്, വിവരങ്ങളെല്ലാം വിശദമായി പറയാൻതുടങ്ങി. പെൺകുട്ടി തെക്കൻകേരളത്തിലെ ഒരു മലയോര പട്ടണത്തിൽ നിന്നാണ്. 26 വയസ്സ് കഴിഞ്ഞു. B.Com വരെ പഠിച്ചിട്ടുണ്ട് ''. 

'' സാധാരണ അച്ഛനോ അമ്മയോ ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ആണ് ഇത്തരം കാര്യങ്ങൾ ചെയ്യാറ്. എൻറെ മകനുവേണ്ടി ഞാൻ അന്വേഷിക്കുന്നതുപോലെ ''.

'' അതുശരി. അങ്കിൾ വരൻറെ അച്ഛനാണല്ലേ. ഞാൻ വിചാരിച്ചു ''.

'' അതാണ് ഞങ്ങളുടെ രീതി ''.

'' പക്ഷെ അങ്കിൾ. എനിക്കുവേണ്ടി ആലോചിക്കാൻ അച്ഛനോ അമ്മയോ ഇല്ല ''.

'' എന്തേ അവർ മരിച്ചുപോയോ '' എനിക്ക് ആ കുട്ടിയോട് സഹതാപം തോന്നി.

'' മരിച്ചതല്ല അങ്കിൾ, അച്ഛൻ ഒരു കൊലക്കേസ്സിൽ പ്രതിയായി ജയിലിലാണ്. ശിക്ഷ തീരാൻ ഇനിയും അഞ്ചാറുകൊല്ലം കഴിയും ''.

'' അപ്പോൾ അമ്മ ''.

'' അമ്മ വേറൊരാളുടെ കൂടെ പോയി. ഞാൻ ഇപ്പോൾ ഒരു കുഞ്ഞമ്മയുടെ കൂടെയാണ് ''.

'' സഹോദരന്മാരൊന്നും ഇല്ലേ ''.

'' ഒരു ചേട്ടനുണ്ടായിരുന്നു. അമ്മ പോയ ശേഷം ചേട്ടനും എങ്ങോട്ടോ പോയി. ഞാൻ ശരിക്കും ഒരു അനാഥയാണ് അങ്കിൾ ''.

'' കുട്ടീ, എൻറെ മകൻറെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. എൻഗേജ്മെൻറിന് ഇനി ഒരാഴ്ചയേയുള്ളു ''.

'' അങ്കിളിൻറെ പരിചയത്തിൽ എനിക്കുപറ്റിയ ബന്ധം ഉണ്ടെങ്കിൽ ശരിയാക്കാമോ ''.

എന്താണ് പറയേണ്ടത് എന്ന് എനിക്ക് തോന്നുന്നില്ല. ആ കുട്ടിയുടെ കാര്യം കഷ്ടമാണ്. പക്ഷെ എന്തുചെയ്യാൻ കഴിയും? അവളുടെ ആഗ്രഹം നിവർത്തിച്ചുകൊടുക്കാൻ എനിക്ക് ആവില്ല. ചിലപ്പോൾ എന്തെങ്കിലും സാമ്പത്തികസഹായം ഉപകാരപ്പെട്ടാലോ?

'' കുട്ടിയുടെ മേൽവിലാസം തരൂ '' ഞാൻ പറഞ്ഞു '' എന്നെക്കൊണ്ട് കഴിയുന്ന ഒരു തുക ഞാൻ അയച്ചു തരാം ''.

'' നന്ദി '' അവൾ പറഞ്ഞു '' അങ്കിൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തെങ്കിലും പണം കിട്ടുമെന്ന് വിചാരിച്ചിട്ടല്ല ഞാൻ വിളിച്ചത്, എന്തെങ്കിലും ഒരു സഹായം കിട്ടുമോ എന്ന് കരുതിയാണ് ''.

തിരിച്ച് എന്തെങ്കിലും പറയുന്നതിന്നുമുമ്പ് അവൾ ഫോൺ വെച്ചു. മാട്രിമോണിയൽ സൈറ്റുകളുടെ പരസ്യം കാണുമ്പോൾ ഞാൻ ആ പെൺകുട്ടിയെ ഓർക്കും. നല്ലൊരു ബന്ധം അവൾക്ക് കിട്ടണേ എന്ന് പ്രാർത്ഥിക്കും.